ജിസാൻ: മസ്തിഷ്‌കാഘാതത്തെ തുടർന്ന് ജിസാൻ സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 20-ന് മരിച്ച തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ നിഖിൽ മണിയന്റെ (35) മൃതദേഹം ബുധനാഴ്ച വൈകുന്നേരം ജിസാനിൽ നിന്ന് നാട്ടിലേക്കയച്ചു. സാംത ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി കഴിഞ്ഞയാഴ്ച്ച അബൂഅരീഷ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജിസാൻ വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ റിയാദ് വഴി അയച്ച മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ നാളെ വൈകുന്നേരം ബന്ധുക്കൾ ഏറ്റുവാങ്ങും. അവിടെനിന്ന് നോർക്കയുടെ സൗജന്യ ആംബുലൻസ് സർവീസ് മുഖേന തിരുവനന്തപുത്തെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ സ്വദേശമായ വെള്ളറടയിലുള്ള വീട്ടുവളപ്പിൽ സംസ്‌കരിക്കും. To advertise here, ജിസാൻ അബുഅരീഷിൽ റൊസ്‌കാവ കോഫീ റസ്റ്ററന്റിലെ ജീവനക്കാരനായിരുന്ന നിഖിലിനെ താമസസ്ഥലത്തുവെച്ച് കുഴഞ്ഞുവീണതിനെ തുടർന്നാണ് ജനുവരി 29-ന് അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദം കൂടുതലായി തലച്ചോറിൽ രക്തസ്രാവമുണ്ടായ നിഖിലിനെ രക്തപ്രവാഹം നിയന്ത്രിക്കുന്നതിനും രക്തക്കട്ട നീക്കം ചെയ്യുന്നതിനുമായി ആശുപത്രിയിൽ തലയോട്ടി തുറന്നുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് അബോധാവസ്ഥയിൽ സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. നിഖിൽ ചികിത്സയിലായിരുന്നപ്പോൾ 'ജല' സാംത യൂണിറ്റ് പ്രവർത്തകരും ആശുപത്രിയിലെ മലയാളി നേഴ്സുമാരായ സോണി, ആൻസി, ജെയ്മോൾ, സംഗീത, സബീന, ജിൻസി എന്നിവരുമാണ് ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സാമൂഹിക വിഭാഗം വൈസ് കോൺസൽ ഡി.ബി.ആർ. ബച്ചനും ഉദ്യോഗസ്ഥരും നിഖിലിന്റെ ചികിത്സയിലും മൃതദേഹം നാട്ടിൽ അയക്കുന്നതിലും നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. 'ജല'യുടെ ഭാരവാഹികളായ ജോജോ തോമസ്, അൽഅമീൻ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, മോയിൻ, ശ്യാം,റിബു, സന്തോഷ്, സുരേഷ്, സുന്ദരൻ, ഹരിദാസ് എന്നിവരാണ് മൃതദേഹം നാട്ടിലയക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത്. നിഖിൽ ആറു മാസം മുമ്പാണ് നാട്ടിൽ നിന്ന് പുതിയ വിസയിൽ അബൂഅരീഷിലെ റൊസ്‌കാവ കോഫീ റസ്റ്ററന്റിൽ ഷെഫായി ജോലിക്കെത്തിയത്. ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയായ നിഖിൽ എട്ട് വർഷത്തോളം കുവൈറ്റിലും ജോലിചെയ്തിരുന്നു. മണിയൻ നാരായണന്റെയും അംബിക ഗോവിന്ദന്റെയും മകനായ നിഖിൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. എസ്.ലക്ഷ്മിയാണ് ഭാര്യ. നിഖിലിന്റെ ഭാര്യ ലക്ഷ്മി കഴിഞ്ഞയാഴ്ചയാണ് രണ്ടാമത്തെ പെൺകുട്ടിയെ പ്രസവിച്ചത്. രണ്ടര വയസുകാരി നിഹാരികയും ഒരാഴ്ച്ച മാത്രം പ്രായമുള്ള നിവേദികയുമാണ് മക്കൾ. ഏക സഹോദരി നീതു വിവാഹിതയാണ്.

ജിസാനിൽ മരിച്ച നിഖിലിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
M
MathrubhumiSource Link
about 2 months ago