തിരുവനന്തപുരം: നേമത്ത് സിപിഎം സ്ഥാനാർഥി വി. ശിവൻകുട്ടിക്കാണ് തങ്ങളുടെ പിന്തുണയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എസ്ഡിപിഐ പിന്തുണ ശിവൻകുട്ടിക്കായിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനെയാണ് എസ്ഡിപിഐ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയാതിരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. To advertise here, ''മുന്നണിബന്ധം ഇല്ലാതിരുന്നിട്ടും ഒരു രാഷ്ട്രീയനേട്ടവും പ്രതീക്ഷിക്കാതെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇരുപതിടത്തും വോട്ട് ചെയ്തത്. പലയിടത്തും അത് നിർണായകമായി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ അവർ വോട്ട് പോലും ആവശ്യപ്പെട്ടില്ല. പക്ഷേ, ബിജെപി ജയിക്കുമെന്ന് കരുതി കോൺഗ്രസിന് അനുകൂലമായി ഞങ്ങൾ തീരുമാനമെടുത്തു. എന്നിട്ടും വിഡി സതീശൻ ഞങ്ങളെ അപരവൽക്കരിക്കുന്നതിന്റെയും അയിത്തം കൽപ്പിക്കുന്നതിന്റെ മാനദണ്ഡം മനസിലാകുന്നില്ല. അതിന് വിഡി സതീശനും യുഡിഎഫും ലീഗുമാണ് മറുപടി പറയേണ്ടത്. നേമം ബിജെപിക്ക് ജയസാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പഠനം നടത്തിയപ്പോൾ ബിജെപിയും സിപിഎമ്മുമാണ് മുന്നിലുള്ളതെന്ന് മനസിലായി. അങ്ങനെ ബിജെപിക്കെതിരേയുള്ള നിലപാടിന്റെ പേരിൽ സിപിഎമ്മിനെ പിന്തുണച്ചു. ഞങ്ങളുടെ കാഴ്ചപ്പാട് ശരിയാണെന്ന് ഫലം വന്നപ്പോൾ മനസിലായി. ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്'', സി.പി.എ. ലത്തീഫ് പറഞ്ഞു. സിപിഎം-എസ്ഡിപിഐ ഡീൽ എന്ന കോൺഗ്രസ് ആരോപണം വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കെയാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അതിനിടെ, എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമായ മറുപടി നൽകിയില്ല. തങ്ങൾ എല്ലാവർഗീയ ശക്തികളെയും ഒരുപോലെ എതിർക്കുന്നവരാണെന്നും ഒരുവർഗീയ ശക്തിയുമായും സിപിഎമ്മിന് ബന്ധമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എസ്ഡിപിഐ വോട്ടിനെക്കുറിച്ചുള്ള ചോദ്യം ആവർത്തിച്ചപ്പോൾ അക്കാര്യം എസ്ഡിപിഐക്കാരോട് പോയി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: SDPI confirms support for CPM candidate V. Sivankutty in Nemom constituency., SDPI clarifies its stance against BJP as the primary driver for support., Criticism directed at VD Satheesan and UDF for their stance on SDPI., Chief Minister Pinarayi Vijayan avoids direct comment on accepting SDPI votes. Published: 29 Mar 2026, 02:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നേമത്ത് പിന്തുണ ശിവൻകുട്ടിക്കെന്ന് SDPI; 'കഴിഞ്ഞതവണയും സിപിഎമ്മിനെ പിന്തുണച്ചു, ലോക്‌സഭയിൽ UDFനെയും'
M
MathrubhumiSource Link
about 1 month ago