30-ന് ശിക്ഷ വിധിക്കും To advertise here, ചെന്നൈ : തൂത്തുക്കുടി ജില്ലയിലെ സാത്താൻകുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഒൻപതു പോലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് മധുര ജില്ലാ കോടതി കണ്ടെത്തി. കേസന്വേഷിച്ച സി.ബി.ഐ.യുടെ പ്രധാന കണ്ടെത്തലുകളെ കോടതി ശരിവെച്ചു. പ്രതികൾക്കുള്ള ശിക്ഷ ഈമാസം 30- ന് വിധിക്കും. 2020- ലാണ് സാത്താൻക്കുളത്ത് മൊബൈൽ വിൽപ്പനക്കട നടത്തിയിരുന്ന ജയരാജ് (59), മകൻ ബെന്നിക്‌സ് (31) എന്നിവർ കസ്റ്റഡിയിൽ മരിച്ചത്. തിങ്കളാഴ്ച കേസ് കോടതി പരിഗണിച്ചപ്പോൾ, അച്ഛനും മകനും മരിച്ചത് കസ്റ്റഡി പീഡനത്താലാണെന്ന് കോടതി ഉറപ്പിച്ചു വ്യക്തമാക്കി. ഇരുവർക്കുമെതിരേ പോലീസ് കള്ളക്കേസെടുത്ത് അതിക്രമം നടത്തുകയായിരുന്നുവെന്നും വ്യക്തമാക്കി. ജയരാജിന്റെയും ബെന്നിക്‌സിന്റെയും ശരീരത്തിലുണ്ടായിരുന്നത് സ്വാഭാവിക പരിക്കുകളായിരുന്നില്ല. കസ്റ്റഡി പീഡനത്തിന്റെ സൂചന തന്നെയായിരുന്നു. ഇരുവരെയും പോലീസ് കൈകൾ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചു. രഹസ്യഭാഗങ്ങളിൽ ലാത്തികൊണ്ട് കുത്തി. ഒരു രാത്രി മുഴുവൻ മർദിച്ചവശരാക്കി. കോവിഡ് വ്യാപനമുണ്ടായ 2020 ജൂൺ 19-ന് ലോക്ഡൗൺ നിയമം ലംഘിച്ച് കട തുറന്നുവെന്നാരോപിച്ച് ആദ്യം ജയരാജിനെ പോലീസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനെ ചോദ്യംചെയ്യാൻ പോയ ബെന്നിക്‌സിനെയും അറസ്റ്റ് ചെയ്തു. തുടർന്ന് ഇരുവരെയും ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ പല തരത്തിൽ ക്രൂരമായി പീഡിപ്പിച്ചു. പിറ്റേന്ന് കോവിൽപട്ടിയിലെ സബ് ജയിലിലേക്ക് മാറ്റി. അവിടെ വെച്ച് അസുഖം മൂർച്ഛിച്ച് അടുത്ത ദിവസം രാവിലെ ജയരാജ് മരിച്ചു. ജൂൺ 22-ന് ബെന്നിക്‌സും മരണത്തിന് കീഴടങ്ങി. അന്വേഷണം നടത്തിയ സി.ബി.ഐ, ഇരുവരും ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നും അവർക്കെതിരേ കള്ളക്കേസ് ചുമത്തിയതാണെന്നും കണ്ടെത്തി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്നത്തെ സാത്താൻകുളം പോലീസ് ഇൻസ്‌പെക്ടർ ശ്രീധർ ഉൾപ്പെടെ പത്തു പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കിടെ ഒരു പോലീസുകാരൻ മരിച്ചു. ആദ്യം സി.ബി.സി.ഡി.യായിരുന്നു കേസന്വേഷിച്ചിരുന്നത്. പിന്നീട് സി.ബി.ഐ.യ്ക്ക് കൈമാറി.

തൂത്തുക്കുടി കസ്റ്റഡിമരണം: ഒൻപത് പോലീസുകാർ കുറ്റക്കാർ
M
MathrubhumiSource Link
about 2 months ago