തിടനാട് : വനാതിർത്തിയിൽനിന്ന് കിലോമീറ്ററുകൾ അകലെയാണെങ്കിലും കാട്ടുപന്നികൾ പഞ്ചായത്തിലെ വഴികളിലൂടെ പകൽസമയത്തുപോലും നടക്കുന്നതു കാണാം. കഴിഞ്ഞദിവസം പകൽ സമയത്ത് മാടമലയിലെ സ്വകാര്യവഴിയിലൂടെ കാട്ടുപന്നി നടന്നുപോയത് ജനങ്ങൾ ഭീതിയോടെയാണ് കണ്ടത്. To advertise here, പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലൂടെ കാട്ടുപന്നികളെ കൂട്ടമായി കാണാമെങ്കിലും പകൽസമയത്ത് ആദ്യമായാണ് വഴിയിലൂടെ നടക്കുന്നത് കാണുന്നത്. പഞ്ചായത്തിൽ കാട്ടുപന്നിയെ വെടിവെയ്ക്കുവാൻ ലൈസൻസുള്ളവരുടെ പാനൽ ഉണ്ടെങ്കിലും പൊതുജനത്തിന് ഉപകാരപ്പെടുന്നില്ലെന്ന പരാതിയും ഉണ്ട്. കഴിഞ്ഞ വർഷം 13 പേരുടെ പാനൽ ആണ് ഉണ്ടായിരുന്നത്. ഈ വർഷം ഇതുവരെ ആറ് പേർ ലൈസൻസ് പുതിക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 13 പേരുടെ പാനൽ ഉണ്ടായിരുന്നെങ്കിലും കർഷകർക്ക് ഇതിന്റെ പ്രയോജനം കാര്യമായി ലഭിച്ചിരുന്നില്ല. പാനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതായിരുന്നു ഇതിനുകാരണം. ഇപ്പോഴത്തെ ഭരണസമിതി ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഈ വർഷത്തെ ഷൂട്ടർമാരുടെ ലിസ്റ്റ് ഫോൺ നമ്പർ സഹിതം പഞ്ചായത്തിലും മറ്റ് പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകവേദി പ്രസിഡന്റ് ടോമിച്ചൻ സ്‌കറിയാ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് തോക്കുകൾ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കണമായിരുന്നു. അതു തിരിച്ചുകിട്ടിയ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും തോക്കുകൾ പോലീസ് സ്‌റ്റേഷനിലായി. ഇതോടെ കാട്ടുപന്നികളെ പിടികൂടാനും സാധിക്കാത്ത സാഹചര്യമുണ്ട്. പഞ്ചായത്തിലെ റബ്ബർ തൈകളും റബ്ബർ മരങ്ങളും തേക്ക് തൈകളുമാണ് കാട്ടുപന്നിയുടെ ശല്യംമൂലം നശിക്കുന്നത്. പ്രദേശത്ത് ആയിരത്തിലധികം റബ്ബർ മരങ്ങളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. മരത്തിന്റെ ചുവട്ടിൽനിന്ന് രണ്ട് അടി മുകളിൽവരെ തൊലി കുത്തിനശിപ്പിച്ചനിലയിലാണ്. കപ്പ, വാഴ, ചേന, ചേമ്പ്, റബ്ബർ തൈകൾ എന്നിവയൊക്കെ കൂട്ടമായെത്തുന്ന പന്നികൾ നശിപ്പിക്കുന്നു. കൊക്കരണി, കരിമ്പനോലി, വാരിയാനിക്കാട്, മാടമല തുടങ്ങിയ സ്ഥലങ്ങളിലാണ് പന്നിശല്യം കൂടുതലായുള്ളത്. കാട്ടുപന്നിശല്യം രൂക്ഷമായതോടെ ടാപ്പിങ് തൊഴിലാളികൾ തോട്ടങ്ങളിൽ പോകുന്നതിനുവരെ പേടിക്കേണ്ട അവസ്ഥയാണ്. നേരം പുലരുന്നതിനുമുമ്പ് റബ്ബർ വെട്ടുവാൻ ഇപ്പോൾ ആരും പോകാറില്ല. ഇതുമൂലം വരുമാനത്തിൽ കുറവുള്ളതായും കർഷകർ പറയുന്നു.

തിടനാട്ടെ വഴികളിലൂടെ കാട്ടുപന്നികളുടെ സഞ്ചാരം; ജനങ്ങൾ ഭീതിയിൽ
M
MathrubhumiSource Link
about 2 months ago