കോഴിക്കോട് : സാമൂതിരി രാജാവിന്റെ കാലത്തോളം പെരുമയുള്ള കോഴിക്കോടിന്റെ സാമുദായികസൗഹൃദത്തിന്റെ സംഗമവേദിയെ സാക്ഷിയാക്കി കോഴിക്കോട് മുഖ്യഖാസിയായി മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി ചുമതലയേറ്റു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഖാസിപരന്പരയുടെ ആസ്ഥാനമായ ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയിലായിരുന്നു കോഴിക്കോടിന്റെ ചരിത്രവും പാരന്പര്യവും വിളിച്ചോതുന്ന ചടങ്ങ്. ഒട്ടേറെ മഹല്ലുകളുടെ ഖാസിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനംചെയ്തു. സാമൂതിരി രാജവംശത്തിന്റെ പ്രതിനിധിയായി മൂന്നാംസ്ഥാനി പി.സി. ഏട്ടനുണ്ണി രാജ ചടങ്ങിന് സാക്ഷിയായി. To advertise here, ആറര നൂറ്റാണ്ടുമുൻപ് ഖാസി ഫക്രുദ്ധിനിൽനിന്ന് തുടങ്ങിയ പരമ്പരയിലെ 23-ാമത്തെ ഖാസിയായാണ് ജമലുല്ലൈലി തങ്ങൾ ചുമതലയേറ്റത്. കോഴിക്കോട്ടെ ഖാസിമാർ വലിയ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതസൗഹാർദം നിലനിർത്തുന്നതിൽ മിശ്കാൽ പള്ളി വളരെയധികം പങ്കുവഹിച്ചിട്ടുണ്ടെന്ന് പി.സി. ഏട്ടനുണ്ണിരാജ പറഞ്ഞു. സാമൂതിരിക്ക് പണ്ടുമുതലേ മുസ്‌ലിം സമുദായവുമായി ബന്ധമുണ്ടായിരുന്നു. മലപ്പുറം ജില്ലയിൽ സാമൂതിരിയുടെ സ്വത്തുക്കളുടെ സംരക്ഷണം മുസ്‌ലിങ്ങളെയായിരുന്നു ഏൽപ്പിച്ചിരുന്നത് അവർ നിസ്വാർഥമായി സേവനംചെയ്തെന്നും അദ്ദേഹം പറഞ്ഞു. പൗരാണികകാലംമുതൽ മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയായാണ് മിശ്കാൽ പള്ളി നിലകൊള്ളുന്നതെന്ന് മേയർ ഒ. സദാശിവൻ പറഞ്ഞു. എല്ലാസമൂഹങ്ങളും ഒരുപോലെ സ്നേഹിക്കുന്നതാണ് കോഴിക്കോട്ടെ ആരാധനാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. മിശ്കാൽ പള്ളി ആക്ടിങ് പ്രസിഡന്റ് പി.ഒ. ഹാഷിം ഖാസിയെ തലപ്പാവണിയിച്ചു. സ്വാഗതസംഘം ചെയർമാൻ സി.ബി.വി. സിദ്ദിഖ് ഔദ്യോഗികവസ്ത്രവും അണിയിച്ചു. എസ്.വൈ.എസ്. കേരള പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, സമസ്ത കേന്ദ്രമുശാവറ അംഗം എ.വി. അബ്ദുറഹ്‌മാൻ മുസ്‌ല്യാർ, സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം, ഡോ. ഹുസൈൻ രണ്ടത്താണി, മുൻ ആക്ടിങ് ഖാസി സഫീർ സഖാഫി, മിശ്കാൽ പള്ളി സെക്രട്ടറി എൻ. ഉമ്മർകോയ, കെ. മൊയ്തീൻകോയ, റംസി ഇസ്മായിൽ, സി.പി. കുഞ്ഞിമുഹമ്മദ്, ഡോ. കെ. മൊയ്തു, സി.എ. ഉമ്മർകോയ എന്നിവർ സംസാരിച്ചു. ഫ്രാൻസിസ് റോഡിലെ ഓഫീസിലെത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജമലുല്ലൈലി തങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു.

കോഴിക്കോടിന്റെ സാമുദായിക സൗഹാർദത്തിന്റെ വിളംബരമായി മുഖ്യഖാസി ചുമതലയേറ്റു
M
MathrubhumiSource Link
22 days ago