ചടയമംഗലം : നിലമേൽ പഞ്ചായത്തിൽ തെരുവുനായകളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ ജനജീവിതം പൊറുതിമുട്ടി. പഞ്ചായത്തിലെ 14 വാർഡുകളിലും ആളുകൾ ഭീതിയിലാണ്. ഒരാഴ്ചമുൻപ് രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. മൂന്നുമാസംമുൻപ് തെരുവുനായയുടെ കടിയേറ്റ് അഞ്ചുപേർ ആശുപത്രികളിൽ ചികിത്സ തേടി. To advertise here, എം.സി. റോഡ്, പഴയചന്ത, ടൗൺ പ്രദേശങ്ങൾ തെരുവുനായകളുടെ വിഹാരകേന്ദ്രങ്ങളാണ്. പ്രഭാതസവാരിക്കുപോലും പുറത്തിറങ്ങാൻ കഴിയാതെ ആളുകൾ വിഷമിക്കുകയാണ്. സ്കൂൾപരിസരം, ആരോഗ്യകേന്ദ്രം, സർക്കാർസ്ഥാപനങ്ങൾ, ആൾപാർപ്പില്ലാത്ത കെട്ടിടം, കാത്തിരിപ്പുകേന്ദ്രം തുടങ്ങിയവയും തെരുവുനായകളുടെ പിടിയിലാണ്. നിലമേൽ കോളേജ്, ഗവ. യു.പി.എസ്., എം.എം.എച്ച്.എസ്.എസ്. പരിസരം എന്നിവിടങ്ങളിൽ നായശല്യം വർധിച്ചു. കടയ്ക്കൽ റോഡ്, പാരിപ്പള്ളി റോഡ്, കാത്തിരിപ്പുകേന്ദ്രം തുടങ്ങിയവയും തെരുവുനായകളുടെ വിഹാരകേന്ദ്രമാണ്. പട്ടണപ്രദേശത്തെ മാലിന്യം തള്ളുന്നിടത്തും തെരുവുനായകൾ തമ്പടിക്കുന്നുണ്ട്. ആയൂർ ടൗണിലും ജവഹർ സ്കൂൾ പരിസരത്തും ഭീഷണി ഇടമുളയ്ക്കൽ പഞ്ചായത്ത് ആസ്ഥാനമായ ആയൂർ പട്ടണവും ഗവ. ജവഹർ സ്കൂൾ സമുച്ചയവും തെരുവുനായ ഭീഷണിയിലാണ്. വിശാലമായ സ്കൂൾവളപ്പിൽ യു.പി.എസ്., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നിവയാണ് പ്രവർത്തിക്കുന്നത്. സ്കൂൾ വരാന്തകൾവരെ നായ്ക്കൾ കൈയടക്കിയിരുക്കുകയാണ്. കൂട്ടത്തോടെ തെരുവുനായകൾ അലഞ്ഞുതിരിയുന്നത് വിദ്യാർഥികൾക്കും ഭീഷണിയാണ്. കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ, ഓയൂർ റോഡ്, പൊതുചന്ത എന്നിവിടങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. പ്രശ്നത്തിൽ ഇടപെടാതെ പ്രാദേശിക ഭരണകൂടങ്ങൾ മൗനം പാലിക്കുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്.
