കരുമാഞ്ചേരിത്തോടിന് കുറുകേ വരുന്നത് രണ്ടുപാലവും ചാലുകൾക്ക് നടുവിലൂടെ റോഡും To advertise here, നീണ്ടകരക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമാകും അരൂർ : എഴുപുന്ന പഞ്ചായത്തിലെ നീണ്ടകരക്കാരുടെ ദീർഘകാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നതിനുള്ള ആദ്യ ചവിട്ടുപടിയായി. കോടംതുരുത്ത് പഞ്ചായത്തിലെ കരുമാഞ്ചേരിക്കും എഴുപുന്നയിലെ നീണ്ടകരയ്ക്കും ഇടയിൽ പുതിയ യാത്രാമാർഗമൊരുങ്ങുന്നു. ഇത് യാഥാർഥ്യമാകുന്നതോടെ പ്രദേശത്തുള്ളവർക്ക് ആറു കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതി മാറും. ആയിരത്തോളം ആളുകൾക്കാണ് കരുമാഞ്ചേരിത്തോടിന് കുറുകേ വരുന്ന രണ്ടുപാലവും ചാലുകൾക്ക് നടുവിലൂടെ രണ്ടുകിലോമീറ്റർ ദൂരത്തിൽ നിർമിക്കാനുദ്ദേശിക്കുന്ന റോഡും പ്രയോജനപ്പെടുക. ദെലീമാജോജോ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് ബജറ്റിൽ മൂന്നുകോടിരൂപയാണ് പാലത്തിനും റോഡിനുമായി വകകൊള്ളിച്ചിട്ടുള്ളത്. പാലത്തിന്റെ മണ്ണുപരിശോധനയാണ് ആരംഭിച്ചത്. കോടംതുരുത്ത് പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നയിടത്താണ് പരിശോധന. നിലവിൽ വിദ്യാർഥികൾ, ജോലിക്കാർ അടക്കം വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ പാറായിക്കവല വഴി ചുറ്റിയാണ് പോകുന്നത്. മണ്ണുപരിശോധന ഉദ്ഘാടനം ദെലീമാജോജോ എം.എൽ.എ. നിർവഹിച്ചു. കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്യാമളാരവീന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.ആർ. അരവിന്ദാക്ഷൻ, ജനപ്രതിനിധികളായ കവിത, ഫ്രാൻസിസ് ഡാമിയൻ, അജിതാമധുകുമാർ, കണ്ണൻ, റാണിജോഷി, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ തുടങ്ങിയവർ പങ്കെടുത്തു.
