കുടിവെള്ളത്തിൽ മാലിന്യം കലർന്നു To advertise here, 500-ലധികം കുടുംബങ്ങൾ ദുരിതത്തിൽ കുറ്റിപ്പുറം : കാങ്കക്കടവ് ജലനിധി പദ്ധതി വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം വ്യാപകമായി കലർന്നതോടെ കുടിവെള്ളവിതരണം നിർത്തിവെച്ചു. കഴിഞ്ഞ രണ്ടു ദിവസമായി വിതരണം ചെയ്ത കുടിവെള്ളം ആകെ ചെളി നിറഞ്ഞ അവസ്ഥയിലായതോടെയാണ് ജലവിതരണം നിർത്തിവെച്ചത്. ഇതോടെ പഞ്ചായത്തിലെ 17, 18, 19 വാർഡുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ജെ.സി.ബി. ഉപയോഗിച്ച് പുഴയിൽനിന്ന് മണൽ നീക്കം ചെയ്തപ്പോൾ ജലനിധി പമ്പുഹൗസിന്റെ പുഴയിലുള്ള കിണറിലേക്ക് വെള്ളം എത്തിക്കാനായി സ്ഥാപിച്ചിരുന്ന ഗാലറി പൈപ്പ് തകർന്നിരുന്നു. കൂടാതെ ഗാലറി പൈപ്പുകൾ നിലനിൽക്കുന്ന ഭാഗത്തെ ഷട്ടറുകൾ മാത്രം തുറന്നുവിട്ടതു കാരണം പൈപ്പിനു മുകളിലെ കവചമായ മെറ്റൽ ഒലിച്ചുപോവുകയും ഇതിനെ തുടർന്ന് കിണറ്റിലേക്ക് വൻതോതിൽ ചെളിയും മണ്ണും കലർന്ന വെള്ളം പൈപ്പ് വഴി എത്തുകയുമായിരുന്നു. തകർന്ന ഗാലറി പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നും കിണറ്റിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്ത് ശുദ്ധീകരിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജലനിധി ഭാരവാഹികൾ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപറേഷൻ ജനറൽ മാനേജർ, ഇറിഗേഷൻ വകുപ്പ്, പഞായത്ത് പ്രസിഡന്റ്, സെക്രട്ടറി, റെഗുലേറ്റർ കം ബ്രിഡ്ജ് കരാർ കമ്പനി എന്നിവർക്ക് പരാതി നൽകി. ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഗാലറി ഭാഗത്തെ ഷട്ടറുകൾ അടച്ചിടണമെന്നും മറ്റു ഭാഗങ്ങളിലെ ഷട്ടറുകൾ വഴി വെള്ളം ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കാങ്കക്കടവ് ജലനിധി പദ്ധതി നിർത്തിവെച്ചു
M
MathrubhumiSource Link
about 2 months ago