ജനം നെട്ടോട്ടത്തിൽ To advertise here, പനവൂർ : പനവൂർ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം. പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തുന്നത് വല്ലപ്പോഴും മാത്രമാണെന്ന് നാട്ടുകാർ. ഇതോടെ കുടിവെള്ളത്തിനായി ജനങ്ങൾ പരക്കംപായുകയാണ്. വേനൽ കടുത്തതോടെയാണ് ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായത്. ഇനിയും വേനൽ തുടർന്നാൽ വരുംദിവസങ്ങളിൽ ശുദ്ധജലത്തിനായി ജനങ്ങൾ കൂടുതൽ ബുദ്ധിമുട്ടും. പേരയം, പുല്ലാമല, കോതകുളങ്ങര, വഞ്ചുവം, വെങ്കിട്ടക്കാല, മൊട്ടക്കാവ്, ആട്ടുകാൽ, പൂവക്കാട്, ഏരുമല, കുളപ്പാറ, കൊച്ചുപാലോട് തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. കടുത്ത വേനൽ ആയതോടെ കിണറുകളിലും വെള്ളം വറ്റിത്തുടങ്ങി. പൈപ്പ് ലൈനുകളിലൂടെ വല്ലപ്പോഴും മാത്രമാണ് ജലവിതരണം. മുൻപ് 10 ദിവസത്തിലൊരിക്കൽ പൈപ്പിൽക്കൂടി വെള്ളം എത്തുമായിരുന്നു. എന്നാലിപ്പോൾ അതുമില്ല. പൂവക്കാട്, അജയപുരം പ്രദേശങ്ങളിൽ കുറച്ചുനാളുകൾക്കുശേഷം വോട്ടെടുപ്പിന്റെ തലേദിവസമാണ് പൈപ്പ് ലൈനിലൂടെ ജലം എത്തിയത്. അതും രണ്ടുദിവസംമാത്രം. ഒരാഴ്ചമുൻപ് വൈകീട്ട് മഴ ലഭിച്ചതിനെത്തുടർന്നാണ് ആറ്റിൽ ചെറിയതോതിൽ ജലനിരപ്പ് ഉണ്ടായത്. എന്നാൽ, കിണറുകളിൽ ജലത്തിന്റെ അളവ് ഓരോ ദിവസം കഴിയുന്തോറും താഴുകയാണ്. രണ്ടാഴ്ചകൂടി വേനൽ ഈ രീതിയിൽ തുടർന്നാൽ ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടേണ്ടി വരും.
