നാട്ടുകാരെ വലച്ച് നെടുങ്കണ്ടം- കട്ടക്കാല റോഡ് To advertise here, നെടുങ്കണ്ടം : വർഷങ്ങളായി നാട്ടുകാരെ വലച്ച് നെടുങ്കണ്ടം- കട്ടക്കാല റോഡ്. ചാറൽമേട് സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ചികിത്സ തേടിയെത്തുന്ന ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രോഗികൾ അടക്കം റോഡിന്റെ ശോച്യാവസ്ഥ കാരണം കടുത്ത ദുരിതത്തിലാണ്. ഏഴുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്ന വാഗ്ദാനവുമായി 2024 ജനുവരിയിലായിരുന്നു റോഡിന്റെ ഉദ്ഘാടനം. എന്നാൽ, രണ്ടുവർഷം പിന്നിട്ടിട്ടും റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. മഴക്കാലത്ത് കാൽനട പോലും അസാധ്യമായ റോഡിൽനിന്ന് വേനൽക്കാലത്ത് വലിയതോതിൽ പൊടിക്കാറ്റ് അടിക്കുകയാണ്. സമീപവാസികൾക്ക് വീടിനുള്ളിൽപ്പോലും മാസ്‌ക് ധരിച്ച് കഴിയേണ്ട അവസ്ഥയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുറച്ചുഭാഗത്തെ കുഴികൾ മക്ക് ഇട്ട് നിരത്തി ലെവൽചെയ്തിരുന്നു. റോഡുപണി ഉടൻ പൂർത്തീകരിക്കുമെന്നും അറിയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആരും തിരിഞ്ഞുനോക്കിയില്ല. പഴയ റോഡിന്റെ പല ഭാഗങ്ങളിലും കൊരുപ്പുകട്ടകൾ പാകിയിരുന്നു. പിന്നീട് റോഡുപണിയുടെ പേരിൽ അതെല്ലാം നീക്കം ചെയ്ത് റോഡുവക്കിൽത്തന്നെ കൂട്ടിയിട്ടു. അത് പഴയപടി കിടന്നിരുന്നെങ്കിൽ അത്രയും ആശ്വാസമായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. കാറുകളും ചെറു വാഹനങ്ങളും എത്തിപ്പെടാൻ കഴിയാത്ത മേഖലകൾ പോലും റോഡിലുണ്ട്. പലരും കിലോമീറ്ററുകൾ ദൂരം ചുറ്റി സമാന്തരവഴികളെ ആശ്രയിച്ചാണ് നെടുങ്കണ്ടത്തും മറ്റും എത്തുന്നത്. നിരവധി പരാതികൾക്കൊടുവിലാണ് വർഷങ്ങളായി തകർന്നുകിടന്ന റോഡ് പുനർനിർമിക്കാൻ 5.5 കോടി രൂപ അനുവദിച്ചത്. നെടുങ്കണ്ടം ടൗണിൽനിന്ന് നാലരക്കിലോമീറ്റർ ദൂരം ബി.എം.ബി.സി. നിലവാരത്തിൽ പുനർനിർമാണം ആരംഭിച്ചു. എന്നാൽ, റോഡിന്റെ ഏതാനുംഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതല്ലാതെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഓട്ടോറിക്ഷപോലും ഇവിടേക്ക് എത്താത്ത സ്ഥിതിയാണ്. എത്തിയാൽ തന്നെ സാധാരണ നിരക്കിന്റെ ഇരട്ടി കൂലിയായി നൽകണം. നാട്ടുകാർ പ്രതിഷേധമുയർത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം റോഡ് റോളർ എത്തിക്കുകയും തൊഴിലാളികളെ എത്തിച്ച് കുറച്ചുഭാഗത്ത് ചെറിയ പണികൾ ചെയ്യുന്നുമുണ്ട്. ഇത് കണ്ണിൽ പൊടിയിടാനാണെന്നാണ് നെടുങ്കണ്ടം- കട്ടക്കാല റോഡ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറയുന്നത്.
