പത്തനംതിട്ട: നിയമങ്ങൾ പാലിക്കപ്പെടാനുള്ളതാണ്. ഇതുതന്നെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പരാതിക്കിടനൽകാതെ നടത്താൻ നിയോഗിക്കപ്പെട്ടിട്ടുള്ള ആന്റി ഡിഫേയ്‌സ്‌മെന്റ് സ്ക്വാഡിനും പറയാനുളളത്. പരാതി ലഭിച്ചാൽ പരിഹരിക്കാൻ 100 മിനിറ്റാണ് സ്ക്വാഡിന് അനുവദിച്ചിരിക്കുന്ന സമയം. ഇതിനകം പരാതി പരിഹരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. To advertise here, പരാതി പരിഹരിക്കാൻ ജില്ലയിൽ 18 പോയിന്റുകളിൽ വീഡിയോ ടീം ഉൾപ്പെടെ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡിനെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനും ഒാരോ ടീമിനൊപ്പമുണ്ടാകും. കൗണ്ടിങ് ദിവസം വരെയുണ്ട് നിരീഷണം. ഫ്ലയിങ് സ്ക്വാഡിൽ 45 അംഗങ്ങളാണുള്ളത്. ഇവർക്ക് വാഹനം, വീഡിയോ ടീം എന്നിവ നൽകിയിട്ടുണ്ട്. ഒരു മണ്ഡലത്തിൽ ഒൻപത് എണ്ണമാണുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കും. കുറ്റം കണ്ടെത്തിയാൽ അവിടെയെത്തി വീഡിയോ ചിത്രികരിക്കുകയും വേണ്ടപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്യും. സ്റ്റാറ്റിക് സർവൈലൻസ് 18 അംഗങ്ങളാണുള്ളത്. അനുവാദം കൂടാതെ സ്വകാര്യ മതിലിലോ പൊതു സ്ഥലത്തോ ചുവരെഴുതുകയൊ പോസ്റ്ററൊട്ടിക്കുകയോ ചെയ്താൽ പിഴ ഒടുക്കേണ്ടി വരുന്നത് സ്ഥാനാർഥിയാണ്. 40 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്കും ചെലവാക്കാവുന്ന തുക. ഇതിൽ നിന്നാണ് പിഴയും അടപ്പിക്കുന്നത്. ഇതിനോടകം വിവിധ രാഷ്രീയ പാർട്ടികൾ സ്ഥാപിച്ച ബാനർ, ഫ്‌ളക്‌സ്, പോസ്റ്റർ, ഫ്ളാഗ് ഉൾപ്പെടെ നീക്കം ചെയ്തിട്ടുണ്ട്. ഇതുവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 13,197 പോസ്റ്ററുകൾ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ പതിച്ച 224 പോസ്റ്ററുകളും സ്വകാര്യ പരാതികളിൽ 22 പോസ്റ്ററുകളും നീക്കി. നോഡൽ ഓഫീസർ ഡി.എം. ഡെപ്യൂട്ടി കളക്ടർ ജി. സുരേഷ് ബാബു, അസിസ്റ്റന്റ് നോഡൽ ഓഫീസർ കിഫ്ബി സ്‌പെഷ്യൽ തഹസിൽദാർ ജി. ആനന്ദ് എന്നിവരുടെ മേൽനോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവർത്തനം പ്രചാരണം പരിശോധിക്കും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നടത്തുന്ന പ്രചാരണ പരിപാടിയുടെ നിയമവശം സ്‌ക്വാഡ് പരിശോധിക്കും. നിയമപരമല്ലാത്ത പ്രചാരണം നിർത്തിവെയ്ക്കാൻ നിർദേശം നൽകാം. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസ്, ബാനർ, ചുവരെഴുത്ത്, പോസ്റ്റർ, ബോർഡ് എന്നിവ നീക്കം ചെയ്യാൻ നിർദേശം നൽകും. നിർദേശം പാലിക്കുന്നില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കുന്നതിന് സ്ക്വാഡ് നടപടി സ്വീകരിക്കും. നോട്ടീസും ലഘുലേഖയും മുതൽ കമാനങ്ങൾ സ്ഥാപിക്കുന്നതുവരെ കമ്മീഷന്റെ നിർദേശം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് തുടങ്ങിയവയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ കമ്മീഷന്റെ ഉത്തരവ് പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്ന് സ്‌ക്വാഡ് പരിശോധിക്കും. അനുവാദമില്ലാത്ത മൈക്ക് അനൗൺസ്‌മെന്റ് പാടില്ല. