മനുഷ്യർക്കുനേരേ ആക്രമണം To advertise here, ചാരുംമൂട് : ചാരുംമൂട് മേഖലയിൽ കാട്ടുപന്നികൾ ഭീതിപരത്തുന്നു. നൂറനാട്, പാലമേൽ, താമരക്കുളം, ചുനക്കര പഞ്ചായത്തുകളിലാണ് കാട്ടുപന്നിശല്യം വർധിച്ചത്. കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതോടൊപ്പം ആളുകളെ ആക്രമിക്കുന്നതും പതിവായി. മുൻപ് രാത്രിയിൽ മാത്രമായിരുന്നു ഇവയുടെ ശല്യം. ഇപ്പോൾ പകലും ശല്യമേറി. പടനിലം കിടങ്ങയം സ്വദേശി മേരിക്കുട്ടിയെ ചൊവ്വാഴ്ച രാവിലെ സ്വന്തം പുരയിടത്തിൽവെച്ച് കാട്ടുപന്നി കുത്തി. പുരയിടത്തിൽ വിറകു ശേഖരിക്കാൻ പോയ മേരിക്കുട്ടി ശബ്ദംകേട്ടു നോക്കുമ്പോൾ കാട്ടുപന്നി ഒാടിവരുന്നതാണ് കണ്ടത്. മാറാൻ ശ്രമിച്ച മേരിക്കുട്ടിയെ കൈക്ക് കുത്തി മറിച്ചിട്ടു. വീഴ്ചയിൽ കൈയിലുണ്ടായിരുന്ന ഒരുപവന്റെ സ്വർണവള കാണാതായി. തൊട്ടടുത്ത് കവുങ്ങിനു വെള്ളമൊഴിക്കുകയായിരുന്ന സ്ത്രീകൾ മേരിക്കുട്ടിയുടെ കരച്ചിൽകേട്ട് ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞമാസം നൂറനാട് പാലമേൽ വാർഡിൽ ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പു തൊഴിലാളികളെ കാട്ടുപന്നികൾ ആക്രമിച്ചിരുന്നു. പാലമേൽ ചിഞ്ചുഭവനത്തിൽ രത്നമ്മ, പാലമേൽ നീതുഭവനത്തിൽ രോഹിണിക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. കാട്ടുപന്നികളെ കണ്ട് ഓടിയ തൊഴിലാളികൾക്ക് വീണു പരിക്കേറ്റു. മാസങ്ങൾക്കു മുൻപ് നൂറനാട് പുലിമേൽ പ്ലാന്തോട്ടത്തിൽ രമണിക്കും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കാട്ടുപന്നി വീടിന്റെ അടുക്കളയിൽ കയറി രമണിയെ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. കടത്തിണ്ണയിൽ ഇരിക്കുമ്പോൾ കരിമുളയ്ക്കൽ സ്വദേശി ഉത്തമനെയും കാട്ടുപന്നി കൈയിൽ കുത്തി ഗുരുതരമായി മുറിവേൽപ്പിച്ചു. കൂട്ടമായി സഞ്ചരിക്കുന്ന കാട്ടുപന്നികൾ കാരണം സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ ആളുകൾക്കു പേടിയാണ്. ഇരുചക്രവാഹനങ്ങളിൽ രാത്രിയാത്ര ചെയ്യുന്നവർ കാട്ടുപന്നികളെ ഇടിച്ചുവീണു പരിക്കേൽക്കുന്നു. മരച്ചീനി, ഏത്തവാഴ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, തെങ്ങിൻതൈകൾ തുടങ്ങിയ കൃഷികൾ ചുവടു കുത്തിയിളക്കി വ്യാപകമായി നശിപ്പിക്കുന്നു. മറ്റപ്പള്ളിയിലും മുതുകാട്ടുകരയിലും കിടങ്ങയത്തും പുലിമേലും കോമല്ലൂരിലും കൊട്ടയ്ക്കാട്ടുശ്ശേരിയിലും പയ്യനല്ലൂരിലും ചത്തിയറയിലും വൻതോതിലാണ് കൃഷികൾ നശിപ്പിച്ചിട്ടുള്ളത്. പാലമേൽ മറ്റപ്പള്ളിയിലും താമരക്കുളം ചത്തിയറയിലും കാർഷികവിളകൾ സംരക്ഷിക്കുന്നതിനായി പഞ്ചായത്തുകൾ മുൻകൈയെടുത്ത് സ്ഥാപിച്ചിട്ടുള്ള സൗരവേലികൾ കുറെ കർഷകർക്കു പ്രയോജനപ്പെടുന്നുണ്ട്. 2018-ലെ പ്രളയത്തിനുശേഷം പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽനിന്നാണ് കാട്ടുപന്നിശല്യം തുടങ്ങിയത്. കിഴക്കുള്ള വനപ്രദേശങ്ങളിൽനിന്ന് പ്രളയസമയത്ത് ആറ്റിൽക്കൂടിയും മറ്റും ഇവ ഒഴുകിയെത്തിയതാണെന്നാണു കരുതുന്നത്. കർഷകരുടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷികളാണ് ഇതിനോടകം നശിപ്പിച്ചത്. പകൽസമയം കാടുകളിലും കനാലുകളിലും ആൾത്താമസമില്ലാത്ത പുരയിടങ്ങളിലുമാണ് ഇവയുടെ താമസം. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തോക്ക് ലൈസൻസ് ഉള്ളവർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള ഷൂട്ടർമാർ കുറവാണ്. കാട്ടുപന്നികൾ നശിപ്പിക്കുന്ന കൃഷിക്ക് നഷ്ടപരിഹാരം നൽകാൻ മാർഗമില്ലെന്നാണ് കൃഷിവകുപ്പ് പറയുന്നത്. ഒട്ടേറെ കർഷകർ ഇതിനുള്ള അപേക്ഷ നൽകിയെങ്കിലും ആർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

ചാരുംമൂട് മേഖലയിൽഭീതിപരത്തി കാട്ടുപന്നികൾ
M
MathrubhumiSource Link
about 2 months ago