തേവന്നൂർ കവലയ്ക്കപച്ച ഭാഗം To advertise here, ചടയമംഗലം : എം.സി.റോഡിനു സമാന്തരപാതയായ ആയൂർ-അമ്പലംമുക്ക്-തേവന്നൂർ-വേങ്ങൂർ-പാറങ്കോട്-മത്തായിമുക്ക്-ചെപ്ര-നെല്ലിക്കുന്നം പാതയിൽ കൊടുംവളവുകൾ യാത്രികർക്ക് ഭീഷണിയുയർത്തുന്നു. തേവന്നൂർ കവലയ്ക്കപച്ച ഭാഗത്ത് 50 മീറ്ററിനുള്ളിലെ രണ്ട് കൊടുംവളവുകളാണ് അപകടഭീഷണിയായത്. കഴിഞ്ഞദിവസം തേവന്നൂർ ഗവ. എച്ച്.എസ്.എസിൽ പരീക്ഷയെഴുതാൻ ഇരുചക്രവാഹനത്തിൽ പോയ വിദ്യാർഥി അപകടത്തിൽപ്പെട്ടു. കൊടുംവളവിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് വീടുകളുടെ മതിലിലും ഗേറ്റിലും ഇടിക്കുന്നതും പതിവായി. കാൽനടയാത്രക്കാരും ഭീതിയിലാണ്. പാതയോടു ചേർന്നുള്ള കാടും വാഹനങ്ങളുടെ അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും മേഖലയിലെ അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ട്. കവലയ്ക്കപച്ച-ഇടത്തറപ്പണ ഭാഗത്തേക്ക് തിരിയുന്ന ഭാഗത്തെ വളവിലും അപകടങ്ങൾക്ക് കുറവില്ല. അടുത്തിടെ പാത നന്നാക്കിയിട്ടും അശാസ്ത്രീയത പരിഹരിച്ചില്ലെന്നാണ് പരാതി. അപകടം സ്ഥിരമായതോടെ സ്ഥലനാമ ബോർഡുകൾവരെ നശിപ്പിച്ച അവസ്ഥയിലാണ്. ഗതാഗതസൗകര്യവും വാഹനത്തിരക്കും ഏറിയതും അപകടസാധ്യതയ്ക്ക് കാരണമായിട്ടുണ്ട്. കൊട്ടാരക്കര ഗണപതിക്ഷേത്രം, താലൂക്ക് കച്ചേരി ജങ്ഷൻ, എം.സി.റോഡ്, ആയൂർ-കൊല്ലം റോഡ് എന്നിവിടങ്ങളിൽ സന്ധിക്കുന്ന പാതയിലെ കൊടുംവളവുകൾ നേരെയാക്കി സുരക്ഷിതയാത്ര ഉറപ്പാക്കണമെന്നും ആവശ്യമുയരുന്നു. പാതയിൽ തെരുവുനായശല്യം രൂക്ഷം അമ്പലംമുക്ക്-തേവന്നൂർ-പാറങ്കോട് പാതയിൽ തെരുവുനായശല്യം രൂക്ഷമായി. എസ്റ്റേറ്റ്മുക്ക്, കവലയ്ക്കപച്ച ഭാഗത്ത് കൂട്ടത്തോടെ നായ്ക്കൾ വിഹരിക്കുന്നത് ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയായി. പാതയോരത്തെ റബ്ബർ തോട്ടങ്ങളും ആളില്ലാത്ത പറമ്പുകളുമാണ് നായ്ക്കളുടെ താവളങ്ങൾ. തേവന്നൂർ ഗവ. എച്ച്.എസ്.എസ്., ഗവ. എൽ.പി.എസ്. എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളും നായശല്യത്താൽ ബുദ്ധിമുട്ടുകയാണ്.