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പോകുന്നതിന് തടസ്സമാകുന്നതും അനുമതിയില്ലാതെയും പൊതുവഴി കൈയേറിയും സ്ഥാപിച്ചിട്ടുള്ള ബോർഡ്, കമാനം, ബാനർ എന്നിവ മാറ്റാൻ സ്ഥാപിച്ചവരോട് ആവശ്യപ്പെടും. നീക്കം ചെയ്തില്ലെങ്കിൽ അവ മാറ്റി നിയമപരമായ നടപടി സ്വീകരിക്കും. വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിങോ പാടില്ല. ഉടമയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളിലോ സ്ഥലങ്ങളിലോ മതിലുകളിലോ കൊടിതോരണം, പോസ്റ്റർ എന്നിവ സ്ഥാപിക്കാൻ പാടില്ല. യോഗങ്ങളും ഘോഷയാത്രകളും നടത്തുന്നതിന് മുമ്പായി ഗതാഗത, സുരക്ഷാ ക്രമീകരണം ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ പോലീസിനെ അറിയിക്കണം. ഉച്ചഭാഷിണിക്കും മറ്റും ആവശ്യമായ അനുമതി വാങ്ങണം. മന്ത്രിമാർ ഔദ്യോഗിക ജോലി തിരഞ്ഞെടുപ്പ് പ്രചാരണവുമായി കൂട്ടിക്കലർത്താൻ പാടില്ല. കോലം കത്തിക്കരുത് മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അവ കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനം നടത്തുന്നതും കുറ്റകരമാണ്. രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്‌തോ നേരിട്ടോ ചോദ്യങ്ങൾ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ പാടില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടക്കുന്ന സ്ഥലത്തു മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തരുത്. ഒരു കക്ഷിയുടെ ചുവർപരസ്യം മറ്റു കക്ഷികളുടെ പ്രവർത്തകർ നീക്കം ചെയ്യരുത്. പ്രകടനം മുൻകൂട്ടി പോലീസിനെ അറിയിക്കണം പ്രകടനം സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർഥിയോ അത് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സമയം, സ്ഥലം, കടന്നുപോകുന്ന റൂട്ട് എന്നിവ പോലിസിനെ മുൻകൂട്ടി അറിയിക്കണം. ഗതാഗതത്തിന് തടസ്സം ഉണ്ടാകാതെ ജാഥ കടന്നുപോകുന്നതിന് സംഘാടകർ നടപടി സ്വീകരിക്കണം. ജാഥ വലുതാണെങ്കിൽ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണം. ജാഥ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിർദേശം പാലിക്കണം. ഒരേസമയം ഒരേറൂട്ടിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ജാഥ നടത്തുകയാണെങ്കിൽ ജാഥ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനും സംഘാടകർ മുൻകൂട്ടി ബന്ധപ്പെടണം. ആവശ്യമായ ക്രമീകരണത്തിന് ലോക്കൽ പോലീസിന്റെ സഹായം തേടാം. ജാഥയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള വസ്തുക്കൾ കൊണ്ട് പോകുന്നത് ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും ശ്രദ്ധിക്കണം. സർക്കാർ സംവിധാനം ഉപയോഗിക്കരുത് പ്രചാരണ പരിപാടിക്ക് സർക്കാർ സംവിധാനങ്ങളോ വാഹനങ്ങളോ ഉദ്യോഗസ്ഥരെയോ ഉപയോഗിക്കരുത്. പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണം. എല്ലാ പാർട്ടിക്കും തുല്യ പരിഗണന നൽകുകയും ഔദ്യോഗിക സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയുകയും വേണം.

നടപടി ഉടൻ, പരാതി പരിഹരിക്കാൻ 100 മിനിറ്റ്; സജ്ജരായി ആന്റി ഡിഫേയ്‌സ്‌മെന്റ് സ്ക്വാഡ്
M
MathrubhumiSource Link
about 1 month ago