പാചകവാതകക്ഷാമം To advertise here, ബെംഗളൂരു : പാചകവാതകക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ച് കർണാടക ഹൈക്കോടതി. തടസ്സമില്ലാതെ പാചകവാതകവിതരണം നടത്താൻ നടപടിയെടുക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹോട്ടലുകൾക്കും റസ്‌റ്ററന്റുകൾക്കുമുള്ള പാചകവാതക വിതരണം പെട്ടെന്ന് നിർത്തിവെച്ചത് തൊഴിൽ ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുന്ന നടപടിയാണെന്ന് ഹർജിയിൽ ആരോപിച്ചു. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പാചകത്തിന് പ്രധാനമായും ആശ്രയിക്കുന്നത് പാചകവാതകത്തെയാണ്. ഇതിന്റെ വിതരണം നിലച്ചതോടെ പ്രവർത്തനം പ്രതിസന്ധിയിലായി. വിഭവങ്ങളുടെ എണ്ണം കുറയ്ക്കുകയും പ്രവർത്തനസമയം വെട്ടിച്ചുരുക്കുകയും ചെയ്തിരിക്കുകയാണ്. ഹോട്ടലുകളും റസ്‌റ്ററന്റുകളും പൂട്ടേണ്ടി വന്നാൽ പൊതുജനങ്ങളെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും ബാധിക്കും. ബെംഗളൂരുവിൽമാത്രം ഈ മേഖലയിൽ ആറുലക്ഷംപേർ ജോലി ചെയ്യുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി : പാചകവാതകക്ഷാമത്തെത്തുടർന്ന് സംസ്ഥാനത്ത് ഹോട്ടൽ, റസ്റ്ററന്റുകൾ നേരിടുന്ന പ്രതിസന്ധി ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ. നിലവിൽ വാണിജ്യാവശ്യത്തിന് ഉപയോഗിക്കാൻ 1000 സിലിൻഡർ പാചകവാതകംമാത്രമാണ് നീക്കിയിരിപ്പുള്ളതെന്നും അതിനാലാണ് വിതരണത്തെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ 10,000-15,000 സിലിൻഡറുകൾ ലഭ്യമാകും. ഇതോടെ ഒരുപരിധിവരെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു. മത്സ്യ-ഇറച്ചി വ്യാപാരികളും പ്രതിസന്ധിയിൽ ബെംഗളൂരു : പാചകവാതകപ്രതിസന്ധി ബെംഗളൂരൂവിലെ മത്സ്യ-ഇറച്ചി വ്യാപാരികൾക്കും തിരിച്ചടി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മത്സ്യ-ഇറച്ചി വിൽപ്പനയിൽ വൻകുറവുണ്ടായിരിക്കുകയാണ്. പാചകവാതകം കിട്ടാതെവന്നതോടെ റസ്റ്ററന്റുകൾ വിഭവങ്ങൾ കുറച്ചതാണ് മത്സ്യ-ഇറച്ചി വിൽപ്പനയെയും ബാധിച്ചിരിക്കുന്നത്. പല റസ്റ്ററന്റുകളും സസ്യേതരവിഭവങ്ങളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ പ്രധാനചന്തകളിൽ വിൽപ്പന കുറഞ്ഞിരിക്കുകയാണ്. 30 ശതമാനത്തോളമാണ് വിൽപ്പനയിലുണ്ടായിരിക്കുന്ന കുറവ്. ശിവാജിനഗർ, യശ്വന്ത്പുര ചന്തകളിൽ മത്സ്യ-ഇറച്ചി വിൽപ്പന വലിയതോതിൽ കുറഞ്ഞിരിക്കുകയാണ്. ഇവിടെനിന്നാണ് റസ്റ്ററന്റുകളിലേക്ക് സാധനങ്ങൾ വാങ്ങുന്നത്. മുൻപ് 80-100 കിലോ ഇറച്ചി വാങ്ങിയിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ 10-20 കിലോയാണ് വാങ്ങുന്നത്. ഇറച്ചിക്കോഴിവിൽപ്പനയെയാണ് വലിയരീതിയിൽ ബാധിച്ചിരിക്കുന്നത്. 30 കിലോ മത്സ്യം വാങ്ങിയിരുന്നവർ 10 കിലോയിൽ താഴെയായി കുറച്ചിരിക്കുകയാണ്. വിലകുറച്ചിട്ടും വിൽപ്പന വർധിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പാചകവാതകവിതരണം തടസ്സപ്പെട്ടതോടെ റസ്റ്ററന്റുകൾ പൂട്ടലിന്റെ വക്കിലാണ്. വിറക്, വൈദ്യുതി മാർഗത്തിൽ അധികദിവസം മുന്നോട്ടുപോകാൻ സാധിക്കില്ലെന്നാണ് റസ്റ്ററന്റ് ഉടമകൾ പറയുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്
M
MathrubhumiSource Link
about 2 months ago