ആലപ്പുഴ: കായലിനു കുറുകേയുള്ള കേരളത്തിലെ ഏറ്റവും വലിയ പെരുമ്പളം പാലവും മാക്കേക്കടവ്-നേരേകടവു പാലവും ഇടതിനെ തുണച്ചില്ല. കേരളമൊട്ടാകെ അലയടിച്ച യു.ഡി.എഫ്. തരംഗത്തിൽ ഷാനിമോൾ ഉസ്മാൻ അരൂർ വലത്തേക്കു തിരിച്ചു. കഴിഞ്ഞതവണ ദെലീമയോടു തോറ്റതിനെക്കാൾ വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ അവരുടെ വിജയം. To advertise here, തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എ.യുമായ ദെലീമ അനായസം ജയിച്ചുകയറുമെന്നായിരുന്നു എൽ.ഡി.എഫ്. പ്രതീക്ഷ. ഏറെക്കാലമായുള്ള പ്രദേശവാസികളുടെ ആവശ്യമായ പെരുമ്പളം പാലവും മാക്കേക്കടവ്-നേരേകടവു പാലവും യാഥാർഥ്യമാക്കിയത് വോട്ടായി മാറുമെന്നായിരുന്നു വിലയിരുത്തൽ. പക്ഷേ, ഇടതുസർക്കാരിന്റെ വികസനനേട്ടങ്ങൾ ജനം മുഖവിലയ്ക്കെടുത്തില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. പ്രചാരണത്തിൽ ആദ്യം പിന്നിൽനിന്ന യു.ഡി.എഫ്. അവസാന ഘട്ടത്തിലെത്തിയപ്പോൾ കുതിച്ചു കയറി. ഷാനിമോളോട് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർക്കുണ്ടായിരുന്ന അകൽച്ച മാറ്റാൻ നേതൃത്വത്തിനു കഴിഞ്ഞു. നാലും അഞ്ചും തവണവരെ പ്രവർത്തകർ വീടുകയറി വോട്ടുതേടി. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. എൽ.ഡി.എഫ്. ക്യാമ്പിനു പ്രതീക്ഷ മങ്ങി. എങ്കിലും, പോരാട്ടം ഇഞ്ചോടിഞ്ചാകുമെന്ന് അവർ കരുതി. പക്ഷേ, ഷാനിമോൾ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. ഏഴ്, എട്ട്, 13, 15 റൗണ്ടുകളിൽ മാത്രമാണ് ദലീമയ്ക്ക് ലീഡ് നേടാനായത്. ബാക്കി 11 റൗണ്ടുകളിലും തപാൽ വോട്ടിലും ഷാനിമോൾക്കായിരുന്നു ലീഡ്. തിരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ്. ബൂത്തുതലത്തിൽ നടത്തിയ കണക്കെടുപ്പിൽ 10,000 വോട്ടിന് ഷാനിമോൾ ജയിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. കണക്കുകൂട്ടൽ ശരിയായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. പോളിങ് ശതമാനം (83.35) ഉയർന്നതും യു.ഡി.എഫിനു നേട്ടമായി. ഏറെക്കാലം എ.എം. ആരിഫ് കുത്തകയാക്കി വെച്ചിരുന്ന അരൂർ മണ്ഡലം 2019-ലെ ഉപതിരഞ്ഞെടുപ്പിലൂടെ ഷാനിമോൾ തിരിച്ചുപിടിച്ചിരുന്നു. എൽ.ഡി.എഫിലെ മനു സി. പുളിക്കലിനെയാണ് അന്ന് തോൽപ്പിച്ചത്. എന്നാൽ, 2021-ലെ തിരഞ്ഞെടുപ്പിൽ ദെലീമയോട് 7,013 വോട്ടുകൾക്കു തോറ്റു. 9,324 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതോടെ ഷാനിമോൾ മധുരപ്രതികാരവും വീട്ടി.

പാലങ്ങൾ തുണച്ചില്ല; അരൂർ വലത്തേക്കു തിരിച്ച് ഷാനിമോൾ
M
MathrubhumiSource Link
about 4 hours ago