ചേർത്തല: യു.ഡി.എഫ്. തരംഗത്തിൽ എൽ.ഡി.എഫ്. കോട്ടകൾ ആടിയുലഞ്ഞപ്പോഴും ചേർത്തല കോട്ടകാത്ത് മന്ത്രി പി. പ്രസാദ്. 14,489 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2021-ൽ നേടിയ 6,148 വോട്ടിന്റെ ഭൂരിപക്ഷം തരംഗത്തിനിടയിലും ഇരട്ടിക്കുമപ്പുറത്തേക്കുയർത്തിയാണ് പ്രസാദ് മണ്ഡലം ഇടതുപക്ഷത്തുറപ്പിച്ചു നിർത്തിയത്. To advertise here, വയലാർ, മേനാശ്ശേരി രക്തസാക്ഷി മണ്ഡപവും കണ്ണർകാട് കൃഷ്ണപിള്ള സ്മാരകവും ഉൾപ്പെടുന്ന മണ്ഡലം എൽ.ഡി.എഫിന്റെ അഭിമാനപ്രശ്നമായിരുന്നു. കഴിഞ്ഞതവണത്തെ വോട്ടിൽ(8,072)നിന്ന് 144 വോട്ടുകളുയർത്താനേ കഴിഞ്ഞുള്ളൂവെങ്കിലും യു.ഡി.എഫ്. വോട്ടിലുണ്ടായ കുറവാണ് നേട്ടമായത്. യു.ഡി.എഫ്. സ്ഥാനാർഥി കെ.ആർ. രാജേന്ദ്രപ്രസാദിനു കഴിഞ്ഞതവണ യു.ഡി.എഫ്. നേടിയ 77,554 വോട്ടുകളെക്കാൾ 8,825 വോട്ടുകളാണ് കുറഞ്ഞത്. നേടാനായത് 68,727 വോട്ടുകളാണ്. എൻ.ഡി.എ. സ്ഥാനാർഥി ടി.പി. അനന്ദരാജിന്റെ വോട്ട് 2021-നെക്കാൾ(14,562) 3,435 ഉയർന്നു. നേടിയത് 17,997 വോട്ടുകൾ. ആകെയുള്ള 2,06,016 വോട്ടിൽ 1,69,073 വോട്ടാണ് പോൾചെയ്തത്. 2021-നെക്കാൾ 3,136 വോട്ടുകളുടെ കുറവാണുണ്ടായത്. ചേർത്തല തെക്ക് പഞ്ചായത്തിലെ ചെറിയ മേൽക്കൈ ഒഴിച്ചാൽ എല്ലാ പഞ്ചായത്തുകളിലും എൽ.ഡി.എഫിനു മേൽക്കൈ നേടാനായി. പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല തെക്ക്, വയലാർ പഞ്ചായത്തുകളിലാണ് യു.ഡി.എഫ്. പ്രതീക്ഷവെച്ചിരുന്നത്. എന്നാൽ, പട്ടണക്കാട് പഞ്ചായത്തിലെ തീരദേശ ബൂത്തുകൾ ഉൾപ്പെടുന്ന ആദ്യ റൗണ്ടിൽ മാത്രമായിരുന്നു യു.ഡി.എഫിനു മുന്നിലെത്താനായത്. ഇതിനുശേഷം എല്ലാ റൗണ്ടിലും വ്യക്തമായ മുൻതൂക്കം നേടാൻ പ്രസാദിനായി. ശക്തികേന്ദ്രങ്ങളായ കഞ്ഞിക്കുഴി, മുഹമ്മ, ചേർത്തല നഗരസഭ, വയലാർ എന്നിവിടങ്ങളിൽ വ്യക്തമായ ആധിപത്യത്തിനൊപ്പം തണ്ണീർമുക്കം, പട്ടണക്കാട്, കടക്കരപ്പള്ളി എന്നിവിടങ്ങളിലും മുന്നിലെത്താനായി. അഞ്ചുവർഷം മണ്ഡലത്തിൽ ജനകീയനായി നിന്നതും സാധാരണക്കാരൻ എന്ന ഇമേജുമാണ് പ്രസാദിനെ തുണച്ചത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ വലിയ നേട്ടമുണ്ടാക്കാനുമായി.

ചേർത്തലയിലെ ചുവന്ന കോട്ട തകർന്നില്ല; ഭൂരിപക്ഷം ഇരട്ടിയാക്കി പ്രസാദ്
M
MathrubhumiSource Link
about 4 hours ago