തലയോലപ്പറമ്പിൽ കാർഷികമേഖല പ്രതിസന്ധിയിൽ To advertise here, തലയോലപ്പറമ്പ് : മൂവാറ്റുപുഴയാറും കരിയാറും അതിരിടുന്ന കാർഷികഗ്രാമമായ തലയോലപ്പറമ്പിൽ ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത കാരണം കാർഷികമേഖല കടുത്ത പ്രതിസന്ധിയിൽ. തലയോലപ്പറമ്പ് കൃഷിഭവന് കീഴിൽ 17 ബ്ലോക്കുകളിലായി 1700 ഏക്കറിലാണ് നെൽകൃഷി നടന്നുവരുന്നത്. പുറംബണ്ട് ദുർബലമായതിനാൽ വർഷകാലത്തും ശുദ്ധജല ലഭ്യത കുറയുന്നതിനാൽ വേനൽക്കാലത്തും ഫലപ്രദമായി കൃഷി നടത്താനാകുന്നില്ല. മൂവാറ്റുപുഴയാറിൽനിന്ന് പാടശേഖരങ്ങളിലേക്ക് ജലമെത്തിക്കുന്ന പുത്തൻതോട് പായലും പോളയും ചെളിയും നിറഞ്ഞ് നീരൊഴുക്ക് നിലച്ചതാണ് കാർഷികമേഖലയ്ക്ക് തിരിച്ചടിയായത്. മൂവാറ്റുപുഴയാറും പുത്തൻതോടും ചേരുന്ന താഴപ്പള്ളിയിൽ നിർമിച്ച ഷട്ടറും ഉപകാരപ്രദമായില്ല. പുറംബണ്ടിന്റെ ഉയരം കൂട്ടിയാൽ ആലങ്കേരി, കോലത്താർ, വടക്കേ പുതുശ്ശേരി തുടങ്ങിയ പാടത്തൊക്കെ രണ്ടാം കൃഷിയിറക്കാനാകും. വടക്കേപുതുശ്ശേരി, നടുക്കരി, പാറ ബ്ലോക്കുകളുടെ പുറംബണ്ട് ഉയരംകൂട്ടി ബലപ്പെടുത്തിയാൽ പഴമ്പെട്ടിയിലും സമീപസ്ഥലങ്ങളിലും വർഷകാലത്തുണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതത്തിന് അറുതിവരുത്താനാകും. എല്ലാ വർഷവും പഴമ്പെട്ടി നിവാസികൾ വർഷകാലത്ത് ദുരിതാശ്വാസക്യാമ്പിൽ അഭയം തേടുകയാണ്. പാടശേഖരങ്ങളുമായി ബന്ധപ്പെടുത്തി ഗതാഗത സൗകര്യമുള്ള വഴികളില്ല. വിത്തും വളവും പാടത്തെത്തിക്കാനും കൊയ്ത്ത് കഴിഞ്ഞ് നെല്ല് പാടശേഖരത്തിന് പുറത്തെത്തിക്കാനും കർഷകർക്ക് ഏറെ അധ്വാനവും പണച്ചെലവും വേണ്ടിവരുന്നു. യുവാക്കൾ എത്തുന്നു തലയോലപ്പറമ്പിൽ കാർഷികരംഗത്തേക്ക് യുവാക്കളും കടന്നുവരുന്നുണ്ടെന്ന് പാടശേഖരസമിതികൾ പറയുന്നു. ഭൗതികസാഹചര്യം മെച്ചപ്പെട്ടാൽ പുതുതലമുറ കാർഷികരംഗത്തേക്ക് കൂടുതലായെത്തും. തലയോലപ്പറമ്പിൽ ഉത്പാദിപ്പിക്കുന്ന നെല്ലിൽനിന്നുള്ള അരി തലയോലപ്പറമ്പിൽ തന്നെ വിറ്റഴിക്കാനാകും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗവും സർക്കാരും തലയോലപ്പറമ്പിലെ കാർഷികമേഖലയുടെ പുരോഗതിക്കായി പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോലത്താർ പാടശേഖരസമിതി സെക്രട്ടറി പി.ജി. ഷാജിമോൻ, പ്രസിഡന്റ് സാബു ജോർജ് മംഗലത്ത്കരി എന്നിവർ പറഞ്ഞു.

പുത്തൻതോട്ടിൽ നീരൊഴുക്ക് നിലച്ചു; താഴപ്പള്ളിയിലെ ഷട്ടർ ഉപകാരപ്പെട്ടില്ല
M
MathrubhumiSource Link
about 1 month ago