വി.കെ.പടിയിൽ നാട്ടുകാർ കുത്തിയിരിപ്പ് സമരം തുടങ്ങി To advertise here, എ.ആർ. നഗർ : ദേശീയപാത ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ടോൾ പിരിക്കാൻ തുടങ്ങുകയും ചെയ്തതോടെ ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ സർവീസ് റോഡിൽക്കയറാതെ തോന്നിയ ഇടങ്ങളിൽ യാത്രക്കാരെ ഇറക്കിവിടുന്നത് പതിവായി. യാത്രാദുരിതം സഹിക്കവയ്യാതെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കൊളപ്പുറത്ത് ഇറങ്ങി കരിപ്പൂർ വിമാനത്താവളം കുന്നുംപുറം, കൊണ്ടോട്ടി, തോട്ടശ്ശേരിയറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരും വി.കെ. പടിയിറങ്ങി മമ്പുറം തീർഥാടനകേന്ദ്രം, ചെണ്ടപ്പുറായ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരുമാണ് ഇതുകാരണം ദുരിതത്തിലായിരിക്കുന്നത്. കക്കാട്ടുനിന്നും കൂരിയാട്ടുനിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ബസുകൾ കൊളപ്പുറം താഴെനിന്ന് വീണ്ടും ദേശീയപാതയിലേക്ക് പ്രവേശിക്കുകയാണ്. പിന്നീട് യൂണിവേഴ്‌സിറ്റിയിൽ യാത്രക്കാരെ ഇറക്കാനുണ്ടെങ്കിൽ മാത്രമാണ് പടിക്കലിൽനിന്ന് പുറത്തുകടക്കുക. അർധരാത്രിയാണെങ്കിൽപോലും സ്ത്രീകളുൾപ്പെടെയുള്ള കൊളപ്പുറത്തേക്കുള്ള യാത്രക്കാരെ ആളൊഴിഞ്ഞ സ്ഥലത്തിറക്കിവിട്ട് യാത്ര തുടരുകയാണ് ചില ബസുകാർ. വി.കെ.പടി ഇറങ്ങാനുള്ളവരെ വാഹനങ്ങൾ യാത്രക്കാരെ ചീറിപ്പാഞ്ഞുവരുന്ന ദേശീയപാതയിലാണ് ഇറക്കിവിടുന്നത്. ഇതേത്തുടർന്ന് നാട്ടുകാർ ആർ.ടി.ഒയ്ക്ക് പരാതിനൽകി. ഹൈവേപോലീസും മോട്ടോർ വാഹനവകുപ്പും ഇടയ്ക്കിടക്ക് പരിശോധന നടത്തുന്നുണ്ടെങ്കിലും പരിശോധന കഴിഞ്ഞാൽ എല്ലാം പഴയപടിയാവുകയാണ്. ഇതിനൊരറുതിവരുത്തണമെന്നും സാധാരണക്കാർക്ക് യാത്രചെയ്യാൻ സൗകര്യമൊരുക്കണമെന്നും, മറുപുറം കടക്കാൻ പാലം വേണമെന്നും ആവശ്യപ്പെട്ട് വി.കെ. പടിയിൽ ജനകീയ സമരക്കൂട്ടായ്മ കുത്തിയിരിപ്പ് സമരം തുടങ്ങി.

തോന്നിയ സ്ഥലത്ത് യാത്രക്കാരെ ഇറക്കിവിട്ട് ദീർഘദൂര ബസുകാർ
M
MathrubhumiSource Link
about 1 month ago