അഖിലേന്ത്യാ അന്തസ്സർവകലാശാല വനിതാ ക്രിക്കറ്റ് To advertise here, കളിയിലെ താരമായി ക്യാപ്റ്റൻ നജ്‍ല തേഞ്ഞിപ്പലം : അഖിലേന്ത്യാ അന്തസ്സർവകലാശാല വനിതാക്രിക്കറ്റിൽ ജേതാക്കളായി കാലിക്കറ്റ് സർവകലാശാല. 15 വർഷത്തിനുശേഷമാണ് കിരീടം കാലിക്കറ്റ് സ്വന്തമാക്കുന്നത്. 2009-10 സീസണിലാണ് മുൻപ് കാലിക്കറ്റ് ജേതാക്കളായത്. അന്നും ആതിഥേയരായിരുന്നു. ഫൈനലിൽ മൈസൂരു സർവകലാശാലയെ ആറുവിക്കറ്റിനാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ കാലിക്കറ്റ് ഫീൽഡിങ് തിരഞ്ഞെടുത്തു. മൈസൂരു 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കാലിക്കറ്റിന് തുടക്കത്തിൽ രണ്ടുവിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ സി.എം.സി. നജ്‌ലയുടെ പ്രകടനം (42) ടീമിന് കരുത്തായി. എം.പി. വൈഷ്‌ണ ബൗണ്ടറിയിലൂടെ ടീമിനെ വിജയത്തിലേക്കു നയിച്ചു. 19.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 113 റൺസടിച്ച് കാലിക്കറ്റ് മത്സരം സ്വന്തമാക്കി. സി.എം.സി. നജ്‌ലയാണ് കളിയിലെയും ടൂർണമെന്റിലെയും മികച്ച താരം. എം.പി. വൈഷ്ണ മികച്ച വിക്കറ്റ് കീപ്പറും. മൂന്നാംസ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മദ്രാസ് സർവകലാശാലയെ ഹിമാചൽ പ്രദേശ് സർവകലാശാല 58 റൺസിന് തോൽപ്പിച്ചു. വിജയികൾക്കുള്ള ട്രോഫികൾ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. പി. രവീന്ദ്രൻ, രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ എന്നിവർചേർന്ന് വിതരണംചെയ്തു. സിൻഡിക്കേറ്റംഗം അഡ്വ. എം.ബി. ഫൈസൽ, കായികവകുപ്പ് ഡയറക്ടർ ഡോ. സക്കീർഹുസൈൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. ബിപിൻ തുടങ്ങിയവർ സംസാരിച്ചു. കാലിക്കറ്റ് ടീം: സി.എം.സി. നജ്‌ല (ക്യാപ്റ്റൻ), എം.പി. വൈഷ്ണ, കെ.എസ്. സായൂജ്യ, അഞ്ജു രാജൻ, അനുശ്രീ അനിൽകുമാർ, എ. രഞ്ജുഷ, ജെ. ചൈതന്യ, നിത്യ ലൂർദ്, അലീന ഷിബു, എം.പി. അലീന, എസ്. ശ്രുതി, പി.ആർ. വൈഷ്ണ, പാർവതി കുഞ്ഞുമോൻ, പി. അഖില, വി.എൻ. നിവേദ്യമോൾ, വി.ജെ. ജോഷിത. ഡോ. അതുൽ മീത്തൽ (അസി. പ്രൊഫ., ആർട്സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത), അക്ബർ (അസി. പ്രൊഫ., എം.ഇ.എസ്. കോളേജ് പൊന്നാനി) എന്നിവരാണ് പരിശീലകർ.
