തൃക്കരിപ്പൂർ : കേരള പ്രീമിയർ ലീഗ് (കെ.പി.എൽ.) സെക്കൻഡ് ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ഉത്തരമലബാറിലെ പ്രധാന ഫുട്ബോൾ ക്ലബായ ഷൂട്ടേഴ്സ് യുണൈറ്റഡ് പടന്ന. To advertise here, കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നുവരുന്ന കെ.പി.എൽ. സെക്കൻഡ് ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ് അഞ്ച് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 പോയിന്റ് നേടി ഷൂട്ടേഴ്സ് യുണൈറ്റഡ് പടന്നയും ഫാറൂഖ് കോളേജ് കോഴിക്കോട് ടീമും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 10 ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗ് റൗണ്ടിൽ ആകെ ഒൻപത് റൗണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ഷൂട്ടേഴ്സ് യുണൈറ്റഡ് പടന്ന, ഫറൂഖ് കോളേജ് കോഴിക്കോട്, എഫ്.സി. അരീക്കോട്, എഫ്.സി. കേരള തൃശ്ശൂർ, ബ്രദേഴ്സ് കണ്ണൂർ, എഫ്.സി. ഇൻബെറ്റ കൊല്ലം, ബാസ്കോ ഒതുക്കുങ്ങൽ മലപ്പുറം, ലിഫാ തിരുവനന്തപുരം, ലൂക്കാ സോക്കർ മലപ്പുറം, സെയ്ന്റ് ജോസഫ് കോളേജ് ദേവഗിരി എന്നീ 10 ടീമുകളാണ് രണ്ടാം ഡിവിഷൻ ലീഗിൽ മത്സരിക്കുന്നത്. കെ.പി.എൽ. ഫസ്റ്റ് ഡിവിഷനിൽ പ്രവേശം ഉറപ്പാക്കുക ലക്ഷ്യം :ലീഗ് റൗണ്ടിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവർ അടുത്ത സീസണിൽ കേരള പ്രീമിയർ ലീഗ് ഒന്നാം ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ യോഗ്യത നേടും. സെക്കൻഡ് ഡിവിഷൻ ജേതാക്കളായി കെ.പി.എൽ. സീനിയർ ഡിവിഷനിൽ അർഹത നേടുന്നതിലൂടെ കണ്ണൂർ -കാസർകോട് ജില്ലയിലെ കളിക്കാർക്ക് മികച്ച അവസരം ലഭിക്കുകയാണ്. സംസ്ഥാന യൂത്ത് അണ്ടർ 20 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കാസർകോട് ജില്ലാ ടീമിലെ അംഗങ്ങളായ ഗോൾകീപ്പർ എം. അനൽ, കെ. ജിഷ്ണു, നാദിഫ് ആമീൻ, മുഹമ്മദ് ഹുസൈൻ, അതുൽ ഉമേഷ് എന്നീ താരങ്ങൾ ഷൂട്ടേഴ്സ് യുണൈറ്റഡ് പടന്നയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. ഇവർക്കൊപ്പം കഴിഞ്ഞ വർഷത്തെ ജില്ലാ യൂത്ത് ടീമിലെയും സീനിയർ ടീമിലെയും അംഗങ്ങളും സംസ്ഥാന സന്തോഷ് ട്രോഫി ക്യാമ്പ് അംഗങ്ങളായ കളിക്കാരും ഷൂട്ടേഴ്‌സ് യുണൈറ്റഡ് പടന്നയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞു. വ്യാഴാഴ്ച ലൂക്ക സോക്കർ മലപ്പുറം ടീമിനോടും ഏപ്രിൽ ആറിന് ലിഫ തിരുവനന്തപുരത്തോടും ഏപ്രിൽ 12 ന് ബാസ്കോ ഒതുക്കുങ്ങൽ മലപ്പുറം ടീമുമായും, അവസാന മത്സരത്തിൽ ഫറൂഖ് കോളേജ് കോഴിക്കോട് ടീമുമായാണ് ഷൂട്ടേഴ്സിന്റെ മത്സരങ്ങൾ. ചാമ്പ്യന്മാരായി തന്നെ അടുത്ത സീസണിൽ കെ.പി.എൽ. ഫസ്റ്റ് ഡിവിഷനിൽ പ്രവേശം ഉറപ്പാക്കാനാണ് ടീമിന്റെ ലക്ഷ്യമെന്ന് ടീം മാനേജർ സുബൈർ പറഞ്ഞു.

കെ.പി.എൽ. സെക്കൻഡ് ഡിവിഷനിൽ ഒന്നാമത് മിന്നിത്തിളങ്ങി ഷൂട്ടേഴ്സ് പടന്ന
M
MathrubhumiSource Link
about 1 month ago