ചെന്നൈ : ഡി.എം.കെ. മുന്നണിയിൽ കോൺഗ്രസിന് കഴിഞ്ഞ തവണത്തേതിനെക്കാൾ കൂടുതൽ സീറ്റു നൽകാമെങ്കിൽ തങ്ങൾക്കും അതിന് അർഹതയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പറഞ്ഞു. കൂടുതൽ സീറ്റു ലഭിക്കണമെന്ന ആവശ്യം സി.പി.ഐ. സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും ആവർത്തിച്ചു. To advertise here, മുന്നണിയിൽ കൂടുതൽ ഘടകകക്ഷികൾ വന്ന സാഹചര്യത്തിൽ കഴിഞ്ഞതവണത്തെയത്ര സീറ്റു നൽകാനാവില്ലെന്നാണ് ഡി.എം.കെ. നേതൃത്വം ഇടതു കക്ഷികളെ അറിയിച്ചത്. എന്നാൽ, കോൺഗ്രസിന് കഴിഞ്ഞതവണത്തേതിനെക്കാൾ കൂടുതൽ സീറ്റുനൽകി. പുതുതായി വന്ന ഡി.എം.ഡി.കെ.യ്ക്കും കൂടുതൽ സീറ്റു നൽകുമെന്നാണ് കേൾക്കുന്നത്. അതുകൊണ്ടുതന്നെ സി.പി.എമ്മിന് സീറ്റു നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല -കാറൽ മാർക്‌സിന്റെ 143-ാം ചരമദിനത്തിൽ എഗ്മോറിലെ മാർക്സ് പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഷൺമുഖം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.ഐ, സി.പി.എം, വി.സി.കെ. കക്ഷികൾ ആറു സീറ്റിൽ വീതമാണ് മത്സരിച്ചത്. ഇത്തവണ പത്തിലേറെ സീറ്റു കിട്ടണമെന്നാണ് മൂവരും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, മുന്നണിയിൽ പുതിയ കക്ഷികൾ വന്ന സാഹചര്യത്തിൽ അഞ്ചുസീറ്റുവീതമേ നൽകാനാവൂ എന്നായിരുന്നു കഴിഞ്ഞയാഴ്ച നടന്ന ചർച്ചയിൽ ഡി.എം.കെ.യുടെ നിലപാട്. കഴിഞ്ഞതവണ മത്സരിച്ചതിലും കൂടുതൽ സീറ്റു കിട്ടണമെന്ന ആവശ്യമാണ് സി.പി.എമ്മും സി.പി.ഐ.യും ചർച്ചയിൽ മുന്നോട്ടുവെച്ചത്. കഴിഞ്ഞ തവണത്തേതിനെക്കാൾ കൂടുതൽ സീറ്റു ലഭിക്കണമെന്ന ആവശ്യത്തിൽ സി.പി.ഐ.യും ഉറച്ചു നിൽക്കുകയാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ പറഞ്ഞു. സീറ്റു ചർച്ച പൂർത്തിയായിട്ടില്ലെന്നും ജനാധിപത്യരീതിയിൽ അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ചേരുന്ന പാർട്ടി യോഗം വിഷയം ചർച്ചചെയ്യും. ഇടതുകക്ഷികളുമായുള്ള രണ്ടാംഘട്ടം ചർച്ച ശനിയാഴ്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. അതു നടന്നില്ല. പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് ഡി.എം.കെ. മുന്നണി ഞായറാഴ്ച പ്രതിഷേധപരിപാടികൾ നടത്തുന്നുണ്ട്. തിങ്കളാഴ്ച ഡി.എം.കെ. ജില്ലാ ഭാരവാഹികളുടെ യോഗമുണ്ട്. അതുകൊണ്ട് തിങ്കളാഴ്ചയ്ക്കുശേഷമേ ഇനി സീറ്റു ചർച്ച നടക്കാനിടയുള്ളൂ.
