തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ആചാരപരമായ പള്ളിവേട്ട ബുധനാഴ്ച നടക്കും. വ്യാഴാഴ്ച വൈകീട്ട് ശംഖുംമുഖം കടലിൽ നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. To advertise here, വെള്ളിയാഴ്ച രാവിലെ ആറാട്ടുകലശം നടക്കും. എട്ടാം ഉത്സവമായ ചൊവ്വാഴ്ച വൈകീട്ട് പദ്മതീർഥക്കരയിൽ അമ്പലപ്പുഴ സംഘത്തിന്റെ വേലകളി നടന്നു. പഞ്ചപാണ്ഡവശില്പങ്ങൾക്ക് മുന്നിൽ വർഷത്തിലൊരിക്കൽ നടക്കുന്ന വേലകളി കാണാൻ നിരവധി ഭക്തർ എത്തിയിരുന്നു. ബുധനാഴ്ച രാത്രി എട്ടിന് പടിഞ്ഞാറേനട വഴിയാണ് വേട്ടപുറപ്പാട് നടക്കുന്നത്. ശ്രീ പദ്മനാഭസ്വാമിയെ സ്വർണഗരുഡവാഹനത്തിലും വടക്കേടത്ത് നരസിംഹസ്വാമിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിവാഹനങ്ങളിലും എഴുന്നള്ളിക്കും. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ ഉടവാളേന്തി അകമ്പടി പോകും. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലാണ് പള്ളിവേട്ട നടക്കുന്നത്. വേട്ടക്കളത്തിൽ പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്താണ് ക്ഷേത്രം സ്ഥാനി വേട്ട നിർവഹിക്കുന്നത്. തുടർന്ന് വാദ്യഘോഷങ്ങളോടെ വടക്കേനട വഴി വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ശ്രീപദ്മനാഭസ്വാമിയെ ഒറ്റക്കൽ മണ്ഡപത്തിൽ പള്ളിക്കുറുപ്പിനിരുത്തും. വ്യാഴാഴ്ച രാവിലെ പശുവും കിടാവും എത്തിച്ച് പള്ളിക്കുറുപ്പ് ദർശനം നടത്തിയശേഷം അഭിഷേകവും മറ്റ് പൂജകളും നടത്തും. വ്യാഴാഴ്ച വൈകീട്ട് ശംഖുമുഖം കടലിലെ കടവിൽ ആറാട്ട് നടക്കും. സ്വർണഗരുഡവാഹനത്തിലാണ് ആറാട്ടിന് ശ്രീപദ്മനാഭസ്വാമിയെ എഴുന്നള്ളിക്കുന്നത്. നരസിംഹമൂർത്തി, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും നഗരത്തിലെ മറ്റ് നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ആറാട്ടുവിഗ്രഹങ്ങളും ചേർന്ന് കൂടിയാറാട്ടാണ് ശംഖുംമുഖത്ത് നടക്കുന്നത്. വെള്ളിയാഴ്ച ആറാട്ടുകലശത്തോടെ ഉത്സവം സമാപിക്കും. ആറാട്ട് ഘോഷയാത്ര ;ഗതാഗതനിയന്ത്രണം : ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് 2-ന് ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 മണിവരെ വാഴപ്പള്ളി ജങ്‌ഷൻ മുതൽ മിത്രാനന്ദപുരം, ഫോർട്ട് സ്കൂൾവരെയുള്ള റോഡിലും, പടിഞ്ഞാറേനടമുതൽ ഈഞ്ചയ്ക്കൽ, വള്ളക്കടവ്, ആറാട്ട് ഗേറ്റുവരെയുള്ള റോഡിലും ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ റോഡുകളിൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ആറാട്ട് ഘോഷയാത്ര പോകുന്നസമയത്തും തിരിച്ചുവരുന്ന സമയത്തും കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡിൽ ഈഞ്ചയ്ക്കൽ ജങ്‌ഷനിൽ ഗതാഗതം തടസ്സപ്പെടും. ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകീട്ട് 3 മുതൽ വാഴപ്പള്ളി ജങ്‌ഷൻ, പടിഞ്ഞാറേക്കോട്ട, ശ്രീകണ്ഠേശ്വരം പാർക്ക്, പദ്‌മവിലാസം റോഡ്, കൊത്തളം ജങ്‌ഷൻ എന്നീ ഭാഗങ്ങളിൽക്കൂടിയുള്ള വാഹനഗതാഗതം വഴിതിരിച്ചുവിടുന്നതാണ്. ഘോഷയാത്രയ്ക്കൊപ്പം അനുഗമിക്കാൻ എയർപോർട്ട് റൺവേ, ആറാട്ടുകടവ് എന്നിവിടങ്ങിൽ കടക്കാൻ ക്ഷേത്രത്തിൽനിന്നു നൽകുന്ന പാസ് നിർബന്ധമാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു വിധേയമാകണം. ഫോട്ടോഗ്രഫി നിയന്ത്രിച്ചിട്ടുണ്ട്.
