പോലീസിനെതരെ നടപടിയുണ്ടാവില്ല To advertise here, തിരുവനന്തപുരം : വട്ടിയൂർക്കാവിലുണ്ടായ ബി.ജെ.പി.-സി.പി.എം. സംഘർഷത്തിനുപിന്നാലെ പോലീസിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടുതൽ അറസ്റ്റുകൾ വേണ്ടെന്നുവെച്ചു. അതേസമയം പോലീസിനു വീഴ്ചയുണ്ടായതായുള്ള പരാതിയിൽ അന്വേഷണത്തിനോ നടപടിക്കോ സാധ്യതയില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരാതിക്കാരായ ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ് മർദിച്ചുവെന്ന പരാതിക്കു പിന്നാലെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. കസ്റ്റഡിയിൽ മർദനമേറ്റ ബി.ജെ.പി. നേതാവ് ബിനുവിനെയും അയ്യപ്പനെയും പിന്നീട് പോലീസ് പ്രതിപ്പട്ടികയിൽനിന്നു നീക്കിയിരുന്നു. ഇവർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. തിങ്കളാഴ്ച ശാസ്തമംഗലം ഇടപ്പഴഞ്ഞി സുബ്രഹ്മണ്യക്ഷേത്ര വളപ്പിലെ കമ്മിറ്റി ഓഫീസ് ചവിട്ടിപ്പൊളിച്ചാണ് ആറുപേരെ പോലീസ് പിടികൂടിയത്. ഇവരെ എ.ആർ. ക്യാമ്പിലെത്തിച്ച് മർദിച്ചെന്നാണ് ആരോപണം. കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടിയെടുക്കുമെന്ന് ചർച്ചയിൽ കഴിഞ്ഞദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി ബി.ജെ.പി. പ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ, അങ്ങനെയൊരു ഉറപ്പ് നൽകിയിട്ടില്ലെന്നും അക്കാര്യം പരിഗണനയിലില്ലെന്നുമാണ് പിന്നീട് ഉദ്യോഗസ്ഥർ അറിയിച്ചത്. വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ ചേരിതിരിഞ്ഞുണ്ടായ സംഘർഷം തടയുന്നതിനിടെ പരിക്കേറ്റ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ. വിപിനും പോലീസുകാരായ ഷിബു, ദീപു എന്നിവരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പോലീസിനെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ.ക്കാർ- ബി.ജെ.പി. : നെട്ടയം സംഘർഷത്തിൽ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ. വിപിന്റെയും എസ്.ഐ. ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തരാവസ്ഥ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ക്രൂരതയാണെന്നും ഈ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. പോലീസുകാർക്കു പരിക്കേറ്റത് ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ കല്ലേറിലാണെന്നും ഇതിന്റെ ഡിജിറ്റൽ തെളിവുകൾ സിറ്റി പോലീസ് കമ്മിഷണർക്കു കൈമാറിയിരുന്നെന്നും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ, സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി. പ്രവർത്തകൻ ബിനുവിന്റെ ഭാര്യയ്ക്കു നേരേ നടത്തിയ നഗ്നതാപ്രദർശനത്തിനെതിരേ പോലീസിൽ പരാതി നൽകിയിട്ടും പോലീസ് വേണ്ട നടപടിയെടുത്തില്ല. ഡി.വൈ.എഫ്.ഐ.ക്കാരുടെ കല്ലേറിൽ പരിക്കേറ്റ ഉദ്യോഗസ്ഥർക്കു രക്ഷാപ്രവർത്തനം നടത്തിയത് ബി.ജെ.പി. പ്രവർത്തകരാണ്. ഇതിനും തെളിവുണ്ടെന്ന് നേതാക്കൾ പറഞ്ഞു. അക്രമം ബി.ജെ.പി. ആസൂത്രണം ചെയ്തത്- എസ്.