വിളക്കുടിയിൽ സമ്പൂർണ കുടിവെള്ള പദ്ധതി പാളി To advertise here, കുന്നിക്കോട് : വിളക്കുടിക്ക് ആശ്രയമായ കല്ലടയാറും തോടുകളും മറ്റു ജലാശയങ്ങളും വരണ്ടുതുടങ്ങിയതോടെ കുടിവെള്ളക്ഷാമം രൂക്ഷം. കല്ലടയാറിൽ ജലനിരപ്പ് താഴ്ന്ന് പാറകൾ തെളിഞ്ഞുതുടങ്ങിയതോടെ ഇരുകരകളിലെ കിണറുകളും വറ്റിയനിലയിലാണ്. കുന്നിക്കോട്, വിളക്കുടി അടക്കമുള്ള ഇടങ്ങളിലെ തോടുകൾ വറ്റി മലിനജലംമാത്രം ഒഴുകുന്ന അവസ്ഥയിലാണ്. ഒട്ടേറെ പദ്ധതികൾക്ക് കുടിവെള്ളമെടുക്കുന്ന കല്ലടയാറ്റിൽ കമുകുംചേരിയിലോ പിടവൂരിലോ ചെറിയ തടയണ നിർമിക്കണമെന്നാണ് ആവശ്യമുയരുന്നത്. നിയോജകമണ്ഡലത്തിലെ സമ്പൂർണ കുടിവെള്ളപദ്ധതിപ്രകാരം വിളക്കുടിയിൽ റോഡരികുകൾ കുഴിച്ച് പൈപ്പ് ഇട്ടതല്ലാതെ ഇവിടെ വെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കോടികളുടെ പദ്ധതി വന്നെങ്കിലും വിളക്കുടിക്കാർക്ക് ഇന്നും കുടിവെള്ളം കിട്ടാക്കനിയാണ്. പഞ്ചായത്തിലെ ചെമ്പുമല, ചീവോട്, താന്നിത്തടം, ധർമപുരി, കല്ലൂർക്കോണം, കല്ലാട് ഭാഗം, തേക്കുംമുകൾ, വരിക്കോലിൽ ഭാഗങ്ങളിലാണ് കടുത്ത കുടിവെള്ളക്ഷാമമുള്ളത്. പിക്കപ്പുകളിൽ വല്ലപ്പോഴും പഞ്ചായത്തുവക കുടിവെള്ളമെത്തിക്കുന്നതാണ് ഏക ആശ്രയം. വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകളിലെ വീടുകളിൽ കുടിവെള്ളമെത്തിക്കാൻ 100 കോടിയിലധികം രൂപ മുടക്കി പദ്ധതി തയ്യാറാക്കിയെങ്കിലും മേലിലയിലും വെട്ടിക്കവലയിലും മാത്രമേ കുടിവെള്ളം ലഭ്യമായിട്ടുള്ളൂ. വിളക്കുടി പഞ്ചായത്തിൽ മഞ്ഞമൺകാല പദ്ധതിയെന്നപേരിൽ കോടികൾ ചെലവഴിച്ചത് വിളക്കുടിയിലെ ജനങ്ങൾക്കുമാത്രം പ്രയോജനപ്പെട്ടില്ല. പൈപ്പുകൾ സ്ഥാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പദ്ധതിനടത്തിപ്പിന് ചുമതലയുള്ള വിളക്കുടി പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചെങ്കിലും വിളക്കുടിയിലെ ജനങ്ങൾക്കുമാത്രം കുടിവെള്ളം കിട്ടിയില്ല. സ്ഥലം എം.എൽ.എ. മന്ത്രിയായിട്ടും വിളക്കുടിക്ക് വെള്ളമെത്തിക്കാൻ താത്പര്യം കാട്ടുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെന്നപോലെ ഇക്കുറിയും വിളക്കുടിയിലെ കുടിവെള്ളപ്രശ്നം പ്രധാന ചർച്ചാവിഷയമാകും. പ്രതിപക്ഷവും കുടിവെള്ളപ്രശ്നം കണ്ടില്ലെന്നു നടിക്കുന്നെന്നും ആക്ഷേപമുണ്ട്.

ജലാശയങ്ങൾ വറ്റിവരണ്ടു; കുടിവെള്ളക്ഷാമം രൂക്ഷം
M
MathrubhumiSource Link
about 2 months ago