മരണക്കെണിയായി നെല്ലാപ്പാറ വളവ് To advertise here, കരിങ്കുന്നം : തൊടുപുഴ- പാലാ സംസ്ഥാന പാതയിലെ നെല്ലാപ്പാറ വളവിൽ തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളിൽ അധികൃതർ പുലർത്തുന്ന നിസ്സംഗതയ്ക്കെതിരേ പ്രതിഷേധം ശക്തം. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ നെല്ലാപ്പാറ വളവിൽ സംസ്ഥാന പാത ഉപരോധിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അപകടങ്ങളുടെ പരമ്പര കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ പത്തോളം അപകടങ്ങളാണ് ഈ ചെറിയ ദൂരപരിധിക്കുള്ളിൽ സംഭവിച്ചത്. കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ട ലോറിയും കാറും താഴ്ചയിലേക്ക് മറിഞ്ഞതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഭാഗ്യംകൊണ്ടാണ് വലിയ ദുരന്തങ്ങൾ ഒഴിവായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് ടിപ്പർ ലോറികളും അഞ്ച് കാറുകളും ഇവിടെ നിയന്ത്രണംവിട്ട് മറിഞ്ഞു. കൊടുംവളവിൽ ടൈൽ പാകിയിരിക്കുന്നതിനാൽ മഴ പെയ്യുമ്പോഴുണ്ടാകുന്ന വഴുക്കലും മഞ്ഞും കാരണവും അല്ലാത്തപ്പോഴും ഡ്രൈവർമാർക്ക് റോഡിന്റെ ഗതി മനസ്സിലാക്കാൻ സാധിക്കാത്തതാണ് പ്രധാന പ്രശ്നം. റോഡിന്റെ അശാസ്ത്രീയമായ ചരിവും ആവശ്യത്തിന് സംരക്ഷണ ഭിത്തികളില്ലാത്തതും അപകടങ്ങളുടെ ആക്കംകൂട്ടുന്നു. അയൽജില്ലയിൽ നടപടി; ഇടുക്കിയിൽ അവഗണന കോട്ടയം ജില്ലയുടെ അതിർത്തിയോടുചേർന്നുള്ള ഭാഗങ്ങളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനായി മീനച്ചിൽ താലൂക്ക് അധികൃതർ സജീവമായി ഇടപെട്ടിരുന്നു. 12-ഓളം സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് താലൂക്ക് വികസനസമിതി യോഗംചേരുകയും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇടുക്കി ജില്ലയുടെ പരിധിയിൽ വരുന്ന നെല്ലാപ്പാറ ഭാഗത്ത് പൊതുമരാമത്ത് വകുപ്പോ, മറ്റ് അധികൃതരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. സ്ഥാനാർഥികൾ നിലപാട് വ്യക്തമാക്കണം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, നെല്ലാപ്പാറ വളവിലെ അപകട സാഹചര്യം ഒഴിവാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് സ്ഥാനാർഥികൾ വ്യക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയത്തിൽ വ്യക്തമായ ഉറപ്പുനൽകാൻ പ്രധാന മുന്നണി സ്ഥാനാർഥികളെങ്കിലും തയ്യാറാകണമെന്ന് സമരക്കാർ പറഞ്ഞു. രാവിലെ നടന്ന റോഡ് ഉപരോധത്തെത്തുടർന്ന് പാതയുടെ ഇരുഭാഗത്തും ഏറെ ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. വിവരമറിഞ്ഞ് കരിങ്കുന്നം പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെത്തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു. സംഭവത്തിൽ റോഡ് ഉപരോധിച്ചവർക്കെതിരേ കേസെടുക്കുമെന്ന് കരിങ്കുന്നം പോലീസ് പറഞ്ഞു.