പി. ദീപക് : നെട്ടയം പ്രദേശത്തു നടന്ന അക്രമസംഭവം ബി.ജെ.പി. നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് തിരുവനന്തപുരം നഗരസഭാ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്. ആരോപിച്ചു. രണ്ടുപേർ തമ്മിലുണ്ടായിരുന്ന കുടുംബവഴക്ക് മുതലെടുത്ത് നാട്ടിൽ അക്രമവും കലാപാവസ്ഥയും സൃഷ്ടിക്കാൻ ബി.ജെ.പി. സംഘടിതമായി ഇടപെട്ടു. കോർപ്പറേഷൻ മേയറും ആർ.എസ്.എസ്. പശ്ചാത്തലമുള്ള കൗൺസിലർമാരും ഈ നീക്കങ്ങൾക്കു നേരിട്ട് നേതൃത്വം നൽകി- അദ്ദേഹം ആരോപിച്ചു. വട്ടിയൂർക്കാവ് സ്‌റ്റേഷനുമുന്നിൽ മഹിളാ മോർച്ചയുടെ സമരം വട്ടിയൂർക്കാവ് : ബി.ജെ.പി. മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പോലീസ് സ്‌റ്റേഷനു മുന്നിൽ കടുത്ത പ്രതിഷേധം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മണ്ണറക്കോണത്തു നിന്നാണ് പ്രതിഷേധ പ്രകടനം തുടങ്ങിയത്. ഇവരെ നേരിടാൻ സ്‌റ്റേഷനു മുന്നിൽ വൻസന്നാഹമാണ് പോലീസ് ഒരുക്കിയത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലെയും ക്യാമ്പിലെയും പോലീസുകാരെ ഇവിടെ വിന്യസിച്ചു. ഇരുമ്പ് ബാരിക്കേഡും ജലപീരങ്കിയും ഒക്കെ സ്ഥലത്തുണ്ടായിരുന്നു. സ്‌റ്റേഷനു മുന്നിലെ പ്രധാനകവാടം നാലുമണിക്ക് തന്നെ പോലീസ് കെട്ടിയടച്ചിരുന്നു. മഴ നനഞ്ഞെത്തിയ മഹിളാമോർച്ച പ്രവർത്തകർ ഇരുമ്പുവേലിക്കു മുകളിൽക്കയറി പ്രതിഷേധിച്ചു. വട്ടിയൂർക്കാവ് ഇൻസ്പെക്ടർ വിപിനെതിരേയായിരുന്നു പ്രതിഷേധമുയർന്നത്. ഇതിനിടെ പോലീസുമായി ഉന്തുംതള്ളും വാക്കുതർക്കവുമുണ്ടായി. പുരുഷ പോലീസുകാർ വനിതകളെ നേരിട്ടതോടെ ഇവർ മഴ അവഗണിച്ച് റോഡിൽ കുത്തിയിരുന്നു. ഇതോടെ ജങ്ഷൻ വഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. അതോടെ വനിതകൾക്കു നേരെ ജലപീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാൻ നോക്കി. പലരും തളർന്നു വീണു. കൗൺസിലർ ഉൾപ്പെടെ ആറ് വനിതകളെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നും പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ആർ.ശ്രീലേഖ സമരം ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അഞ്ജനയും സംസാരിച്ചു. ഇതിനിടെയും ജലപീരങ്കി പ്രയോഗം നടന്നു. പിന്നെയും ചിലർ തളർന്നു വീണു. ഇതോടെ പ്രവർത്തകർ കൂടുതൽ പ്രകോപിതരായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് പ്രവർത്തകർ സ്ഥലത്തു നിന്നും തിരികെപ്പോയത്. നേരിട്ടത് പുരുഷ പോലീസുകാർ : വട്ടിയൂർക്കാവ് പോലീസ് സ്‌റ്റേഷനു മുന്നിലേക്ക് ചൊവ്വാഴ്ച വൈകീട്ട് പ്രതിഷേധവുമായെത്തിയ മഹിളാ മോർച്ച പ്രവർത്തകരെ നേരിട്ടത് പുരുഷ പോലീസുകാർ. ഏതാനും ചില വനിതാ പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പ്രവർത്തകരെ പുരുഷ പോലീസുകാർ ശരീരത്തിൽ പിടിച്ച് തള്ളിയതോടെ പ്രതിഷേധം ശക്തമായി. മാറിനിന്ന വനിതാ പോലീസുകാർ മുൻനിരയിലെത്തിയതോടെയാണ് ഈ തർക്കം തീർന്നത്.

നെട്ടയം സംഘർഷം: പ്രതിഷേധം കനത്തു; കൂടുതൽ അറസ്റ്റില്ല
M
MathrubhumiSource Link
18 days ago