ഇടഞ്ഞ ആന കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിച്ചു To advertise here, പാലക്കാട് : കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആനയുടെ കൊമ്പുകൊണ്ടുള്ള തട്ടേറ്റ് കിണറ്റിൽ വീണ രണ്ടാം പാപ്പാൻ മരിച്ചു. മുതലമട ആനമാറി സ്വദേശി എം. രാമൻ(23) ആണ് മരിച്ചത്. തടുക്കശ്ശേരി നാഗംകുളങ്ങരക്കാവിലെ ഉത്സവത്തിന് കൊണ്ടുവന്ന കൊല്ലങ്കോട് ബ്രാഹ്മണി വീട്ടിൽ ഗോവിന്ദൻകുട്ടിയാണ് ഇടഞ്ഞതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11.10-നാണ് സംഭവം. തെക്കുഭാഗം ദേശത്തിന്റെ എഴുന്നള്ളിപ്പിനായി എത്തിച്ച ആനയെ പള്ളിയാലിലെ ഒരു വീട്ടിലെ കിണറ്റിനരികിലാണ് കുളിപ്പിക്കാനായി കൊണ്ടുവന്നത്. കുളിപ്പിക്കുന്ന സമയത്ത് ആനയെ ചങ്ങല കൊണ്ട് മരത്തിൽ കെട്ടിയിരുന്നു. ആനയുടെ ദേഹം കഴുകിയശേഷം ആനപ്പുറത്തുനിന്നിറങ്ങിയ രാമൻ മസ്തകവും തുമ്പിക്കൈയും കഴുകുന്നതിനിടെ ആന കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു. കിണറിന്റെ പടവിൽ തട്ടി രാമൻ ഉള്ളിൽ വീണു. ഇതോടെ ആന മുന്നോട്ടോടി വീടുകൾക്കടുത്തെത്തി. ആന സ്ഥലത്തുനിന്ന് മാറിയശേഷമാണ് നാട്ടുകാർ കിണറ്റിലിറങ്ങി രാമനെ പുറത്തെത്തിച്ചത്. രാമന്റെ തലയുടെ പിൻഭാഗത്തും പുറത്തും മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു. ഉടനെ കോങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടഞ്ഞോടിയ ആന തൊട്ടടുത്ത മൂന്നു വീടുകളുടെ പടിയും ഓടുമെല്ലാം വലിച്ചിട്ടു. ഒന്നാം പാപ്പാനും സഹായികളും ആനയെ തളക്കാൻ ഏറെ നേരം ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടുതൽ പാപ്പാൻമാരെത്തി ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആനയെ തളച്ചത്. കോങ്ങാട് പോലീസ് സ്ഥലത്തെത്തിയിരുന്നു. രാമന്റെ അച്ഛൻ: മാധവൻ. അമ്മ: തത്ത. സഹോദരങ്ങൾ: വിഷ്ണു, ലക്ഷ്മണൻ. പുത്തൂർ മണപ്പുള്ളി ക്ഷേത്രത്തിൽ വിഷുവേലയ്ക്ക് ഇന്ന് കൊടിയേറും പാലക്കാട് : പുത്തൂർ മണപ്പുള്ളിക്ഷേത്രത്തിൽ വിഷുവേലയ്ക്ക് ബുധനാഴ്ച കൊടിയേറും. രാവിലെ ഏഴിനാണ് കൊടിയേറ്റ്. വൈകീട്ട് ഏഴിന് വിളക്കുപൂജയുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് പഞ്ചാരിമേളം, ശനിയാഴ്ച മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്, ഞായറാഴ്ച ദേശക്കൂട്ടായ്മയുടെ വിവിധ കലാപരിപാടികൾ, 13-ന് സോപാനസംഗീതം, 14-ന് ഭഗവത്‌സേവ എന്നിവയുണ്ടാകും. 16-നാണ് വിഷുവേല. രാവിലെ 8.30 മുതൽ 10.30 വരെ കാഴ്ചശീവേലി നടക്കും. വൈകീട്ട് അഞ്ചിനാണ് പകൽവേല.
