ചന്ദ്രനിൽ 73 തവണ പേടകമിറക്കി മൂൺ ബേസ് നിർമിക്കും; നാസയുടെ 'മൂൺ ബേസ് യൂസേഴ്സ് ഗൈഡ്' പുറത്ത്

ചന്ദ്രനിൽ 73 തവണ പേടകമിറക്കി മൂൺ ബേസ് നിർമിക്കും; നാസയുടെ 'മൂൺ ബേസ് യൂസേഴ്സ് ഗൈഡ്' പുറത്ത്

ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യമുറപ്പാക്കുകയെന്ന ആത്യന്തിക ലക്ഷ്യവുമായാണ് നാസ ആർട്ടെമിസ് ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു മൂൺ ബേസ് യൂസേഴ്സ് ഗൈഡ് പുറത്തിറക്കിയിരിക്കുകയാണ് നാസ. ഒമ്പത് പേജുള്ള ഈ രേഖയിൽ ആർട്ടെമിസ് പദ്ധതിയുടെ പൂർണ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. 73 തവണ ചന്ദ്രനിൽ പേടകങ്ങൾ ഇറക്കി, ചന്ദ്രനിൽ മൂൺ ബേസ് നിർമിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. To advertise here, നാസയുടെ ഈ ചന്ദ്രയാത്രാ പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്: ഒന്നാം ഘട്ടം: 2029 വരെ നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ 25 വിക്ഷേപണങ്ങളും 21 ലാൻഡിങ്ങുകളും നടക്കും. ചന്ദ്രനിലേക്കുള്ള യാത്രാസൗകര്യം സുരക്ഷിതവും സുഗമവുമാണെന്ന് ഉറപ്പിക്കുന്ന വിവിധ സംവിധാനങ്ങൾ പരിശോധിക്കുന്നതിനാണ് ഈ ഘട്ടം ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽത്തന്നെ 21 റോബോട്ടിക്, ആളില്ലാ ലാൻഡിങ്ങുകൾ നടത്താൻ നാസ ഉദ്ദേശിക്കുന്നുണ്ട്. രണ്ടാം ഘട്ടം: 2029 മുതൽ 2032 വരെ നീളുന്ന ഈ ഘട്ടത്തിൽ 27 വിക്ഷേപണങ്ങളും 24 ലാൻഡിങ്ങുകളും ഉൾപ്പെടുന്നു. മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ചില ദൗത്യങ്ങൾ ഈ ഘട്ടത്തിലുണ്ടാകും. മൂന്നാം ഘട്ടം: ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരമായ സാന്നിധ്യം നിലനിർത്തുക എന്നതാണ് അവസാന ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി കൂടുതൽ വിക്ഷേപണങ്ങളും ലാൻഡിങ്ങുകളും വേണ്ടിവരും; കൂടാതെ മൂൺ ബേസ് നിർമാണത്തിന് ആവശ്യമായ കാർഗോ-റിട്ടേൺ സംവിധാനങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ദക്ഷിണധ്രുവത്തിലെ വെല്ലുവിളികൾ മുൻപ് അപ്പോളോ ദൗത്യങ്ങൾ സന്ദർശിച്ച പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് (south pole) സമീപമാണ് പുതിയ ബേസ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ വലിയ വെല്ലുവിളികൾ നിറഞ്ഞ മേഖലയാണിത്. സൂര്യൻ എപ്പോഴും ചക്രവാളത്തിന് താഴെയായിരിക്കുന്നതിനാൽ ഇവിടെ വെളിച്ചക്കുറവുണ്ടാകും. ഇത് സോളാർ പാനലുകൾ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തെ പരിമിതപ്പെടുത്തും. കൂടാതെ, ദൈർഘ്യമേറിയ ഇരുട്ടും കൊടും തണുപ്പും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. അതിനാൽ, മികച്ച സോളാർ പാനലുകളോ ആണവോർജമോ ഉപയോഗിച്ച് പുതിയ വൈദ്യുതി ഉത്പാദന സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ഇതിനുപുറമെ, കൃത്യതയുള്ള ലാൻഡിങ് സംവിധാനങ്ങൾ, അപകടങ്ങൾ മുൻകൂട്ടി കണ്ട് ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ എന്നിവയും ഇനിയും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. കുറഞ്ഞ ഗുരുത്വാകർഷണം, ചന്ദ്രനിലെ പൊടിപടലങ്ങൾ, കോസ്മിക് വികിരണം എന്നിവ മനുഷ്യന്റെ ചന്ദ്രനിലെ ദീർഘകാല ജീവിതത്തിന് വലിയ ഭീഷണികളാണ്. അതിനാൽ ജീവൻ നിലനിർത്താനുള്ള സംവിധാനങ്ങൾ, ഭക്ഷണം, ശാരീരിക പരിശീലനം എന്നിവയെല്ലാം മുന്നിൽ കാണേണ്ടതുണ്ട്. മത്സരവും സാമ്പത്തിക കടമ്പകളും 2028-ഓടെ മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ആദ്യ ദൗത്യങ്ങൾക്കും 2,000 കോടി ഡോളർ ചെലവ് വരുന്ന മൂൺ ബേസിനും വേണ്ടിയുള്ള ശ്രമങ്ങളാണ് നാസ ഇപ്പോൾ നടത്തുന്നത്. എന്നാൽ ആർട്ടെമിസ് ദൗത്യങ്ങളുടെ ചെലവ് ഇതിനകംതന്നെ 10,000 കോടി ഡോളർ കടന്നിട്ടുണ്ട്. കൂടാതെ മനുഷ്യരെ ഇറക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സമയപരിധികൾ തുടർച്ചയായി നീണ്ടുപോകുന്നതും വലിയ പ്രതിസന്ധിയാണ്. മറ്റ് രാജ്യങ്ങളിൽനിന്നുള്ള കടുത്ത മത്സരവും നാസയ്ക്കുമേൽ വലിയ സമ്മർദ്ദമായിട്ടുണ്ട്. പ്രത്യേകിച്ചും, 2030-ഓടെ ചന്ദ്രനിൽ ബേസ് നിർമിക്കാനും ബഹിരാകാശ സഞ്ചാരികളെ അയക്കാനും ലക്ഷ്യമിടുന്ന ചൈനയുടെ നീക്കങ്ങൾ ഒരു വലിയ വെല്ലുവിളിയാണ്. നാസയ്ക്കുള്ള ഫണ്ടുകൾ വെട്ടിക്കുറയ്ക്കാനുള്ള യു.എസ്. ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം. എങ്കിലും, ആർട്ടെമിസ് 2 ദൗത്യ വിജയം പോലുള്ള മുന്നേറ്റങ്ങൾ നാസയ്ക്ക് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.  Content Highlights: NASA has released a comprehensive nine-page "Moon Base User Guide" detailing a three-phase plan involving 73 landings to establish a permanent human presence on the lunar South Pole by 2032, despite significant financial and technical challenges. Published: 17 Apr 2026, 04:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!