ചെട്ടികുളങ്ങര : തിരുവാഭരണങ്ങളണിഞ്ഞ ചെട്ടികുളങ്ങര ഭഗവതിയെ തൊഴുത് മനം നിറഞ്ഞ് ഓണാട്ടുകരയിലെ ഭക്തർ. തിരുവാഭരണങ്ങൾ ചാർത്തി ചെട്ടികുളങ്ങര ദേവിയെ ദർശിക്കാൻ ഭക്തർക്ക് അവസരം ലഭിക്കുന്ന പുണ്യദിനമാണ് മീനത്തിലെ കാർത്തിക. രാജഭരണകാലത്ത് നടയ്ക്കുവെച്ച തങ്കത്തിൽ തീർത്ത താലിക്കൂട്ടങ്ങളും കർണാഭരണങ്ങളും തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി അജിനാരായണൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ ഉഷപ്പൂജയ്ക്കു ശേഷം ദാരുബിംബത്തിലും കർമ ബിംബത്തിലും ചാർത്തിയ ശേഷം ഒൻപതുമണിയോടെ ദർശനമാരംഭിച്ചു. അതിരാവിലെമുതൽ തന്നെ നൂറുകണക്കിന് ഭക്തർ പുണ്യദർശനത്തിനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. To advertise here, ഹരിപ്പാട്ട് ദേവസ്വം സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഹിന്ദുമത കൺവെൻഷൻ ഭാരവാഹികളും 13 കരകളിൽനിന്നുള്ള പ്രതിനിധികളും ചേർന്ന് കാൽനട ഘോഷയാത്രയായി തലേന്നുതന്നെ ചെട്ടികുളങ്ങരയിലെത്തിച്ചിരുന്നു. കാർത്തിക ദിനത്തിൽ രാവിലെ എട്ടു മണിയോടെ മാവേലിക്കര ദേവസ്വം അസി. കമ്മിഷണർ അഖിൽ ജി. കുമാർ, ക്ഷേത്രം എ.ഒ. രാജശ്രീ ഗണേഷ്, ഹിന്ദുമത കൺവെൻഷൻ പ്രസിഡൻറ് ബി. ഹരികൃഷ്ണൻ, വൈസ് പ്രസിഡൻറ് വി. അനിൽകുമാർ, സെക്രട്ടറി എം. മനോജ് കുമാർ, ട്രഷറർ പി. രാജേഷ്, ജോ. സെക്രട്ടറി ജി. സതീഷ് എന്നിവരും 65 കരപ്രതിനിധികളും ചേർന്ന് എതിരേൽപ്പ് മണ്ഡപത്തിൽനിന്ന് ഘോഷയാത്രയായി തിരുവാഭരണങ്ങൾ ക്ഷേത്രനടയിൽ സമർപ്പിച്ചു. തിരുവാഭരണം ചാർത്തിയുള്ള ദർശനം ദീപാരാധനയ്ക്കു മുൻപു വരെ തുടർന്നു. പുലർച്ചെ അഞ്ചിനു തുറന്ന നട അത്താഴപ്പൂജയ്ക്കു ശേഷമാണ് അടച്ചത്. ദേവീ ഭക്തർക്ക് കാർത്തിക ദർശനം ഒരുവർഷത്തെ ഉത്സവ പരമ്പരയുടെ തുടക്കമാണ്. വാദ്യമേളങ്ങളിലും കുത്തിയോട്ടപ്പാട്ടിലും മുഖരിതമായി ക്ഷേത്രം കാർത്തികദിനം രാവിലെ മുതൽ ക്ഷേത്രം വാദ്യമേളങ്ങളിൽ മുഖരിതമായി. രാവിലെ കലാമണ്ഡലം പ്രദീപ്, മാലം മനോജ് എന്നിവരുടെ പ്രമാണത്തിൽ ഏഴ് തിമിലയും മൂന്ന് മദ്ദളവും ഉൾപ്പെടെ 30 വാദ്യങ്ങൾ ഉൾക്കൊണ്ട നടപ്പുര പഞ്ചവാദ്യം, ക്ഷേത്ര മേളക്കാർ ഒരുക്കിയ പഞ്ചാരിമേളം എന്നിവ നടന്നു. 11-ന് അമ്മ ഭജൻസിന്റെ ധ്വനി തരംഗ്, 1.30 -ന് ചെട്ടികുളങ്ങര ക്ഷേത്രകലാപീഠത്തിന്റെ സോപാന സംഗീതം, 3.30-ന് മാവേലിക്കര അഖിൽ കൃഷ്ണയുടെ നാഗസ്വരക്കച്ചേരി, സന്ധ്യക്കു ശേഷം മെഗാ കുത്തിയോട്ടപ്പാട്ട്, ചുവട് എന്നിവ നടന്നു. ഹിന്ദുമത കൺവെൻഷന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുത്തിയോട്ട സമിതികളിലെ ആശാൻമാർ മെഗാ കുത്തിയോട്ടത്തിന് നേതൃത്വം നൽകി. ദേവിക്ക് ചതുശ്ശതം നിവേദിച്ചു :കാർത്തികദിനത്തിൽ ദേവിക്ക് ചതുശ്ശതം തയ്യാറാക്കി നിവേദിച്ചു. എറെ വിശിഷ്ടമായ നിവേദ്യം ക്ഷേത്രത്തിൽത്തന്നെ പ്രത്യേകം തയ്യാറാക്കുകയായിരുന്നു. ഉണക്കലരിയും ശർക്കരയും തേങ്ങയും നെയ്യും കദളിപ്പഴവും പ്രത്യേക അനുപാതത്തിൽ ചേർത്ത് വാർപ്പിലാണ് നിവേദ്യം തയ്യാറാക്കുന്നത്. ഉച്ചപ്പൂജയ്ക്കായിരുന്നു ചതുശ്ശതം നിവേദിച്ചത്.

തങ്കയാഭരണ പ്രഭയിൽ ഭഗവതി മനം നിറഞ്ഞ് ഭക്തർ
M
MathrubhumiSource Link
about 2 months ago