പന്തളം : പരന്നൊഴുകിയിരുന്ന അച്ചൻകോവിലാറിന്റെ ഫലഭൂയിഷ്‌ഠമായ തീരത്ത് പച്ചക്കറികൃഷികൾ സമൃദ്ധമായി വളരുന്നു. വെള്ളം വറ്റിയതോടെ ചെളിയും എക്കലും ചേർന്ന വളക്കൂറുള്ള മണ്ണിലാണ് പച്ചക്കറിയിനങ്ങൾ തഴച്ചുവളരുന്നത്. നല്ലവെയിലും വെള്ളം കോരുന്നതിനുള്ള സൗകര്യവുമുള്ളതിനാൽ തീരത്തു താമസക്കാരായവരാണ് സ്ഥലം വെറുതെയിടാതെ കൃഷിയിറക്കി വിളവെടുക്കുന്നത്. പെട്ടെന്ന് വിളവെടുക്കുവാൻ കഴിയുന്ന ചീരയും പയറും പാവലും പടവലവുമാണ് കൂടുതലും കൃഷിചെയ്തിട്ടുള്ളത്. വേനൽമഴയിൽ ആറ്റിൽ ജലനിരപ്പുയരുന്നതിനു മുമ്പ് കൃഷിചെയ്തു തീർത്തില്ലെങ്കിൽ കൃഷിനാശമുണ്ടാകാനിടയുള്ളതിനാൽ വേഗത്തിൽ വിളവെടുക്കുവാനുള്ള കൃഷികളാണ് ഇറക്കിയിട്ടുള്ളത്. മുളമ്പുഴ ഐവേലിൽ ഉണ്ണികൃഷ്ണൻ രണ്ടുതവണ വിളവെടുത്തുകഴിഞ്ഞു. കുക്കുമ്പർ ഉൾപ്പെടെയുള്ള ജൈവ പച്ചക്കറികളാണ് വിപണികളിലെത്തുന്നത്. To advertise here, പുഞ്ച, വിരിപ്പ് പാടങ്ങളിലും പച്ചക്കറികൃഷി നിറഞ്ഞുതുടങ്ങി. പാടത്ത് ചെളികോരി അതിലാണ് ഇവ നട്ടുവളർത്തുന്നത്. കുളങ്ങളും ചാലുകളും ചെറു തോടുകളുമാണ് വെള്ളം കിട്ടാനായി പ്രയോജനപ്പെടുത്തുക. മാർച്ച് മാസമാകുന്നതോടെ വിപണികളിലേക്ക് ധാരാളമായി എത്തിത്തുടങ്ങുന്നത് നാടൻ പച്ചക്കറി ഇനങ്ങളാണ്. വില പിടിച്ചുനിർത്തുന്നതും ഇവയുടെ വരവാണ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ വിപണികളിലും സ്വാശ്രയ കർഷക വിപണികളിലും കർഷകർ നാടൻ ഇനത്തിലുള്ള പച്ചക്കറികളാണ് എത്തിക്കുന്നത്. ഇതിന് ജില്ലയ്ക്കു പുറത്തുനിന്നു ധാരാളം ആവശ്യക്കാരെത്തുന്നുമുണ്ട്. നട്ട് 45 ദിവസം മുതൽ വിളവെടുക്കാൻ പാകത്തിനുള്ള ഇനം പച്ചക്കറികളുമാണ് കൃഷിചെയ്യുന്നത്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും കൃഷിയുണ്ടാകും. വെള്ളരി തന്നെയാണ് വേനൽക്കാല പച്ചക്കറികളിലെ മുമ്പൻ. ധാരാളം ജലാംശമുള്ളതു കൊണ്ട് കുക്കുമ്പറും തണ്ണിമത്തനും ചൂടുകാലത്ത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. പയർ, വെണ്ട, തക്കാളി, മുളക്, വഴുതന, പാവൽ, പടവലം, ചീര തുടങ്ങി മിക്ക വിളകളും ഇപ്പോൾ നടുന്ന സമയമാണ്. തണ്ണിമത്തനാണ് മറ്റൊരു പ്രധാന ഇനം. ഡിസംബർ അവസാനവാരം മുതൽ ജനുവരി വരെയാണ് വിത്തിടാനുള്ള നല്ല സമയം. കടുത്ത വേനലിൽ മണ്ണ് കട്ടിയാകുന്നതിന് മുമ്പുതന്നെ കൃഷിയിറക്കുന്നതാണ് അഭികാമ്യം. വിഷുവിന് വിളവെടുക്കാൻ വിഷുവിന് വിളവെടുപ്പ് ലക്ഷ്യമിട്ടാണ് കൂടുതൽ കർഷകരും വേനൽക്കാല കൃഷി ചെയ്യുന്നത്. എന്നാൽ ചീര, പയർ പോലെയുള്ള ഇനങ്ങൾ നേരത്തേ നട്ട് വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. തുടർച്ചയായി വിളവ് ലഭിക്കാനായി ഇടവേളയിട്ട് കൃഷിയിറക്കും. ചീരയും പയറും പാവലും പടവലവുമെല്ലാം ഇത്തരത്തിൽ വിളവെടുക്കുന്നവയാണ്. 45 ദിവസം കൂടുമ്പോൾ വിളവെടുക്കാവുന്നതാണ് ചീര. കണിവെള്ളരി കൃഷിയാണ് വിഷുവിന് വിളവെടുക്കുന്നവയിൽ പ്രധാനം. തണ്ണിമത്തനും കോളിഫ്ളവറും കാബേജും പാടങ്ങളിൽ കൃഷിചെയ്യുന്നുണ്ട്.
