സിഗ്നൽ പരിഷ്‌കരണത്തിന് 92 കോടി To advertise here, തിരുവനന്തപുരം-കായംകുളം പാതയ്ക്ക് 38.70 കോടി രൂപ ചെന്നൈ : തിരുച്ചിറപ്പള്ളിയിൽനിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടി ഓടിക്കാൻ സിഗ്നലിങ് സംവിധാനം നവീകരിക്കാൻ ദക്ഷിണ റെയിൽവേ 92.31 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്തുനിന്ന് കായംകുളത്തേക്ക് (106 കിലോമീറ്റർ) സിഗ്‌നൽ സംവിധാനം നവീകരിക്കാൻ 38.70 കോടി രൂപയും റെയിൽവേ അനുവദിച്ചു. തുടക്കത്തിൽ തിരുച്ചിറപ്പള്ളി-ദിണ്ടിഗൽ (96 കിലോമീറ്റർ) 25.75 കോടി രൂപ ചെലവിലും ദിണ്ടിഗൽ-തിരുനെൽവേലി (220 കിലോമീറ്റർ) 37.14 കോടി രൂപ ചെലവിലും, തിരുനെൽവേലി -തിരുവനന്തപുരം (142 കിലോമീറ്റർ) റൂട്ടിൽ 29.42 കോടി രൂപ ചെലവിലുമാണ് നവീകരിക്കുക. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം റെയിൽവേ പാതയുടെ നവീകരണം പൂർത്തിയാൽ തിരുവനന്തപുരത്തുനിന്ന് കായംകുളത്തേക്കുള്ള സിഗ്‌നൽ സംവിധാനം നവീകരിക്കും. സിഗ്‌നൽ നവീകരണം പൂർത്തിയായാൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള അനന്തപുരി എക്സ്പ്രസിനും (20635), താംബരത്തുനിന്ന് കൊല്ലം എസ്പ്രസിനും മണിക്കൂറിൽ 130 കിലോമിറ്റർ വേഗത്തിൽ ഓടാം. തമിഴ്‌നാട്ടിലെ എല്ലാ റൂട്ടിലും 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾക്ക് സഞ്ചരിക്കാൻ കഴിയുംവിധം നവീകരണം നടത്താനുള്ള നടപടികൾ നടന്നുവരുകയാണ്. നിലവിൽ ചെന്നൈ-ആർക്കോണം, ചെന്നൈ-ഗുഡൂർ, ആർക്കോണം-ജോലാർപ്പേട്ട റൂട്ടിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് തീവണ്ടികൾ സർവീസ് നടത്തുന്നത്. ചെന്നൈ-ഗുഡൂർ, ചെന്നൈ -ആർക്കോണം റൂട്ടിൽ റെയിൽവേ ട്രാക്കിന്റെ ഇരുവശവും കോൺക്രീറ്റ് വേലി നിർമിക്കുന്ന പ്രവർത്തനവും നടന്നുവരുകയാണ്. ചെന്നൈ-തിരുച്ചിറപ്പള്ളി, ജോലാർപ്പേട്ട-കോയമ്പത്തൂർ റൂട്ടുകളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടി ഓടിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ചെന്നൈ-ബെംഗളൂരു റൂട്ടിന്റെ ഭാഗമായ ആർക്കോണം-ജോലാർപ്പേട്ടവരെയുള്ള സിഗ്‌നലിങ് നവീകരണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

തിരുച്ചിറപ്പള്ളി-തിരുവനന്തപുരം പാത; തീവണ്ടികൾ 130 കിലോമീറ്റർ വേഗത്തിലേക്ക്
M
MathrubhumiSource Link
about 1 month ago