നവീകരണം ഇഴഞ്ഞുനീങ്ങുന്നു To advertise here, നരിക്കുനി : രണ്ട് റീച്ചിലായി നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്ന പരപ്പൻപൊയിൽ-പുന്നശ്ശേരി-കാരക്കുന്ന് റോഡിൽ പൊടിശല്യം രൂക്ഷമായിത്തുടരുന്നു. മാസങ്ങളായി തുടരുന്ന പണി വ്യക്തമായ പുരോഗതിയില്ലാതെ ഇഴഞ്ഞുനീങ്ങുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. പൊടിയടങ്ങാൻ പ്രവൃത്തിയെടുത്ത കരാറുകാരൻ റോഡിൽ വെള്ളംതളിക്കുന്നുണ്ടെങ്കിലും കനത്തചൂടിൽ പ്രതലം നനയാൻ പര്യാപ്തമാവുന്നില്ല. റോഡിനുസമീപത്തെ വ്യാപാരസ്ഥാപനങ്ങളും വീടുകളും പൊടിശല്യംമൂലം വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. പ്രധാനമായും, റോഡിൽനിന്നുയരുന്ന കനത്തപൊടി ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പരാതികളുയരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ വർധിച്ചിരിക്കുകയാണ്. പൊതു ആവശ്യമായ റോഡ് നവീകരിക്കുന്നതിന് സ്വന്തം സ്ഥലം സൗജന്യമായി വിട്ടുനൽകിയവരാണ് പൊടിശല്യംമൂലം മാറിത്താമസിക്കാൻ ഇടംതേടുന്നത്. വയനാട് ദേശീയപാതയുമായും കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാനപാതയുമായും ബന്ധിപ്പിക്കുന്ന റോഡിന് 10 കിലോമീറ്റർ ദൈർഘ്യമുണ്ട്. ‘പണി നീണ്ടുപോയാൽ വീടുമാറേണ്ടിവരും’ ‘പണി അനന്തമായി നീളുന്ന സാഹചര്യത്തിൽ വേനൽക്കാലമായാൽ പൊടിശല്യവും മഴപെയ്താൽ ചെളിയുമായി ജീവിക്കാൻപറ്റാത്ത അവസ്ഥയാകും. വേറെ എങ്ങോട്ടെങ്കിലും മാറിത്താമസിക്കേണ്ടിവരും’ -നാട്ടുകാർ പ്രതികരിച്ചു. റോഡുപണി തുടങ്ങിയതുമുതൽ ഒട്ടേറെ വാഹനാപകടങ്ങളാണുണ്ടായത്. പലതവണ ബന്ധപ്പെട്ട അധികൃതരോട് പരാതിനൽകിയിട്ടും ഒരുനടപടിയും ഉണ്ടാകാത്തതിൽ ജനം അമർഷത്തിലാണ്. ‘സ്ഥലം വിട്ടുനൽകാത്തവരും ഏറെ’ ഭൂരിഭാഗംപേരും ഉപാധികളില്ലാതെ സ്ഥലം വിട്ടുനൽകാൻ തയ്യാറായപ്പോൾ അവരെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണമാണ് ഉപകരാറുകാരിൽനിന്ന് ഉണ്ടായതെന്ന് ആക്ഷേപമുണ്ട്. കരിങ്കല്ലുകൾ അടിച്ചുകെട്ടി സിമന്റുതേച്ചുമിനുക്കി പെയിന്റടിച്ച് സംരക്ഷിച്ചുപോന്ന വീടിന്റെ സംരക്ഷണഭിത്തികളാണ് റോഡിനുവേണ്ടി ഇടിച്ചുനിരത്താൻ വീട്ടുടമകൾ അനുമതിനൽകിയത്. എന്നാൽ, അവ പൊളിച്ചുനീക്കിയതുപോലെ പുനർനിർമിച്ചില്ലെന്നുമാത്രമല്ല, പുനർനിർമാണം പാതിവഴിയിൽനിർത്തി കരാറുകാർ സ്ഥലംവിട്ടതായും ചില ഉടമകൾ പരാതിപ്പെട്ടു. ഭിത്തിനിർമിക്കുന്നതിന് കരാറേറ്റെടുത്ത ഉപകരാറുകാർക്ക് സമയത്തിന് തുകകിട്ടിയില്ലെന്നാണ് അവരുടെ പരാതി. നരിക്കുനി, കിഴക്കോത്ത്, കാക്കൂർ പഞ്ചായത്തുകളിലായി 20-ലധികംപേർ റോഡ് നവീകരണത്തിനായി ഇനിയും സ്ഥലം വിട്ടുനൽകാനുണ്ടെന്നാണ് കഴിഞ്ഞമാസം റോഡ് വികസനവുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽനിന്ന് ലഭിച്ച വിവരം. ഇതിൽ ഏറ്റവും കൂടുതൽപ്പേർ കാക്കൂരിൽനിന്നും കുറവ് കിഴക്കോത്ത് പഞ്ചായത്തിൽനിന്നുമാണ്. ഇതും റോഡുപണിക്ക് തടസ്സമാകുന്നു. കളരാന്തിരി പാലം നിർമാണം എങ്ങുമെത്തില്ല റൂട്ടിൽ കൈവരി തകർന്ന് കുപ്പിക്കഴുത്തുഴുപോലുള്ള, ഏറ്റവും പഴക്കമുള്ള കിഴക്കോത്ത് പഞ്ചായത്തിലെ കളരാന്തിരി പാലത്തിന്റെ പുനർനിർമാണവും എങ്ങുമെത്തിയിട്ടില്ല. ഇടുങ്ങിയതും താഴ്ചയിൽ നിർമിച്ചതുമായ പാലം രണ്ടുകുന്നുകൾക്കും സമാനമായി ഉയർത്തി, വീതികൂട്ടി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴപെയ്തുതുടങ്ങുന്നതോടെ തോട്ടിൽ വെള്ളംപൊങ്ങി പാലത്തിന്റെ നവീകരണപ്രവൃത്തി തടസ്സപ്പെടും. പ്രതിഷേധം കനക്കുന്നു കരാർക്കമ്പനിയുടെ അനാസ്ഥയ്ക്കുനേരേ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പുനൽകി. ഇപ്പോൾ ഒറ്റപ്പെട്ട ശബ്ദമാണ് ഉയരുന്നതെങ്കിലും മഴപെയ്തുതുടങ്ങുന്നതോടെ ഇതിന്റെ മട്ടും ഭാവവും മാറും. മഴവെള്ളത്തിന്റെ ഒഴുക്കുതടയാനായി നിർമിച്ച ഭിത്തികൾ പലയിടത്തും പൊളിച്ചിട്ടിരിക്കയാണ്. റോഡുപണി വേഗത്തിലാക്കുകയും പൊടിശല്യം നിയന്ത്രിക്കാൻ അടിയന്തരനടപടി സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനംനൽകാനാണ് നാട്ടുകാരുടെ തീരുമാനം.

പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡിൽ പൊടിശല്യം രൂക്ഷം
M
MathrubhumiSource Link
about 1 month ago