കാളികാവ് : മലയോരമേഖലയിൽ കാട്ടുപന്നികൾ പെരുകുന്നത് ജനങ്ങൾക്ക് വലിയ ഭീഷണിയാകുന്നു. കാടുമായി ബന്ധമില്ലാത്ത ജനവാസമേഖലകളിൽപ്പോലും പന്നികൾ താവളമുറപ്പിച്ചിരിക്കുകയാണ്. To advertise here, വെള്ളയൂർ ഗവ. യു.പി. സ്‌കൂളിന് എതിർവശത്തുള്ള അയ്യറാലി സൈദിന്റെ കിണറ്റിൽവീണ കൂറ്റൻ പന്നിയെ ദീർഘനേരത്തെ ശ്രമത്തിനുശേഷമാണ് വെടിവെച്ചുകൊന്നത്. പന്നി കിണറിന്റെ അടിവശം തുരന്ന് മാളമുണ്ടാക്കിയതോടെ പ്രദേശത്തെ പ്രധാന കുടിവെള്ളസ്രോതസ്സ് പൂർണമായും ചെളിക്കുളമായി മാറി. വേനൽ രൂക്ഷമായ സമയത്ത് കിണർ ശുചീകരിച്ചാൽ വെള്ളം കിട്ടാൻ പ്രയാസമാണ്. കാർഷികവിളകൾ നശിപ്പിക്കുന്നതിനപ്പുറം മനുഷ്യ ജീവന് നേരിട്ട് ഭീഷണിയാകുന്ന രീതിയിലേക്കാണ് പന്നിശല്യം. രണ്ടു വർഷത്തിനുള്ളിൽ മലയോരത്ത് ഇരുപതിലേറെ പേരാണ് പന്നിയുടെ ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും കിടപ്പിലാണ്. ഒരിക്കൽ നാട്ടിലേക്കിറങ്ങുന്ന പന്നികൾ പിന്നീട് കാട്ടിലേക്കു മടങ്ങുന്നില്ല. പകൽസമയങ്ങളിൽപ്പോലും ഇവ കൃഷിയിടങ്ങളിലിറങ്ങി വിളകൾ നശിപ്പിക്കുകയും ആളുകളെ ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ഒരു പ്രസവത്തിൽ പത്തിലേറെ കുട്ടികളാണ് ഇവയ്ക്കുണ്ടാകുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം ലഭിച്ചശേഷം കാളികാവ് പഞ്ചായത്തിൽ മാത്രം 183 കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം തോക്കുകൾ സറണ്ടർ ചെയ്തതാണ് വെള്ളയൂരിലെ പന്നിയെ കൊല്ലാനുള്ള നടപടികൾ വൈകിച്ചത്. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെ പെരിന്തൽമണ്ണയിൽനിന്ന് ഷൂട്ടർ വി.സി. മുഹമ്മദലി എത്തിയാണ് പന്നിയെ വെടിവെച്ചത്. കർഷക പ്രവർത്തകൻ ഹർഷദ് ഖാൻ പുല്ലാണി, ഗ്രാമപ്പഞ്ചായത്തംഗം എ.പി. സിറാജ്, ഖാദർ, കുഞ്ഞിമണി എന്നിവർ നേതൃത്വംനൽകി. തദ്ദേശീയരായ അപേക്ഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുന്നതിലെ അനാസ്ഥ തുടരുന്നത് ഇത്തരം അടിയന്തരഘട്ടങ്ങളിൽ തിരിച്ചടിയാകുന്നതായി നാട്ടുകാർ ആരോപിച്ചു.

