വിളവൂർക്കൽ : കുരിശുമുട്ടം ഏലാ ഭൂമാഫിയ കൈയടക്കുന്നു. സ്വാഭാവിക നീർച്ചാലുകൾപോലും മണ്ണിട്ട് നികത്തുന്ന കാഴ്ച, കണ്ണീരോടെ കർഷകരുടെ വിലാപം. അൻപതേക്കറോളംവരുന്ന ഏലായിൽ അവിടവിടെയായി പാടം മണ്ണിട്ടു നികത്തുകയാണ്. To advertise here, ഒരാഴ്ച മുൻപാണ് അര ഏക്കറോളം പാടവും വെള്ളംപോകുന്ന ഒാവുചാലും നികത്തിത്തുടങ്ങിയത്. ബാങ്ക് ജപ്തിചെയ്ത ഭൂമി മാഫിയയുടെ കൈയിലെത്തിയതോടെ നികത്തുകയായിരുന്നുവെന്ന് പാടശേഖരസമിതി പ്രവർത്തകർ പറയുന്നു. നഗരത്തിനോടു ചേർന്ന വിളവൂർക്കൽ പഞ്ചായത്തിലുൾപ്പെട്ട പ്രദേശത്തെ ഭൂമിക്ക് നല്ല വിലയുണ്ടെന്നതാണ് ഭൂമാഫിയയുടെ ആകർഷണം. നീർച്ചാലുകൾ നികത്തുന്നത് മഴക്കാലത്ത് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. അഞ്ച് ഏക്കറോളം സ്ഥലത്ത് വെല്ലുവിളികൾ നേരിട്ട് കർഷകർ നെൽക്കൃഷി ചെയ്യുന്നുണ്ട്. കൂടാതെ എള്ള്, ചോളം, വാഴ, പച്ചക്കറിയെല്ലാം അവിടെ കൃഷിചെയ്യുന്നു. വീടില്ലാത്തവർക്ക് പരിമിതമായ സ്ഥലം നികത്തി വീട് വെക്കാമെന്ന നിയമത്തിലെ പഴുതുപയോഗിച്ചാണ് വ്യാപക നിലംനികത്തൽ. വീട് വെക്കുന്നവർ അവിടെ താത്കാലികമായി താമസിക്കുകയും പിന്നീട് സമീപപ്രദേശംകൂടി നികത്തി ഭൂമി വിറ്റുപോകുകയുമാണിവിടെ. കൃഷിവകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നിവരുടെ മൗനാനുവാദം ഇതിനു പിന്നിലുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. ഭൂമിനികത്തലിനെതിരേ പരാതി ഉന്നയിച്ചാലും ഫലമുണ്ടാകുന്നില്ല. കർഷകരായ അനിൽകുമാർ, പരമേശ്വരൻനായർ, വിനോദ്കുമാർ എന്നിവരുൾപ്പെട്ട കൂട്ടായ്മയുടെ പാടശേഖരസമിതി മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. വാർഡ് അംഗം കെ. ബിന്ദു, കെ.വി. ജയകുമാർ, പാടശേഖരസമിതി ഭാരവാഹികളായ അനിൽകുമാർ, ശ്രീകുമാർ, കിരൺ എന്നിവരും നിലംനികത്തുന്നതിനെതിരായ പ്രതിരോധത്തിന്റെ മുൻനിരയിലുണ്ട്.
