ഇരിട്ടി : ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ തന്തോട് ചാവറയിലെ ചെറിയ പാലത്തിന്റെ അപകടഭീഷണി പരിഹരിക്കാൻ നടപടിയില്ല. പാലത്തിന്റെ ഇരുഭാഗവും പുഴയോടുചേർന്ന ഭാഗമായതിനാൽ കൈവേലിയോ മറ്റ് സംരക്ഷണകവചമോ ഇല്ല. ഇരിട്ടിയിൽനിന്നും തളിപ്പറമ്പ്, ഇരിക്കൂർ ഭാഗത്തേക്കും ഉളിക്കൽ, മാട്ടറ ഭാഗങ്ങളിലേക്കുമുള്ള എല്ലാ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. To advertise here, പാലത്തിന് കൈവരി ഇല്ല. ഇരുഭാഗങ്ങളിലും സ്ഥാപിച്ച സംരക്ഷണകവചങ്ങളിൽ ഒരുഭാഗം വാഹനമിടിച്ച് തകർന്നിട്ട് മാസങ്ങളായി. മറുവശത്തെ കവചത്തിൽ കാടുകയറിയതിനാൽ ഇത് തിരിച്ചറിയാനും സാധിക്കുന്നില്ല. പാലത്തിന്റെ വീതിക്കുറവുകാരണം ഒരേസമയം രണ്ട് വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ശ്രദ്ധ അല്പം മാറിയാൽ ഉണ്ടാകുന്നത് വലിയ അപകടമായിരിക്കും. ആസ്പത്രി, ഗ്യാസ് ഓഫീസ്, ദേവാലയം മറ്റ് വിവിധ സ്ഥാപനങ്ങളിലേക്കുമുള്ളയാളുകൾ കാൽനടയായും വാഹനത്തിലും ഇതുവഴിയാണ് കടന്നുപോകുന്നത്. രാത്രികാലങ്ങളിലാണ് അപകടത്തിന് കൂടുതൽ സാധ്യത. ഇവിടെ മുന്നറിയിപ്പ് സംവിധാനങ്ങളോ അപകടസൂചനാ സംവിധാനങ്ങളോ ഇല്ല. പാലത്തിന് ഇരുവശങ്ങളിലും കാടുകൾ വളർന്നുനില്ക്കുന്നതും അപകടസാധ്യത കൂട്ടുന്നു. തകർന്ന സംരക്ഷണകവചം മാറ്റിസ്ഥാപിക്കുന്നതിനോ കാടുകൾ വെട്ടിത്തെളിച്ച് ഇരുഭാഗവും ശ്രദ്ധപതിയുന്നരീതിയിൽ മേഖലയെ മാറ്റിയെടുക്കുന്നതിനുള്ള നടപടിയും ഉണ്ടാകുന്നില്ല. ഇരിട്ടി പാലം മുതൽ തന്തോട് വരെയുള്ള അരകിലോമീറ്ററോളം ഭാഗം റോഡിന്റെ വീതിക്കുറവും സുഗമമായ ഗതാഗതത്തിന് തടസ്സമാണ്. ഗ്രാമീണ റോഡുകൾ പോലും വീതികൂട്ടി നവീകരിക്കുമ്പോൾ ഇരിട്ടി പാലം മുതൽ തന്തോട് വരെയുള്ള ഭാഗങ്ങളും ഇരിട്ടി- ഉളിക്കൽ റോഡും കാര്യമായി വികസിപ്പിച്ചിട്ടില്ല.
