ബാവിക്കര പമ്പിങ് സ്റ്റേഷനിലെ വോൾട്ടേജ് ക്ഷാമവും വൈദ്യുതിമുടക്കവും To advertise here, ബോവിക്കാനം : കത്തുന്ന വേനലിൽ കുടിവെള്ളക്ഷാമത്തിലേക്ക് നാട് നീങ്ങുന്നതിനിടെ ജല അതോറിറ്റി വഴിയുള്ള കുടിവെള്ളവിതരണവും അധികൃതരുടെ അനാസ്ഥയെത്തുടർന്ന് അവതാളത്തിൽ. ബാവിക്കരയിലുള്ള പമ്പിങ് സ്റ്റേഷനിൽ മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വോൾട്ടേജ് ഇല്ലാത്തതും തുടർച്ചയായ വൈദ്യുതിമുടക്കവുമാണ് കുടിവെള്ളവിതരണം അവതാളത്തിലാക്കുന്നതിന് ഇടയാക്കിയത്. കാസർകോട് നഗരത്തിലേക്കും ചെങ്കള, മൊഗ്രാൽ പുത്തൂർ, മുളിയാർ, മധൂർ, കുമ്പള തുടങ്ങിയ പരിസര പഞ്ചായത്തുകളിലേക്കും ബാവിക്കരയിൽനിന്നാണ് കുടിവെള്ളമെത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി കുടിവെള്ളവിതരണം ഭാഗികമായി തടസ്സപ്പെട്ടനിലയിലാണ്. ആലൂരിൽ തടയണ പണിതതോടെ പയസ്വിനി പുഴയിൽ പമ്പിങ് സ്റ്റേഷന് സമീപം രണ്ടരമീറ്ററോളം ഉയരത്തിൽ കിലോമീറ്ററുകളോളം വെള്ളം കെട്ടിനിൽപ്പുണ്ട്. ഉപഭോക്താക്കൾ കൂടുതൽ വെള്ളം ഉപയോഗിക്കുകയും ജല അതോറിറ്റിയുടെ വരുമാനത്തിൽ വലിയ വർധന ഉണ്ടാവുകയും ചെയ്യുമായിരുന്ന വേനലിൽ കുടിവെള്ളവിതരണം സ്തംഭനത്തിലേക്ക് നീങ്ങുന്നത് ജല അതോറിറ്റിയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാവിക്കരയിലെ നിലവിലെ പമ്പിങ് സ്റ്റേഷനിൽ 350 കുതിരശക്തിയുള്ള രണ്ട് മോട്ടോറുകളാണ് 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനുള്ളത്. ഏതെങ്കിലും ഒന്നിന് തകരാറ് സംഭവിച്ചാൽ ഉപയോഗിക്കുന്നതിന് മറ്റൊന്ന് കൂടിയുണ്ട്. ബാവിക്കര പമ്പിങ് സ്റ്റേഷനിലേക്ക് ഇടതടവില്ലാതെ വൈദ്യുതിയെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോടികൾ ചെലവിട്ട് ഭൂഗർഭ കേബിൾ വലിച്ചിട്ടുണ്ടെങ്കിലും വിതരണം കാര്യക്ഷമമായിട്ടില്ല. കെ.എസ്.ഇ.ബി. വിദ്യാനഗർ സബ് സ്റ്റേഷനിൽനിന്നാണ് ബാവിക്കര പമ്പിങ് സ്റ്റേഷനിലേക്കും ബാവിക്കര കുന്നിലുള്ള ശുദ്ധീകരണശാലയിലേക്കും ഭൂഗർഭ കേബിൾ വലിച്ചത്. വിദ്യാനഗർ കളക്ടേറ്റ് ജങ്ഷൻ മുതൽ ചെർക്കള വരെ സർവീസ് റോഡിനോട് ചേർന്നുള്ള ഓവുചാലിന് സമീപത്തുകൂടിയാണ് കേബിൾ കടന്നുപോകുന്നത്. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും യന്ത്രങ്ങൾ ഉപയോഗിച്ച് കുഴികളെടുക്കുന്നതും കുടിവെള്ളപൈപ്പുകളിടുന്നതിന് കുഴികളെടുക്കുന്നതും വൈദ്യുതകേബിളിൽ ക്ഷതം സംഭവിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്. കേബിളുകളുകൾ 1.20 മീറ്റർ താഴ്ചയിലിടണമെന്ന നിർദേശം പലയിടത്തും പാലിച്ചിട്ടില്ലെന്നും പരാതിയുണ്ടായിരുന്നു. കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം ലക്ഷ്യമിട്ട് ബാവിക്കര തൂക്കുപാലത്തിന് സമീപം ജല അതോറിറ്റി പണിത പമ്പിങ് സ്റ്റേഷന്റെ വൈദ്യുതിക്കായുള്ള കാത്തിരിപ്പും തുടരുന്നു. കോടികൾ ചെലവിട്ട് പമ്പിങ് സ്റ്റേഷനൊരുക്കി വർഷങ്ങൾ പിന്നിട്ടിട്ടും തുടർപ്രവർത്തനം ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. 350 കുതിരശക്തിയുള്ള മൂന്ന് മോട്ടോറുകളും ട്രാൻസ്ഫോർമറും അനുബന്ധ സംവിധാനങ്ങളും ഇവിടെയും ഒരുക്കിയിട്ടുണ്ട്. ഭൂഗർഭ കേബിൾ വഴിയാണ് വൈദ്യുതി എത്തിക്കേണ്ടത്. പുതുതായി പണിത പമ്പിങ് സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള 350 കുതിരശക്തിയുള്ള രണ്ട് മോട്ടോറുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാൽ പ്രതിദിനം 30 ദശലക്ഷം ലിറ്റർ വെള്ളം ബാവിക്കര കുന്നിൽ സജ്ജമാക്കിയ ശുദ്ധീകരണശാലയിൽ എത്തിക്കാൻ കഴിയും. പ്രതിദിനം 55 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കുന്ന ആധുനികരീതിയിലുള്ള ശുദ്ധീകരണ പ്ലാന്റാണ് ബാവിക്കര കുന്നിൽ സ്ഥാപിച്ചിട്ടുള്ളത്. ബാവിക്കരയിൽ നിലവിലുള്ള പമ്പിങ് സ്റ്റേഷനിൽനിന്ന് പ്രതിദിനം 25 ദശലക്ഷം ലിറ്റർ വെള്ളമാണ് ശുദ്ധീകരണശാലയിൽ എത്തിയിരുന്നത്. വോൾട്ടേജ് ക്ഷാമവും വൈദ്യുതിമുടക്കവും പതിവായതിനെത്തുടർന്ന് ഇതിന്റെ പകുതിവെള്ളം പോലും ഇപ്പോൾ എത്തിക്കാൻ കഴിയുന്നില്ല. വൈദ്യുതിയില്ലെങ്കിലും മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ജനറേറ്ററുകളുമില്ല. കുടിവെള്ളം മുടങ്ങുന്നത് പലയിടത്തും ഉപഭോക്താക്കളും ജല അതോറിറ്റി ഓഫീസ് ജീവനക്കാരമായുള്ള കൈയാങ്കളിക്കുൾപ്പെടെ ഇടയാക്കുന്നുണ്ട്. കെ.എസ്.ഇ.ബി. അധികൃതരുടെയും ജല അതോറിറ്റി അധികൃതരുടെയും കടുത്ത അനാസ്ഥയാണ് ജലവിതരണം തടസ്സപ്പെടുന്നതിന് ഇടയാക്കുന്നതെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

ജല അതോറിറ്റി വഴിയുള്ള കുടിവെള്ളവിതരണം അവതാളത്തിൽ
M
MathrubhumiSource Link
21 days ago