ചടയമംഗലം : ജില്ലയുടെ കിഴക്കൻ മേഖലയിൽ കുടിവെള്ളപ്രതിസന്ധി രൂക്ഷമായി തുടരുന്നു. മീനച്ചൂടിൽ നാടും നഗരവും തിളയ്ക്കുമ്പോഴാണ് കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടുന്നത്. നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ കുടിവെള്ളപദ്ധതിയായ ചിതറ പദ്ധതി പരാതിയുടെ നടുവിലാണ്. ചടയമംഗലം പ്രദേശത്ത് മാസത്തിൽ ഒരുതവണപോലും കുടിവെള്ളം കിട്ടുന്നില്ല. To advertise here, ചെറുകിട പദ്ധതികളുടെ പ്രവർത്തനവും താളംതെറ്റി. പടിഞ്ഞാറൻ മേഖലയിലെ പ്രധാന കുടിവെള്ളസ്രോതസ്സായ ഇത്തിക്കരയാറ്റിൽ വെള്ളം കുറഞ്ഞത് പമ്പിങ്ങിനെയും പ്രതികൂലമായി ബാധിച്ചു. മൂന്നുദിവസത്തിലൊരിക്കലാണ് വെള്ളം പമ്പ് ചെയ്യുന്നത്. കുരിയോട്, വെട്ടിയറുത്താംമുകൾ, ഇലിപ്പാംപണ, നെട്ടേത്തറ, കള്ളിക്കാട്, വലിയപാറചരുവ്, ചെറുവക്കൽ ഉന്നതികളിലും കുടിവെള്ളക്ഷാമമുണ്ട്. പദ്ധതികൾ പലതുണ്ടെങ്കിലും ഗാർഹിക ഉപഭോക്താക്കൾ കുടിനീരിനായി അലയേണ്ട അവസ്ഥയാണ്. ചടയമംഗലം കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയിലെ കുടിവെള്ളദൗർലഭ്യം ജീവനക്കാരെ വലയ്ക്കുന്നു. കിണറ്റിലെ ഓരു കലർന്ന വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. കുടിവെള്ളപദ്ധതിക്ക് തുക അനുവദിച്ചെങ്കിലും തുടർ പ്രവർത്തനം നീളുന്നു. ഇളമാട് പഞ്ചായത്തിലെ പത്ത് വാർഡുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. പഞ്ചായത്തിലെ ചെറുവക്കൽ, കൈപ്പടക്കുന്ന് ഉന്നതികളിൽ പേരിന് പദ്ധതികളുണ്ടെങ്കിലും ജനത്തിന് പ്രയോജനപ്പെടുന്നില്ല. പതിനഞ്ചോളം ചെറുകിട പദ്ധതികളിൽ ഭൂരിഭാഗവും കാര്യക്ഷമമല്ല. കൈപ്പടക്കുന്ന് ഉന്നതിയിലെ ജലസംഭരണി നോക്കുകുത്തിയായി. ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഗാർഹിക ഉപഭോക്താക്കളും വിഷമത്തിലാണ്. ഉയർന്ന സ്ഥലത്തെ വീടുകളിൽ വെള്ളം ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നു. അതേസമയം പദ്ധതിയിലെ വെള്ളം അർധരാത്രിയിലും അതിരാവിലെയും നൽകുന്നതുമൂലം ആളുകൾ കുടിവെള്ളത്തിന് ഉറക്കമിളച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ്. ജലസ്രോതസ്സിന് സംരക്ഷണമില്ല നിലമേൽ-പാരിപ്പള്ളി റോഡിന്റെ ഓരത്ത് സ്റ്റേഡിയത്തിനു സമീപമുള്ള ചിറ സംരക്ഷണം കാത്തിരിക്കുന്നു. ചിറയുടെ കൽക്കെട്ട് തകർന്ന് നാശമായി. മാലിന്യംനിറഞ്ഞ് ഉപയോശൂന്യമായിട്ട് കാലമേറെയായി. പ്രദേശത്ത് അപകടവും പതിയിരിക്കുന്നു. പട്ടണത്തിലെ പ്രധാന ജലസ്രോതസ്സാണ് നോക്കാനും കാണാനും ആരുമില്ലാതെ നശിക്കുന്നത്. ചിറയ്ക്ക് സംരക്ഷണം നൽകിയാൽ കാർഷികാവശ്യത്തിനും പ്രയോജനപ്പെടുത്താം. കനത്ത വേനലിൽ നാട് ചുട്ടുപൊള്ളുമ്പോഴാണ് ജലസ്രോതസ്സുകൾ സംരക്ഷണമില്ലാതെ നശിക്കുന്നത്.

ചടയമംഗലത്ത് കുടിവെള്ളപ്രതിസന്ധി രൂക്ഷം
M
MathrubhumiSource Link
about 2 months ago