ഗ്യാസ് സിലിൻഡറിന് തീയിട്ടു, വീടിന്റെ ഭിത്തിയിൽ കരിഓയിൽ ഒഴിച്ചു To advertise here, ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ അറസ്റ്റുചെയ്തു മറയൂർ (ഇടുക്കി) : കൂലിത്തർക്കത്തെ തുടർന്നുള്ള വിരോധത്തിൽ വയോധികൻ ദേഹത്ത് വ്യാജബോംബ് കെട്ടി തൊഴിൽ ഉടമയുടെ വീട്ടിലെത്തി. മുറ്റത്തുകിടന്ന കാറും വീടിന്റെ വാതിലും പെട്രോൾ ഒഴിച്ച് കത്തിച്ചു. വീടിന്റെ ഭിത്തിയിൽ കരിഓയിൽ ഒഴിച്ചു. അടുക്കള ഭാഗത്തിരുന്ന ഗ്യാസ് സിലിൻഡർ തുറന്നുവിട്ടു തീയിട്ടു. തൊഴിലുടമയുടെ വീട്ടുമുറ്റത്തെ മരത്തിൽ കയറുകെട്ടി ആത്മഹത്യാഭീഷണി മുഴക്കി. നാച്ചിവയൽ മുകളേൽ വീട്ടിൽ ജോണിയാണ് (64) പരാക്രമം കാട്ടിയത്. ജോണിയെ പോലീസ് അറസ്റ്റുചെയ്തു. മുൻപും തൊഴിൽ ഉടമയുടെ വ്യാപാരസ്ഥാപനം പെട്രോൾ ഒഴിച്ച് കത്തിക്കാൻ പ്രതി ശ്രമിച്ചിരുന്നു. പട്ടംകോളനി പത്തടിപ്പാലത്തെ സജീവിന്റെ വീട്ടിൽ ശനിയാഴ്ച രാവിലെ 6.45-നാണ് സംഭവം. സജിയുടെ കൃഷിയിടത്തിലെ മുൻ മേൽനോട്ടക്കാരനായിരുന്നു ജോണി. ഇവർ തമ്മിൽ കൂലിത്തർക്കം നിലനിൽക്കുന്നുണ്ട്. സജീവ് ഭാര്യയുമൊത്ത് തൊടുപുഴയിൽ ഒരു മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ജോണി അക്രമം നടത്തുകയായിരുന്നു. തീയും പുകയും ഉയരുന്നതുകണ്ട് അയൽവാസികൾ ഓടിയെത്തി. അപ്പോൾ മുറ്റത്തെ മരത്തിൽ കയറി പ്ലാസ്റ്റിക് കയറിൽ കുടുക്കിട്ട് നിൽക്കുന്ന ജോണിയെയാണ് കണ്ടത്. ദേഹത്ത് ബെൽറ്റ് ബോംബ് പോലെയൊരു സംവിധാനവും കെട്ടിയിരുന്നു. വിവരമറിഞ്ഞ് പോലീസെത്തി. നാട്ടുകാരും പോലീസും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. ജോണിയെ പോലീസുകാർ അനുനയിപ്പിച്ച് താഴെയിറക്കി കസ്റ്റഡിയിലെടുത്തു. തനിക്ക് നാല് ലക്ഷം രൂപയോളം കൂലി നൽകാനുണ്ടെന്നാണ് ജോണിയുടെ ആരോപണം. സജീവ് ഇക്കാര്യം നിഷേധിക്കുന്നുണ്ട്. പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കൊടുക്കാനുള്ള മുഴുവൻ തുകയും നൽകിയെന്നാണ് സജീവ് പറയുന്നത്. ഉപഭോക്തൃകോടതി, കേസ് പരിഗണിച്ച് ജോണിക്ക് അനുകൂലമായി വിധിച്ചിരുന്നു. ഇതിനെതിരേ സജീവ് മേൽക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ജോണിക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. പ്രതിയെ ഞായറാഴ്ച കട്ടപ്പന കോടതിയിൽ ഹാജരാക്കും. മറയൂർ പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐ. അബ്ദുൾ അസീസ്, പി.എ. സോണി, എസ്.സജു സൺ, കെ.ജയേഷ്, ഹബീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൂലിത്തർക്കം: വ്യാജബോംബ് ദേഹത്തുകെട്ടി വയോധികൻ; കാറും വീടിന്റെ വാതിലും കത്തിച്ചു
M
MathrubhumiSource Link
about 2 months ago