ആനക്കര : ഒരിക്കലും മുടക്കംവരാത്ത പെരുമ്പലം പാടശേഖരങ്ങളിലെ വേനൽക്കാല പച്ചക്കറിക്കൃഷി ഇക്കുറി പൂർണമായും നിലച്ചു. കാട്ടുപന്നികളുടെ നിരന്തര ആക്രമണത്തിൽ കൃഷിനാശം പതിവായതോടെ, ഈവർഷം കർഷകരിൽ ഏകദേശം 80 ശതമാനംപേരും പച്ചക്കറിക്കൃഷി ഉപേക്ഷിച്ചു. ഇതോടെ വിഷുവിപണിയിലേക്ക് പെരുമ്പലത്തുനിന്നും പച്ചക്കറികൾ ഈവർഷം എത്തില്ല. To advertise here, വർഷങ്ങളായി ഒരു ഇടവേള പോലും വരാതെ നടന്നുവരുന്ന കൃഷിയായിരുന്നു പെരുമ്പലത്തിലെ വേനൽക്കാല പച്ചക്കറി ഉത്പാദനം. കണിവെള്ളരി, മത്തൻ, വെള്ളരി, പയർ, ചീര, തണ്ണിമത്തൻ എന്നിവയാണ് ഇവിടെ പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത്. പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് പ്രാദേശികമായും പൊതുവിപണിയിലും വലിയ ആവശ്യകതയുണ്ടായിരുന്നു. കാട്ടുപന്നി, മയിൽ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം വർധിച്ചതോടെ കർഷകർക്ക് കനത്തനഷ്ടം നേരിടേണ്ടിവന്നു. ഇതിനൊപ്പം നെൽക്കൊയ്ത്ത് വൈകിയതും ഈ വർഷത്തെ പച്ചക്കറിക്കൃഷിക്ക് തിരിച്ചടിയായെന്ന് ചില കർഷകർ പറയുന്നു. സമയബന്ധിതമായി നിലം തയ്യാറാക്കാൻ സാധിക്കാത്തത് കൃഷി ആരംഭംതന്നെ വൈകിപ്പിച്ചു. ആനക്കര പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെയാണ് സാധാരണയായി ഈ മേഖലയിലെ വേനൽക്കാല പച്ചക്കറി ക്കൃഷി നടന്നുവരുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ, പാടശേഖരങ്ങളിൽനിന്നുള്ള പച്ചക്കറികൾ റോഡരികിൽ കൂട്ടിയിട്ട് കർഷകർ നേരിട്ട് വില്പന നടത്തുന്നതും ഇവിടെ പതിവായിരുന്നു. ഇക്കുറി കൃഷി നിലച്ചതോടെ, കർഷകർക്ക് വരുമാനനഷ്ടമെന്നതിലുപരി നാട്ടുകാർക്കും വിഷുവിപണിയിൽ നാട്ടുതനിമയുള്ള പച്ചക്കറികൾ ലഭിക്കാത്ത അവസ്ഥയാണ്. കൃഷിസംരക്ഷണത്തിനുള്ള ഫലപ്രദ നടപടികൾ അടിയന്തരമായി വേണമെന്നാണ് കർഷകരുടെ ആവശ്യം. Published: 06 Apr 2026, 02:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കർഷകർ കൃഷിയുപേക്ഷിച്ചു;പെരുമ്പലം പാടശേഖരം തരിശായി
M
MathrubhumiSource Link
about 1 month ago