കാബിനിൽ കുടുങ്ങിയ തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി To advertise here, കാസർകോട് : ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന വലിയ ലോറിക്കു പിന്നിൽ മറ്റൊരു ലോറിയിടിച്ച് അപകടം. അപകടത്തെത്തുടർന്ന് കാബിനിൽ കുടുങ്ങിയ ലോറിത്തൊഴിലാളികളെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശികളായ ഡ്രൈവർ ബിശ്വജിത്ത് മണ്ഡൽ, ഒന്നരമണിക്കൂറോളം കാബിനകത്തുപെട്ട ക്ലീനർ സ്വരൂപ് മോദി എന്നിവരെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചെയോടെ കറന്തക്കാട്ടെ അഗ്നിരക്ഷാനിലയത്തിന് സമീപത്താണ് അപകടമുണ്ടായത്. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ കാസർകോട് കെ.എസ്.ഇ.ബി.യിലേക്ക് ഇലക്‌ട്രിക് കേബിളുമായി വരികയായിരുന്ന ലോറിയാണ് ഇടിച്ചത്. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ 600 കിലോ വീതം തൂക്കമുള്ള 16 റോൾ കേബിളുകൾ കാബിന്റെ പിൻഭാഗത്തേക്ക് തള്ളി. ഇതോടെയാണ് ഡ്രൈവറും ക്ലീനറും ലോറിയുടെ കാബിനിൽ കുടുങ്ങിയത്. അപകടം കണ്ട ഒരാൾ ദേശീയപാതയിൽനിന്ന് നിലവിളിച്ചതോടെയാണ് സംഭവം അഗ്നിരക്ഷാസേന അറിഞ്ഞത്. ഉടൻതന്നെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എം.സതീശന്റെ നേതൃത്വത്തിലെത്തിയാണ് രക്ഷാപ്രവർത്തനം തുടങ്ങി. കേബിൾ റോളുകൾ നീക്കാതെ കാബിൻ വെട്ടിപ്പൊളിച്ചാൽ ഡ്രൈവറുടെയും ക്ലീനറുടെയും ജീവൻ അപകടത്തിലാകുമെന്ന് അഗ്നിരക്ഷാസേന ജീവനക്കാർ കണക്കുകൂട്ടി. തുടർന്ന് വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് ലോറിയുടെ കാബിൻ ഭാഗം താങ്ങി നിർത്തി. ഇതിനിടയിൽ ഡ്രൈവറെ പുറത്തിറക്കി. മേൽപ്പറമ്പ് ഭാഗത്ത് നിന്ന് ക്രെയിനെത്തിച്ച് കേബിൾ റോളുകൾ ഓരോന്നായി താഴെയിറക്കി. അപ്പോഴേക്കും ഒന്നരമണിക്കൂർ പിന്നിട്ടിരുന്നു. തുടർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിക്കിടന്ന ക്ലീനറെ സുരക്ഷിതമായി പുറത്തിറക്കിയത്. ഉടൻതന്നെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ജീവൻ രക്ഷിച്ചവർക്ക് അയാൾ നന്ദിപറഞ്ഞു. ഒന്നരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ ക്ലീനറുടെ ജീവൻ അപകടത്തിൽപ്പെടാതെ കാത്ത അഗ്നിരക്ഷാസേനക്കാരെ കൈയടിച്ചാണ് നാട്ടുകാർ യാത്രയാക്കിയത്. എച്ച്.ഉമേശൻ, രാജേഷ് പാവൂർ, ഗോകുൽ കൃഷ്ണൻ, അമൽരാജ്, അതുൽ രവി, അശ്വിൻ, ബിബീഷ്, രമേശ്, എം.രമേശ, ഷബിൽകുമാർ, അനന്തു, രാജേന്ദ്രൻ, രാകേഷ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

നിർത്തിയിട്ട ലോറിക്കു പിന്നിൽ മറ്റൊരു ലോറിയിടിച്ച് അപകടം
M
MathrubhumiSource Link
about 2 months ago