ചെട്ടികുളങ്ങര : അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കത്തിൽ വലഞ്ഞ് കെ.എസ്.ഇ.ബി. തട്ടാരമ്പലം സെക്‌ഷനിലെ ഉപഭോക്താക്കൾ. ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം സബ്സ്റ്റേഷനുകളിലുണ്ടാകുന്ന തകരാർ തട്ടാരമ്പലത്തെ നാലു ഫീഡറുകളിലെ വിതരണത്തെ ബാധിക്കുന്ന അവസ്ഥയാണ്. To advertise here, ഇതുമൂലം കരുനാഗപ്പള്ളി ഭാഗത്തേക്ക് കുടിവെള്ളം പമ്പുചെയ്യുന്ന ജല അതോറിറ്റിയുടെ കണ്ടിയൂർ പമ്പിങ് സ്റ്റേഷന്റെ പ്രവർത്തനവും താളംതെറ്റി. ഇതോടെ തട്ടാരമ്പലം, ചെട്ടികുളങ്ങര, കരിപ്പുഴ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ ബുദ്ധിമുട്ടിലായി. മാവേലിക്കര സബ്സ്റ്റേഷനിൽനിന്നാണ് തട്ടാരമ്പലത്തെ ഫീഡറുകളിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. സമീപപ്രദേശങ്ങളിലെ സബ്സ്റ്റേഷനുകളിൽ തകരാറുണ്ടായാൽ മാവേലിക്കരയിൽനിന്ന് വൈദ്യുതി നൽകേണ്ടിവരുന്നതിനാൽ തട്ടാരമ്പലം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ബാധിക്കും. ചെങ്ങന്നൂർ സബ്സ്റ്റേഷനിലെ ശേഷികൂടിയ ട്രാൻസ്ഫോർമർ തകരാറിലായതിനെത്തുടർന്ന് മാന്നാർ, ചെന്നിത്തല ഭാഗത്ത് രണ്ടാഴ്ചയോളം മാവേലിക്കരയിൽനിന്ന് വൈദ്യുതി നൽകേണ്ടിവന്നതിനാൽ തട്ടാരമ്പലത്തിലെ രണ്ടു ഫീഡർ മാത്രമാണ് പ്രവർത്തിച്ചത്. ഇതുമൂലം വൈദ്യുതിവിതരണം ഇടവിട്ട് തടസ്സപ്പെട്ടിരുന്നു. ആ പ്രശ്നം പരിഹരിച്ചത് രണ്ടുദിവസം മുൻപാണ്. ഞായറാഴ്ച വൈകീട്ട് ഇടിമിന്നലിൽ മാവേലിക്കര സബ്സ്റ്റേഷനിലെ സർകിറ്റ് ബ്രേക്കർ കത്തിയതോടെ തട്ടാരമ്പലത്തെ കണ്ടിയൂർ, കണ്ണമംഗലം ഫീഡറിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. ഞായറാഴ്ച സന്ധ്യക്ക് ഏഴുമുതൽ പാതിരാത്രിവരെ ഇടവിട്ട് 15 മിനിറ്റുവീതം പ്രദേശങ്ങളിലാകെ വൈദ്യുതി മുടങ്ങി. ഇതിനിടെ, സന്ധ്യയോടെ കണ്ണമംഗലം ഭാഗത്ത് രണ്ടിടങ്ങളിൽ മരംവീണ് വൈദ്യുതിക്കമ്പി പൊട്ടിയതും പ്രശ്നം കൂടുതൽ രൂക്ഷമാക്കി. ഉപഭോഗം കൂടിയ വേളകളിൽ വൈദ്യുതി കേബിളുകൾക്ക് തീപിടിക്കുന്നതും പതിവാണ്. ഇതിനൊപ്പം തട്ടാരമ്പലം-മാന്നാർ റോഡിൽ വാഹനമിടിച്ച് വൈദ്യുതിത്തൂണൊടിയുന്നതും ആവർത്തിക്കപ്പെടുന്നു. തട്ടാരമ്പലം സെക്‌ഷനിൽ ആറു വർക്കർമാർ വേണ്ടിടത്ത് മൂന്നുപേർ മാത്രമാണുള്ളത്. ഇത് അറ്റകുറ്റപ്പണികളെയും മറ്റും ബാധിക്കുന്നുണ്ട്.
