കൊല്ലം: കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ(എസ്.ഐ.ആർ.) ജോലികൾ ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാരെ (ബി.എൽ.ഒ.) അർഹമായ പ്രതിഫലം നൽകാതെ പറ്റിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച 6,000 രൂപയ്ക്കു പകരം കേരളത്തിലെ ബി.എൽ.ഒ.മാർക്ക് 2,000 രൂപ മാത്രമാണ് സ്പെഷ്യൽ ഇൻസെന്റീവ് അനുവദിച്ചത്. ബിഹാറിലും പശ്ചിമ ബംഗാളിലും 6,000 രൂപ നൽകിയപ്പോഴാണ് ഇവിടെ മൂന്നിലൊന്നു മാത്രം പ്രതിഫലമായി നൽകിയത്. To advertise here, കഴിഞ്ഞ വർഷം ജൂലായ് 24-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഉത്തരവുപ്രകാരം എസ്.ഐ.ആർ. ജോലി ചെയ്യുന്ന ബി.എൽ.ഒ.മാർക്ക് 2,000 രൂപയായിരുന്നു പ്രതിഫലം. എന്നാൽ, ബിഹാർ മുതൽ ആരംഭിക്കുന്ന എസ്.ഐ.ആർ. പ്രവർത്തനങ്ങൾക്ക് ബി.എൽ.ഒ.മാർക്ക് 6,000 രൂപ സ്പെഷ്യൽ ഇൻസെന്റീവ് അനുവദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഗസ്റ്റ് എട്ടിന് പുതിയ ഉത്തരവിറക്കിയിരുന്നു(കത്ത് നമ്പർ: ECI/PN 279/2025). 20 വർഷം കൂടുമ്പോൾ നടത്തുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്കാരത്തിന് 6,000 രൂപ പ്രതിഫലം നൽകണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം കേരളത്തിൽ അട്ടിമറിച്ചതായി ആദ്യംതന്നെ ആരോപണമുയർന്നിരുന്നു. ബി.എൽ.ഒ.മാർ പ്രതിഷേധിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി നടത്താറുള്ള വോട്ടർപട്ടിക പരിഷ്കാരത്തിനാണ് 2,000 രൂപ ഇൻസെന്റീവ് നൽകുന്നത്. നവംബർ നാല് മുതൽ ഫെബ്രുവരി 21 വരെ 109 ദിവസം ജോലിചെയ്തവർക്ക് 2,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കമ്മിഷൻ വിശദീകരണവുമായി രംഗത്തുവന്നു. ‘2,000 രൂപ പ്രതിഫലം’ എന്ന പഴയ ഉത്തരവിന്റെ പകർപ്പുകൂടി ചേർത്താണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫെയ്‌സ്‌ബുക്ക് പേജുതന്നെ തെളിവായി. ബിഹാറിൽ എസ്.ഐ.ആർ. ജോലിക്ക് സ്പെഷ്യൽ ഇൻസെന്റീവായി 6,000 രൂപ നൽകുന്ന വിവരം ഫെയ്‌സ്ബുക്ക് പേജിൽ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലും ഇതേ തുകയാണു നൽകിയത്.

കേരളത്തിലെ BLO-മാർക്ക് കിട്ടിയത് വെറും 2,000 രൂപ, മറ്റിടങ്ങളിൽ നൽകിയത് 6,000; പ്രതിഫലതുകയിൽ അട്ടിമറി
M
MathrubhumiSource Link
18 days ago