പദ്ധതിക്കാവശ്യമായ റവന്യൂഭൂമി കൈമാറാനുള്ള സർക്കാർ ഉത്തരവായില്ല To advertise here, മണ്ണാർക്കാട് : കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാൽ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരപദ്ധതി നടപ്പാക്കുന്നതിനുള്ള നടപടി വൈകുന്നു. കുരുത്തിച്ചാലിൽ അപകടങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാനായിരുന്നു ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി നടപ്പാത, വ്യൂപോയിന്റ്, ശൗചാലയങ്ങൾ, കഫ്തീരിയ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തുക്കൂപാലം, കണ്ണാടിപ്പാലം, സാഹസികവിനോദം എന്നിവയും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശ്യമുണ്ട്. വിനോദസഞ്ചാര പദ്ധതിക്കാവശ്യമായ 1.5 ഏക്കർ റവന്യൂവകുപ്പിന്റെ അധീനതയിലാണ്. ഇത് ഡി.ടി.പി.സി.ക്ക് കൈമാറുന്നമുറയ്ക്ക് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നീക്കം. റവന്യൂവകുപ്പ് പാട്ടവ്യവസ്ഥയിലാണ് ഭൂമി നൽകുന്നത്. ഭൂമിക്ക് ആദ്യ അഞ്ചുവർഷത്തെ പാട്ടത്തുക ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടും പദ്ധതിരൂപരേഖയും ജില്ലാ ഭരണകൂടം സർക്കാരിലേക്ക് അയച്ചിട്ട് മാസങ്ങളായി. എന്നാൽ, ഇതുവരെ ഉത്തരവ് ലഭ്യമായിട്ടില്ല. ഡി.ടി.പി.സി. 1.29 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭൂമി കൈമാറ്റം സംബന്ധിച്ച് സർക്കാരിൽനിന്ന് നിരാക്ഷേപപത്രം ലഭ്യമായാലുടൻ പണി തുടങ്ങുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി സിൽബർട്ട് അറിയിച്ചു. ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപയും കുമരംപുത്തൂർ പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. സൈലന്റ് വാലി മലനിരകളിൽനിന്ന് ഒഴുകിവരുന്ന അരുവി കുന്തിപ്പുഴയായി മാറുന്നത് കുരുത്തിച്ചാലിൽനിന്നാണ്. കാടിന്റെ വന്യതയും വെള്ളത്തിന്റെ കുളിരും ഒരേസമയം അനുഭവിക്കാനാകുമെന്നതാണ് കുരുത്തിച്ചാലിന്റെ പ്രത്യേകത. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി ധാരാളംപേർ ഇവിടെയെത്താറുണ്ട്. എന്നാൽ, പുഴയിലെ ചുഴികളും പാറക്കെട്ടുകൾക്കിടയിലെ ആഴമേറിയ ഇടങ്ങളും അപകടം വിളിച്ചുവരുത്തുന്നതാണ്. കാര്യക്ഷമമായ സുരക്ഷ ഒരുക്കുന്നതിനാകണം പ്രഥമ പരിഗണന. Published: 18 Apr 2026, 03:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുമരംപുത്തൂർ കുരുത്തിച്ചാൽ വിനോദസഞ്ചാര പദ്ധതി വൈകുന്നു
M
MathrubhumiSource Link
22 days ago