80-കാരി മീനാക്ഷി ശ്രീനിവാസനായിരുന്നു ആതിഥേയ To advertise here, ബെംഗളൂരു : ചേർത്തുനിർത്തലിന്റെ സന്ദേശമായിരുന്നു ആ ഇഫ്താർ വിരുന്നിന്. നോമ്പ് തുറക്കുന്നവർക്കൊപ്പം ചേർന്ന് അവരെ ചേർത്തുപിടിക്കുന്നതിന്റെ അനുഭവം പകരുന്ന സ്നേഹസംഗമം. പാലക്കാട് സ്വദേശിയായ 80-കാരി മീനാക്ഷി ശ്രീനിവാസനായിരുന്നു ആതിഥേയ. 'അമ്മ ഇഫ്താർ' എന്നു പേരിട്ട സംഗമത്തിൽ നൂറോളം പേർ പങ്കെടുത്തു. സ്നേഹസന്ദേശം പകരാൻ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖരും എത്തിച്ചേർന്നിരുന്നു. ബെംഗളൂരുവിലെ ശാന്തിനഗറിൽ സെയ്ന്റ് മാർക്‌സ് റോഡിലെ ആശിർവാദ് സെന്ററായിരുന്നു വേദി. ഇത് നാലാമത്തെ വർഷമാണ് മീനാക്ഷി ശ്രീനിവാസന്റെ ആതിഥേയത്വത്തിൽ ഇഫ്താർ സംഗമം നടക്കുന്നത്. 2022-ലാണ് ഇത് തുടങ്ങിയതെന്ന് അവർ പറഞ്ഞു. ആളുകൾ സാമുദായികമായി അകന്നുനിൽക്കുന്നതും പോരടിക്കുന്നതും കണ്ട് അതിനു പരിഹാരമെന്ന നിലയിലാണ് അമ്മ ഇഫ്താറിന് തുടക്കമിട്ടതെന്നും പറഞ്ഞു. പാലക്കാട് നെന്മാറ വല്ലങ്ങിയിൽ ജനിച്ച മീനാക്ഷി ശ്രീനിവാസൻ കോയമ്പത്തൂരിലാണ് പഠിച്ചതും വളർന്നതും. പിന്നീട് ഭർത്താവിനൊപ്പം ദീർഘകാലം കൊൽക്കത്തയിലായിരുന്നു. 2018 മുതൽ ബെംഗളൂരുവിൽ മകൻ വെങ്കട് ശ്രീനിവാസനൊപ്പം കഴിയുകയാണ്. മകൾ ശോഭനാ ശ്രീനിവാസനും അമ്മ ഇഫ്താറിന് കൂട്ടായെത്തി. കലാകാരിയും ആക്ടിവിസ്റ്റുമായ നിഷാ അബ്ദുള്ള, സുപ്രീം കോടതി അഭിഭാഷകൻ ആദിത്യ സോന്ധി, മാർഗരറ്റ് ആൽവ, ഈദ് ഗാഹ് ഗവേണിങ് കൗൺസിൽ അംഗം അക്ബർ അലി, യോഗേന്ദ്ര യാദവ്, സംരംഭകയും ആക്ടിവിസ്റ്റുമായ നസ്രിൻ, കേണൽ സുരേഷ് തുടങ്ങിയവരും പങ്കെടുക്കാനെത്തി.

ചേർത്തുനിർത്തലിന്റെ സന്ദേശമായി 'അമ്മ ഇഫ്താർ'
M
MathrubhumiSource Link
about 2 months ago