കടശ്ശേരിയിലെ കാട്ടാനശല്യം To advertise here, പത്തനാപുരം :കടശ്ശേരിയിലെ കാട്ടാനശല്യം പരിഹാരമില്ലാതെ തുടരുന്നതിനിടെ പ്രതിഷേധവുമായി കർഷകർ. കാട്ടാന നശിപ്പിച്ച കാർഷികവിളകളുമായി പത്തനാപുരം വനം റെയ്‌ഞ്ച് ഓഫീസിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ച കർഷകർ കൃഷി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. കടശ്ശേരി എലപ്പക്കോട്ട് മൈലവിള വീട്ടിൽ സഹദേവന്റെ കൃഷിയിടത്തിൽ രണ്ടുമാസത്തിനിടെ ആറുതവണയാണ് കാട്ടാനക്കൂട്ടം എത്തി കൃഷി നശിപ്പിച്ചത്. 1,500 മൂട് വാഴയും തെങ്ങുകളും കവുങ്ങുകളുമൊക്കെ കാട്ടാനകളെത്തി നശിപ്പിച്ചത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ട ഗതികേടിലായി ഈ കർഷകൻ. ശേഷിച്ച കുലച്ചതും പാകമാകാത്തതുമായ വാഴകൾ കഴിഞ്ഞദിവസവും നശിപ്പിച്ചു. വിളവെത്താത്ത വാഴക്കുലകളും മൂപ്പെത്താത്ത തേങ്ങകളും ആനപ്പിണ്ടവുമൊക്കെ വാഹനത്തിൽ കയറ്റി റെയ്‌ഞ്ച് ഓഫീസിനു മുൻപിൽ കൂട്ടിയിട്ടായിരുന്നു സഹദേവന്റെ പ്രതിഷേധം. കൂട്ടിനു കാട്ടാനക്കലിയിൽ കൃഷിനാശം സംഭവിച്ച മറ്റു കർഷകരും പൊതുപ്രവർത്തകരും എത്തിയതോടെ വനം ഓഫീസ് പരിസരം വേറിട്ട പ്രതിഷേധത്തിനു വേദിയായി. കൃഷിയിടത്തിൽ പ്രതിഷേധിച്ചിട്ടും വനം വകുപ്പിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. നഷ്ടപരിഹാരത്തിനും നടപടിയായില്ല. വനത്തിൽനിന്നു ജനവാസമേഖലകളിൽ കാട്ടാനക്കൂട്ടം എത്തുന്നത് തടയാനുള്ള പദ്ധതികൾ വിവാദത്തിലായി. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ സൗരവേലി, തൂക്കുസൗരവേലി എന്നിവ സ്ഥാപിച്ചു തുടങ്ങിയെങ്കിലും നിർമാണത്തിലെ അപാകം വിനയായി. സ്ഥാപിച്ച് മാസങ്ങൾക്കകം തുരുമ്പിച്ചും മതിയായ വൈദ്യുതപ്രവാഹമില്ലാതെയും സൗരവേലികൾ നോക്കുകുത്തിയായി. വേലി തകർത്ത് കാട്ടാനകൾ നിർബാധം കൃഷിയിടങ്ങളിലെത്തുന്നത് തുടർന്നു. ഒടുവിൽ വൻനഷ്ടം സഹിച്ച് കൃഷി തുടരേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു കർഷകർ. കാർഷികവിളകളുമായി വനം റെയ്‌ഞ്ച് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധത്തിനു പിന്തുണയുമായി ഐ.എൻ.ടി.യു.സി. പ്രവർത്തകരും എത്തിയിരുന്നു. നേതാക്കളായ സി.ആർ. നജീബ്, പുന്നല ഉല്ലാസ്‌കുമാർ, ഷേഖ് നവാസ്, പുന്നല ഷൈജു, പഞ്ചായത്തംഗം ഹുനൈസ് പി.എം.ബി. സാഹിബ് എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു. അപാകം പരിഹരിച്ച് കാര്യക്ഷമമായ വേലി സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന റെയ്‌ഞ്ച് ഓഫീസറുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.

നശിപ്പിച്ച കാർഷികവിളകളുമായി വനം റെയ്‌ഞ്ച് ഓഫീസിൽ കർഷകപ്രതിഷേധം
M
MathrubhumiSource Link
about 2 months ago