ചെന്നിത്തല : ചെന്നിത്തല ഏഴാം വാർഡിലെ പ്രധാന പാതയായ പട്ടരുകാട്-ബഥേൽപടി റോഡിന്റെ നവീകരണപ്രവൃത്തികൾ അനിശ്ചിതമായി നീളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. റോഡ് പൊളിച്ചിട്ടിട്ട് നാലുമാസം പിന്നിട്ടിട്ടും ടാറിങ് നടത്താത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. To advertise here, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി 45 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം ആരംഭിച്ചത്. കഴിഞ്ഞ നവംബറിൽ പഴയ ടാറിങ് പൊളിച്ചുമാറ്റിയതോടെയാണ് യാത്രക്കാരുടെ കഷ്ടകാലം തുടങ്ങിയത്. റോഡരികിൽ മുൻപ് ശുദ്ധജല പൈപ്പ് ഇടാനായി എടുത്ത ഭാഗം വീണ്ടും കുഴിച്ചത് മാസങ്ങളോളം റോഡിന്റെ ശോച്യാവസ്ഥ വർധിപ്പിച്ചു. പിന്നീട്, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കുഴികളിൽ ക്വാറി വേസ്റ്റ് ഇട്ട് നിരപ്പാക്കിയെങ്കിലും ദുരിതത്തിന് അറുതിയായില്ല. നിലവിൽ റോഡിലുടനീളം മെറ്റൽ നിരത്തിയ നിലയിലാണ്. മെറ്റൽ ഇട്ട് റോഡ് റോളർ ഉപയോഗിച്ച് നിരപ്പാക്കിയെങ്കിലും ചിലയിടങ്ങളിൽ റോഡ് താഴുന്നുവെന്ന് കാട്ടി വീണ്ടും മെറ്റൽ ഇടുകയാണ്. ഓരോ ഘട്ട പ്രവൃത്തികൾക്കിടയിലും ആഴ്ചകളുടെ ഇടവേള എടുക്കുന്നത് നിർമാണം അനിശ്ചിതമായി നീളാൻ കാരണമാകുന്നു. മെറ്റൽ നിരത്തിയതോടെ റോഡിലൂടെയുള്ള കാൽനടയാത്രപോലും അസാധ്യമായി. ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നത് ഇവിടെ നിത്യസംഭവമാണ്. എതിരേ ഒരു വാഹനമെത്തിയാൽ വഴി കൊടുക്കാൻപോലും ഇടമില്ലാത്ത വിധമാണ് മെറ്റൽക്കൂനകൾ കിടക്കുന്നത്. ഒരാഴ്ചയ്ക്കകം ടാറിങ് തുടങ്ങുമെന്ന് കഴിഞ്ഞയാഴ്ച കരാറുകാരൻ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ നിർമാണസാമഗ്രികൾ എത്തിച്ചിട്ടില്ല. അധികൃതർ അടിയന്തരമായി ഇടപെട്ട് ടാറിങ് പൂർത്തിയാക്കി യാത്രാക്ലേശം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. Published: 14 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പട്ടരുകാട്-ബഥേൽപടി റോഡ് നിർമാണം ഇഴയുന്നു
M
MathrubhumiSource Link
about 2 months ago