പുതുപ്പരിയാരത്തെ താണാവുമുതൽ മുട്ടിക്കുളങ്ങരവരെയുള്ള ഭാഗം സ്ഥിരം അപകടമേഖലയാവുന്നു To advertise here, പാലക്കാട് : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അപകടക്കെണിയാവുകയാണ് പുതുപ്പരിയാരത്തെ താണാവുമുതൽ മുട്ടിക്കുളങ്ങരവരെയുള്ള ഭാഗം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാതയിൽ മണിക്കൂറിൽ ആയിരക്കണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. എങ്കിലും വേഗനിയന്ത്രണത്തിനാവശ്യമായ മതിയായ സംവിധാനങ്ങളോ രാത്രി ആവശ്യമായ വെളിച്ചമോ ഇവിടെയില്ല. വാഹനങ്ങളുടെ അമിതവേഗംകൊണ്ടും റോഡിന്റെ അശാസ്ത്രീയ നിർമാണംകൊണ്ടും അടിക്കടി അപകടമുണ്ടാവുന്നുണ്ടെങ്കിലും അധികൃതരാരും കണ്ണുതുറക്കുന്നില്ല. രണ്ടാഴ്ചക്കിടെ അഞ്ചിലധികം അപകടം ഇവിടെയുണ്ടായി. അതിൽ ഏറ്റവും ഒടുവിലത്തേതാണ് വ്യാഴാഴ്ച എരുവിൽത്തോട് ഭാഗത്ത് കണ്ടെയ്നർ ലോറിയിടിച്ച് ചരക്കുലോറി മറിഞ്ഞ സംഭവം. പുതുപ്പരിയാരം എരുവിൽത്തോട്, പഴയപഞ്ചായത്ത് വളവ്, പുതിയ പഞ്ചായത്ത് പരിസരം, ലാൽനഗർ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷൻ, താണാവിനടുത്തുള്ള പൂച്ചിറ ഭാഗങ്ങളെല്ലാം സ്ഥിരം അപകടസ്ഥലങ്ങളാവുന്നുണ്ട്. തിരഞ്ഞെടുപ്പ് ദിവസമായിരുന്നു പുതിയ പഞ്ചായത്ത് പരിസരത്ത് ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചത്. ഇതിന് കുറച്ചുദിവസംമുൻപ് ഇതേസ്ഥലത്ത് അപകടത്തിൽപ്പെട്ട് ഗൃഹനാഥനും മരിച്ചു. വിഷുദിനത്തിൽ ഇൻഡസ്ട്രിൽ എസ്റ്റേറ്റിലും സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. എരുവിൽത്തോട് പാലത്തിന് സമീപമുള്ള വളവിൽ ഇരുചക്രവാഹനങ്ങളും വലിയവാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണെന്നും ഈവർഷംമാത്രം പത്ത് അപകടങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഇതിനൊപ്പം, രാത്രി വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതും വെളിച്ചക്കുറവും അപകടങ്ങൾക്കു വഴിവെക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വേഗനിയന്ത്രണം അകലെ നാട്ടുകൽമുതൽ താണാവുവരെയുള്ള ദേശീയപാത വീതികൂട്ടി നവീകരിച്ചതോടെയാണ് പുതുപ്പരിയാരത്തും വാഹനങ്ങൾ നിയന്ത്രണമില്ലാതെ ചീറിപ്പായുന്നത്. അപകടമേഖലകളോട് ചേർന്ന് പുതുപ്പരിയാരം പ്രാഥമികാരോഗ്യകേന്ദ്രം, മൂന്ന് സ്കൂളുകൾ, ആറിലധികം ആരാധനാലയങ്ങൾ എന്നിവയുണ്ട്. ജനത്തിരക്കുള്ള ഇവിടങ്ങളിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതുപോലും പേടിച്ചാണ്. താണാവ് ജങ്ഷനുതൊട്ടുമുൻപു റോഡുപണി അവസാനിപ്പിച്ചതിനാൽ, ഇവിടെയുള്ള 50 മീറ്റർ റോഡ് കുപ്പിക്കഴുത്താണ്. ഒലവക്കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കുപ്പിക്കഴുത്ത് കടന്നാലുടൻ പുതുപ്പരിയാരം ഭാഗത്തേക്ക് നിയന്ത്രണമില്ലാതെ പായുമ്പോൾമുതൽ തുടങ്ങും അപകടം. മുട്ടിക്കുളങ്ങര ഭാഗത്തുനിന്ന് താണാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്കും വേഗപ്പാച്ചിൽ തന്നെ. റോഡിൽ മതിയായ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ ഉൾപ്പെടെ താണാവുമുതൽ മുട്ടിക്കുളങ്ങരവരെയുള്ള റെസിഡെൻസ് കോളനികളുടെ ഭാരവാഹികളടക്കം രംഗത്തെത്തുകയും കളക്ടർക്ക് ഉൾപ്പെടെ കത്ത് നൽകുകയും ചെയ്തിരുന്നു. ചിലയിടങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതൊഴിച്ചാൽ മറ്റ് നടപടികളൊന്നും ഉണ്ടായില്ല. കത്ത് നൽകും വേഗനിയന്ത്രണ സംവിധാനത്തിനുൾപ്പെടെ പരിഹാരം കാണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റിക്ക് കത്ത് നൽകും. പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കളക്ടർക്കും കത്ത് നൽകും. -വി.വി. വിജയൻ (പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ്)

ദേശീയപാതയിൽ അപകടക്കെണി; കണ്ണുതുറക്കണം അധികാരികളേ...
M
MathrubhumiSource Link
23 days ago