കർഷകർക്ക് റെക്കോഡ് നേട്ടം To advertise here, ആനക്കര : പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പട്ടിപ്പാടം വെസ്റ്റ്, പട്ടിപ്പാടം ഈസ്റ്റ്, ആര്യമ്പാടം പാടശേഖരങ്ങളിൽ മുണ്ടകൻ വിളവെടുപ്പ് പൂർത്തിയായപ്പോൾ കർഷകർക്ക് ലഭിച്ചത് ഈവർഷം ‘പൊന്നിൻ വിളവ്’. പ്രളയാനന്തര കാലത്ത് ഏക്കറിന് 2,000 കിലോഗ്രാമിൽ താഴെയായിരുന്ന ശരാശരി വിളവ് ഇത്തവണ 2,700 മുതൽ 2,800 കിലോഗ്രാം വരെയായിരുന്നു പൊൻമണി ഇനത്തിൽപ്പെട്ട നെല്ല് കൃഷിചെയ്ത പാടശേഖരങ്ങളിൽ ഈ സീസണിൽ ശ്രദ്ധേയമായ ഉത്പാദനവർധനയാണ് രേഖപ്പെടുത്തിയത്. കേരള കാർഷിക സർവകലാശാലയുടെ ശാസ്ത്രീയ മാർഗനിർദേശങ്ങളും പട്ടിത്തറ കൃഷിഭവന്റെ ഏകോപനവും ചേർന്നാണ് കൃഷി പുരോഗമിച്ചത്. കൃഷിവകുപ്പിന്റെ സമഗ്രനെൽക്കൃഷി വികസനപദ്ധതിയുടെ ഭാഗമായി 75 ശതമാനം സബ്സിഡിയിൽ ഏക്കറിന് 240 കിലോ നിരക്കിൽ കുമ്മായം വിതരണംചെയ്തു. ജനകീയാസൂത്രണപദ്ധതിയിലൂടെ വിത്തും 75 ശതമാനം സബ്സിഡിയിൽ ലഭ്യമാക്കി. കൂടാതെ കൃഷിഭവന്റെ നേതൃത്വത്തിൽ ശാസ്ത്രീയ കളനിയന്ത്രണവും കീട-രോഗ നിയന്ത്രണവും ഫലപ്രദമായി നടപ്പിലാക്കി. അനുകൂലമായ കാലാവസ്ഥയും മെച്ചപ്പെട്ട വിളപരിപാലനരീതികളും ചേർന്നതാണ് ഈ മികച്ച നേട്ടത്തിനു പിന്നിലെന്നു കർഷകർ പറയുന്നു. ഇത്തവണ വ്യക്തിഗതനേട്ടങ്ങളിലും റെക്കോഡുകൾ പിറന്നു. പട്ടിത്തറ വെസ്റ്റ് പാടശേഖരത്തിലെ കർഷകനായ മധുസൂദനൻ ഏക്കറിന് ഏകദേശം 3,500 കിലോഗ്രാം നെല്ല് വിളവെടുത്തു. തൃത്താലയുടെ കാർഷികചരിത്രത്തിലെ മികച്ച വിളവുകളിൽ ഒന്നായാണ് ഇത്തവണത്തെ നേട്ടം കൃഷിവകുപ്പ് അധികൃതർ വിലയിരുത്തുന്നത്. പഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങളിലും കർഷകർക്ക് മികച്ചവിളവ് ലഭിച്ചതായി അധികൃതർ പറഞ്ഞു. കൃഷി ഓഫീസർ നൽകിയ അധികവിളവ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സപ്ലൈക്കോ കർഷകരുടെ നെല്ലുസംഭരിക്കുകയാണ്.
