പൈപ്പിട്ട ഭാഗം ടാർ ചെയ്ത് നന്നാക്കി To advertise here, റോഡ് റീടാറിങ് നടത്തണമെന്ന ആവശ്യവും ശക്തം മേലാറ്റൂർ : ജൽജീവൻ പദ്ധതിയുടെ പൈപ്പുലൈൻ സ്ഥാപിക്കാനായി റോഡിൽ ചാൽ കീറിയതിനെത്തുടർന്നുണ്ടായ യാത്രാദുരിതത്തിന് പരിഹാരം. ചാൽ കീറിയ ഭാഗം ടാർ ചെയ്തു നവീകരിച്ചതോടെയാണ് മേലാറ്റൂർ ഹൈസ്‌കൂൾപ്പടി-വലിയപറമ്പ് റോഡിൽ രണ്ടു വർഷത്തിലേറെയായി നിലനിന്നിരുന്ന ദുരിതയാത്രയ്ക്ക് പരിഹാരമായത്. പദ്ധതിയുടെ പൈപ്പുലൈൻ സ്ഥാപിക്കാനായി പഞ്ചായത്തിലെ എല്ലാ റോഡരികുകളിലും ചാൽ കീറിയിരുന്നു. എന്നാൽ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന മേലാറ്റൂർ ഹൈസ്‌കൂൾപ്പടി-വലിയപറമ്പ് റോഡിലാണ് യാത്ര ഏറെ ദുഷ്‌കരമായിരുന്നത്. മൂന്നു മീറ്ററോളം മാത്രം വീതിയുള്ള റോഡിന്റെ ഒന്നര മീറ്റർ ഭാഗവും പൈപ്പിടാനും മണ്ണ് കയറ്റിയിടാനുമായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ റോഡിലൂടെയുള്ള കാൽനടയാത്രപോലും ഏറെ ദുഷ്‌കരമായിരുന്നു. പൈപ്പിട്ടശേഷം ചാൽ മണ്ണിട്ടുമൂടിയെങ്കിലും മഴക്കാലങ്ങളിൽ മണ്ണ് താഴ്ന്നിറങ്ങുന്നതും ഒലിച്ചുപോകുന്നതും പ്രതിസന്ധിയായിരുന്നു. വിദ്യാർഥികളുമായുള്ള വാഹനങ്ങളും ഓട്ടോറിക്ഷകളുമുൾപ്പെടെ കടന്നുപോകാൻ പ്രയാസപ്പെട്ടു. പലതവണ ഗ്രാമസഭകളിലടക്കം പരാതി പറഞ്ഞിട്ടും പരിഹരമുണ്ടായില്ല. അതിനിടെ നാട്ടുകാർതന്നെ ചാലിൽ മണ്ണ് നിരത്തി താത്കാലികമായെങ്കിലും യാത്രാദുരിതത്തിന് പരിഹാരം കാണാൻ ശ്രമിച്ചു. അതിനിടെ ചാലിലിട്ട മെറ്റൽ റോഡിലൂടെ പരന്നത് ദുരിതം ഇരട്ടിയാക്കി. റോഡിനു കുറുകേ ഓവുപാലങ്ങളും മറ്റുമുള്ളതിനാൽ പൈപ്പിടൽ പൂർണതോതിൽ നടത്താൻ വൈകിയതും ടാറിങ് നീണ്ടുപോകാൻ കാരണമായി. ജൽജീവൻ തകർത്ത റോഡിലൂടെയുള്ള യാത്രാദുരിതത്തെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. വർഷങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ പൈപ്പിടലെല്ലാം പൂർത്തിയാക്കി ആ ഭാഗം ടാർ ചെയ്തു നവീകരിച്ചതോടെ യാത്ര സുഗമമായി. അതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരിപ്പോൾ. അതിനിടെ ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണെന്നതും പ്രതിസന്ധിയാകുന്നുണ്ട്. റോഡ് പൂർണതോതിൽ റീടാറിങ് നടത്തി ഇതിനുകൂടി പരിഹാരം കാണാൻ അധികൃതരുടെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
