പത്തനാപുരം : പിറവന്തൂർ പഞ്ചായത്തിലെ കറവൂർ, പുന്നല മേഖലകളിൽ വേനൽമഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപകനാശം. To advertise here, മരംവീണ് വീട് തകരുകയും വൈദ്യുതത്തൂണുകൾ ഒടിഞ്ഞും കമ്പികൾ പൊട്ടിവീണും ഗതാഗതതടസ്സവും ഒരുദിവസം നീണ്ട വൈദ്യുതി തടസ്സവും ഉണ്ടാകുകയും ചെയ്തു. പ്രദേശങ്ങളിൽ വ്യാപക കൃഷിനാശവും സംഭവിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ പ്രദേശങ്ങളിൽ ഉണ്ടായ കാറ്റുംമഴയുമാണ് നാശംവിതച്ചത്. കറവൂർ കുരമ്പനാംകുഴി സുവിജാഭവനിൽ വിജയൻ-അമ്പിളി ദമ്പതിമാരുടെ വീടാണ് തൊട്ടടുത്ത വനഭൂമിയിൽ നിന്ന വലിയ മാഞ്ചിയം മരം വീണ് തകർന്നത്. സംഭവം നടക്കുമ്പോൾ ഇരുവരും വീട്ടിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഓടും ആസ്ബസ്റ്റോസ് ഷീറ്റും മേഞ്ഞ മേൽക്കൂര പൂർണമായി തകർന്നു. വീട്ടുപകരണങ്ങളും നശിച്ചു. അമ്പനാർ വനംസ്റ്റേഷൻ പരിധിയിലുള്ള സ്ഥലമാണിവിടം. വനാതിർത്തിയിലുള്ള വീടിനു സമീപംനിന്ന അപകടാവസ്ഥയിലുള്ള മരമാണ് വീണത്. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പലപ്രാവശ്യം അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു. പക്ഷാഘാതത്തിനുശേഷം ചികിത്സയിൽ തുടരുകയാണ് വിജയൻ. തൊഴിലുറപ്പ് തൊഴിലാളിയാണ് അമ്പിളി. ആകെയുണ്ടായിരുന്ന കിടപ്പാടം തകർന്നതോടെ ദുരിതത്തിലാണ് ഈ നിർധനകുടുംബം. പ്രദേശത്തെ ഒട്ടേറെ കർഷകരുടെ വാഴ, വെറ്റില, റബ്ബർ കൃഷികളും നശിച്ചിട്ടുണ്ട്. അലിമുക്ക്-കറവൂർ പാതയിൽ മരങ്ങൾ വീണ് വൈദ്യുതത്തൂണുകളും കമ്പികളും തകർന്നതോടെ പ്രദേശം ഇരുട്ടിലായി. പുന്നല-ചെമ്പ്രാമൺ പാതയിൽ തെങ്ങുവീണ് രണ്ട് വൈദ്യുതത്തൂണുകൾ ഒടിഞ്ഞു. പാതകളിൽ മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സവും ഉണ്ടായി. ചെമ്പ്രാമൺ, നെല്ലുമുരുപ്പ്, കടശ്ശേരി മേഖലകളിൽ ഒരുദിവസംനീണ്ട വൈദ്യുതി തടസ്സം ജനങ്ങളെ വലച്ചു. നഷ്ടം സംഭവിച്ചവർക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും തകർന്നവീട് പഞ്ചായത്തിന്റെ ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കണമെന്നും ആവശ്യമുയർന്നു. ജനവാസമേഖലയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

കിഴക്കൻമേഖലകളിൽ കാറ്റിലും മഴയിലും വ്യാപകനാശം
M
MathrubhumiSource Link
about 1 month ago