ആറ് ചെറുകിട കുടിവെള്ളപദ്ധതികൾ പുനഃസ്ഥാപിച്ചു To advertise here, കുലുക്കല്ലൂർ : പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ടാങ്കർ ലോറിയിൽ ജലവിതരണം തുടങ്ങി. ഓരോ ദിവസവും 25,000 ലിറ്റർ കുടിവെള്ളമാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിതരണംചെയ്യുന്നത്. ഇതിനുപുറമേ മുടങ്ങിക്കിടന്നിരുന്ന ആറു ചെറുകിട കുടിവെള്ളപദ്ധതികളുടെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. കുലുക്കല്ലൂർ-നെല്ലായ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്നാണ് പഞ്ചായത്തിലേക്കുള്ള കുടിവെള്ളവിതരണം. വേനൽ രൂക്ഷമായതോടെ ഉയർന്നപ്രദേശങ്ങളിലുൾപ്പെടെ കുടിവെള്ളക്ഷാമം രൂക്ഷമായി. കുടിവെള്ളപൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നതും കുടിവെള്ളക്ഷാമത്തിന് ആക്കം കൂടി. പൊട്ടിയ പൈപ്പുകൾ പുനഃസ്ഥാപിക്കാനാവശ്യമായ നടപടികൾ വൈകുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പഞ്ചായത്തിലെ മുളയൻകാവ്, വലിയപറമ്പ്, വണ്ടുംതറ, പുറമത്ര, മപ്പാട്ടുകര, എരവത്ര തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലടക്കമാണ് ടാങ്കർലോറിയിൽ കുടിവെള്ളമെത്തിക്കുന്നത്. ചുണ്ടമ്പറ്റ, കുലുക്കല്ലൂർ, മപ്പാട്ടുകര, എരവത്ര, തത്തനംപുള്ളി, വെട്ടുകാട്ട് തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളപദ്ധതികളാണ് പുനരാരംഭിച്ചത്. സമഗ്രകുടിവെള്ളപദ്ധതി ഉള്ളതിനാലും മറ്റും നിർത്തലാക്കിയവയായിരുന്നു ഇവ. പദ്ധതി പുനരാരംഭിച്ചത് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സഹായകമാകുന്നുണ്ട്. കൂടുതൽ ചെറുകിട കുടിവെള്ളപദ്ധതികളുടെ പ്രവർത്തനങ്ങൾകൂടി കാര്യക്ഷമമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

കുടിവെള്ളക്ഷാമം: കുലുക്കല്ലൂരിൽ ലോറിയിൽകുടിവെള്ളവിതരണം
M
MathrubhumiSource Link
about 2 months ago